'ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു'; ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്

ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്

Update: 2025-05-31 08:46 GMT

ജക്കാര്‍ത്ത: ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വിശദീകരിച്ചു ജോണ്‍ ബ്രിട്ടാസ്. രാജ്യതാത്പര്യം വരുമ്പോള്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കിയത്. പ്രതിനിധി സംഘത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങളെയും അതിലെ ഒത്തൊരുമയെയും കുറിച്ചും ബ്രിട്ടാസ് വാചാലനായി. കക്ഷികളില്‍ മൂന്ന് കക്ഷികള്‍ ഭരണപക്ഷത്തിനെതിരാണ്. എങ്കിലും ഞങ്ങള്‍ ഒരു ദൗത്യത്തിലാണ്. ഇതാണ് ഇന്ത്യയുടെ സംസ്‌കാരം. ഇങ്ങനെയാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിനന്ും ഇന്ത്യ വ്യത്യസ്തമാകുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ നാടുമാണ്. എന്നാല്‍ ഒരു രാജ്യം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ആഭ്യന്തര തീവ്രവാദത്തേക്കാളും ഭയാനകമാണ്. പാകിസ്ഥാന്‍ ഒരു മതരാജ്യമായപ്പോള്‍ ഇന്ത്യ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേണല്‍ സോഫിയ ഖുറേഷിയും വിക്രം മിസ്രിയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങും ഒരുമിച്ചാണ് വന്നത്. അതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം. ഭീകരവാദം ഇന്ത്യയെ മാത്രമാണ് പിടികൂടുന്നത് എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്നും അത് ഏത് രാജ്യത്തിലേക്കും എപ്പോള്‍ വേണമെകിലും എത്തിപ്പെടാമെന്നും ബ്രിട്ടാസ് പറഞ്ഞു.

ഹിന്ദുക്കളും മുസ്ലിങ്ങളും വെവ്വേറെയാണ് എന്ന പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ പരാമര്‍ശത്തിലെ പൊള്ളത്തരത്തെയും ഇന്‍ഡോനേഷ്യന്‍ അധികൃതര്‍ക്ക് മുന്‍പില്‍ ബ്രിട്ടാസ് വ്യക്തതയോടെ തുറന്നുകാട്ടി. തന്റെയൊപ്പം സല്‍മാന്‍ ഖുര്‍ഷിദ് ഉണ്ട്. താന്‍ കേരളത്തില്‍ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്.അതാണ് ഈ രാജ്യത്തിന്റെ ഭംഗി. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളും സഹോദര്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. അതാണ് ഇന്ത്യ ലോകത്തിന് മുന്‍പാകെ വെയ്ക്കുന്ന സന്ദേശമെന്നും ബ്രിട്ടാസ് പറഞ്ഞു.

പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ തുറന്നുപറഞ്ഞു. ആരാണ് തീവ്രവാദത്തെ വളര്‍ത്തിവലുതാക്കിയത് എന്നതില്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. സിന്ധു നദീ ജല കരാറിന്റെ ഭാഗമായി നമ്മുടെ വെള്ളം പാകിസ്താന് കൊടുത്തു. എന്നിട്ടും അവര്‍ ഇന്ത്യയിലേക്ക് ഭീകരവാദികളെ അയക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ എല്ലാം മതിയാക്കിയത് എന്നും ഇന്ത്യക്ക് സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News