ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടമായി; ആറുപോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദം പൊള്ള; പോര്‍വിമാനം തകര്‍ന്നു എന്നതല്ല എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; തന്ത്രപരമായ പിഴവ് കണ്ടുപിടിച്ച് തിരുത്തി തിരിച്ചടിച്ചതാണ് പ്രധാനമെന്നും സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടമായി

Update: 2025-05-31 12:04 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ, ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍. എന്നാല്‍, തങ്ങള്‍ ആറ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദം പൂര്‍ണമായി തെറ്റാണെന്നും അദ്ദേഹം ബ്ലൂംബര്‍ഗ് ടിവിയോട് പറഞ്ഞു.

എത്ര പോര്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായെന്ന് വ്യക്തമാക്കാന്‍ അനില്‍ ചൗഹാന്‍ തയ്യാറായില്ല. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ പോര്‍ വിമാനങ്ങള്‍ നഷ്ടമായെന്ന് സൈന്യം സമ്മതിക്കുന്നത്.

' പോര്‍ വിമാനം തകര്‍ന്നുവീണു എന്നതല്ല. എന്തുകൊണ്ട് അവ തകര്‍ന്നു വീണു എന്നാണ് പ്രധാനം. എന്തൊക്കെ തെറ്റുകള്‍ പറ്റി എന്നതിലാണ് ശ്രദ്ധ. എണ്ണത്തിനല്ല പ്രാധാന്യം'-അനില്‍ ചൗഹന്‍ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ യുദ്ധതന്ത്രത്തിലെ പിഴവുകള്‍ പരിഹരിക്കുകയും പിന്നീട് മേയ് 7,8,10 തീയതികളില്‍ പാക്കിസ്ഥാനുള്ളില്‍ കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു'' അനില്‍ ചൗഹാന്‍ പറഞ്ഞു.

തന്ത്രപ്രധാനമായ പാളിച്ചകള്‍ മനസ്സിലാക്കി പരിഹാരം കണ്ടതോടെ, രണ്ടുദിവസത്തിന് ശേഷം എല്ലാ ജെറ്റുകളും ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ ഭേദിക്കാനായി പറന്നു-അനില്‍ ചൗഹാന്‍ പറഞ്ഞു. ഇന്ത്യയുടെ ആറ് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഈ മാസാദ്യം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ആണവയുദ്ധം തടയാന്‍ അമേരിക്ക സഹായിച്ചെന്ന ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ ജനറല്‍ അനില്‍ ചൗഹാന്‍ തയ്യാറായില്ല. നാലുദിവസം നീണ്ട ഏറ്റുമുട്ടലില്‍ ഇരുരാജ്യങ്ങളും ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ കാര്യക്ഷമതയിലും ജനറല്‍ ചൗഹാന്‍ സംശയം പ്രകടിപ്പിച്ചു. അവ പ്രവര്‍ത്തിച്ചില്ല, ചൗഹാന്‍ വ്യക്തമാക്കി. ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ, വ്യോമ പ്രതിരോധ സംവിധാനവും ഉപഗ്രഹ പിന്തുണയും ചൈന പാക്കിസ്ഥാന് നല്‍കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനം ഈ മാസം കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്റെ 300 കിലോമീറ്ററിനുള്ളില്‍ കനത്ത സുരക്ഷയുള്ള വ്യോമകേന്ദ്രങ്ങളില്‍ കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും സംയുക്ത സേനാ മേധാവി അറിയിച്ചു.

Tags:    

Similar News