ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാര്‍ഥികള്‍ക്ക് സുഖവാസം ഒരുക്കുന്നോ? അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഒരുങ്ങുന്നത് മൂന്നര കോടി രൂപയോളം വിലയുള്ള പുത്തന്‍ വീടുകളില്‍; അഭയാര്‍ഥികള്‍ക്ക് ആഢംബര സൗകര്യം ഒരുക്കുന്നതില്‍ പ്രദേശവാസികകള്‍ എതിര്‍പ്പില്‍; കടുത്ത പ്രതിഷേധം ഉയരുന്നു

ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാര്‍ഥികള്‍ക്ക് സുഖവാസം ഒരുക്കുന്നോ?

Update: 2025-09-02 03:04 GMT

ലണ്ടന്‍: പുതിയതായി പണികഴിപ്പിച്ച 2,70,000 പൗണ്ട് വിലമതിക്കുന്ന വീടുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചതിനെ ചൊല്ലി ഇതുവരെ ശാന്തമായിരുന്ന ഒരു ഗ്രാമത്തിലെ നിവാസികള്‍ ഇപ്പോള്‍ രണ്ടായി പിരിഞ്ഞ് തര്‍ക്കിക്കുകയാണ്. എന്‍- സ്യൂട്ട് കുളിമുറികളും, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംവിധാനവും അണ്ടര്‍ഫ്‌ലോര്‍ ഹീറ്റിംഗ് സിസ്റ്റവുമൊക്കെയുള്ളതാണ് ഈ വീടുകള്‍. എലന്‍ മസ്‌ക് പോലും പരിഹസിച്ച, കീര്‍ സ്റ്റാര്‍മറുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി സഫോക്കിലെ നാല് പുതിയ വീടുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചതിനു ശേഷം അവിടെ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ്.

ചില പ്രദേശവാസികള്‍ കുടിയേറ്റക്കാരെ (അവരില്‍ ആരും തന്നെ നിയമവിരുദ്ധമായി ബ്രിട്ടനില്‍ എത്തിയവരല്ല) തങ്ങളുടെ അയല്പക്കത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍, മറ്റു ചിലര്‍, വാടകയില്ലാതെ, പ്രകൃതി സൗഹാര്‍ദ്ദ വീടുകള്‍ വിദേശികള്‍ക്ക് നല്‍കിയതിലെ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ്. പ്രാദേശിക കൗണ്‍സിലിന്റെ വീട് അലോട്ട് ചെയ്യുന്നതിനുള്ള ലിസ്റ്റില്‍ ബ്രിട്ടീഷ് യുവാക്കള്‍ കാത്തുകെട്ടി കിടക്കുമ്പോഴാണ് ഇത്തരമൊരു നടപടി എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

റെയില്‍വേ ലൈനിനും സമീപമുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നാല് പുതിയ വീടുകള്‍ ഉയരുന്നത് കണ്ടപ്പോള്‍ പ്രദേശവാസികള്‍ വിചാരിച്ചത് പുതിയ കുടുംബങ്ങള്‍ അവിടെ എത്തുമെന്നായിരുന്നു. എന്നാല്‍, രണ്ട് കാര്യങ്ങള്‍ ഈ മൂന്ന് നില വീടുകളെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് അനുയോജ്യമല്ലാതെ ആക്കിയിരുന്നു. ആദ്യമായി, ഈ വീടുകള്‍, ഓരോ ദിവസവും മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ നാല് ട്രെയിനുകള്‍ പാഞ്ഞുപോകുന്ന ലണ്ടന്‍ - നോര്‍വിച്ച് മെയിന്‍ റെയില്‍ ലൈനിനെ അഭിമുഖീകരിച്ചുകൊണ്ടുള്ളതായിരുന്നു.

രണ്ടാമതായി ഇവയുടെ വില, ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു നിശ്ചയിച്ചിരുന്നു. ആദ്യം ഇവയ്ക്ക് 3.5 ലക്ഷം പൗണ്ടായിരുന്നു വിലയായി നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷമായിട്ടും വീടുകള്‍ വിറ്റു പോകാതെയായപ്പോള്‍, വില 2,70,000 ആയി കുറച്ചു. പിന്നീടാണ് അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കാന്‍ ചുമതലയുള്ള സെര്‍കോക്ക് ഇവ ഹോം ഓഫീസിന്റെ പേരില്‍ ലീസിന് നല്‍കിയത്. പ്രദേശവാസികളില്‍ പലരും സംശയിക്കുന്നത് അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വേണ്ടി തന്നെയാണ് ഈ വീടുകള്‍ പണിതത് എന്നാണ്.

Tags:    

Similar News