യുദ്ധം തുടങ്ങിയത് ഇന്ത്യയല്ല, രാജ്യത്തിന്റേത് ഭീകരതക്കെതിരായ പ്രതിരോധം മാത്രം; ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യതയോടു കൂടിയുള്ള തിരിച്ചടി; ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി ബ്രസീലിലും താരമായി തരൂര്‍; ഭീകരവാദത്തിനെതിരെ തുടര്‍ച്ചയായ പിന്തുണക്ക് ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം
യുദ്ധം തുടങ്ങിയത് ഇന്ത്യയല്ല, രാജ്യത്തിന്റേത് ഭീകരതക്കെതിരായ പ്രതിരോധം മാത്രം
ബ്രസീലിയ: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെ പ്രധാന ഉപദേശകന്‍ ഷെല്‍സോ അമൊറിമുമായി നടത്തിയ കൂടികാഴ്ചയിലാണ് ശശി തരൂര്‍ എംപി നയിക്കുന്ന പാര്‍ലമെന്ററി പ്രതിനിധി സംഘം ബ്രസീലിന് നന്ദി അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യയുടെ നടപടികള്‍ വിശദീകരിച്ച സംഘം സമാധാനം, സുരക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പങ്കുവയ്ക്കുകയും ഭീകരവാദത്തിനെതിരെ ആഗോള സഹകരണം ശക്തിപ്പെടേണ്ടതിന്റെ ആവശ്യം വിശദീകരിക്കുകയും ചെയ്തു.
യുദ്ധം തുടങ്ങിയത് ഇന്ത്യയല്ല, രാജ്യത്തിന്റേത് പാക്കിസഥാന്റെ ഭീകരതക്കെതിരായ പ്രതിരോധം മാത്രമാണെന്ന് വിശദീകരണം നടത്തിയ സംഘത്തിന്റെ തലവന്‍ ശശി തരൂര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യതയോടു കൂടിയുള്ള തിരിച്ചടിയാണെന്നും യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങള്‍ ഒരു യുദ്ധം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭീകരപ്രവര്‍ത്തനത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യുകയാണ്, പഹല്‍ഗാമിലേത് വളരെ നീചമായ പ്രവൃത്തിയായിരുന്നു... അത് ഭയാനകവും ഇന്ത്യയില്‍ പരമാവധി അശാന്തി വിതക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും ആഗോള തലത്തിലെ സഹകരണത്തിന്റെ പ്രാധാന്യവും സന്ദര്‍ശക സംഘത്തിന്റെ തലവനായി സംസാരിച്ച തരൂര്‍ ഊന്നിപ്പറഞ്ഞു. കൊളംബിയ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി സംഘം ബ്രസീലില്‍ എത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഏഴ് പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം ഏഴ് പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളുടെ യാത്രയില്‍ ഇന്ത്യയിലെ രഷ്ട്രീയ വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇന്ത്യാ-പാക് യുദ്ധം പോലുള്ള ദേശീയവിഷയങ്ങളില്‍ ഭരണപ്രതിപക്ഷമേന്യ ഐക്യം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ഭരണപ്രതിക്ഷ ഐക്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും എഐഎംഐഎമ്മിന്റെ ഒവൈസിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിയും സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തുള്ളതെന്നാണ് ഇതിന് ബിജെപി വൃത്തങ്ങള്‍ മറുപടി നല്‍കിയതും.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെടാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഭരണപ്രതിപക്ഷ ഐക്യം വേണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യമുയര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ ശ്രമഫലമായി വിദേശരാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ന്യായീകരിച്ച് സംസാരിക്കുന്നത് ഭരണപാര്‍ട്ടിയിലെ അംഗങ്ങളേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളാണ്. എന്തിന് ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ച കൊളംബിയ എന്ന രാജ്യം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വാദമുഖങ്ങള്‍ കേട്ട് അവരുടെ ഇന്ത്യയെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവന പോലും പിന്‍വലിച്ചിരുന്നു.
പാകിസ്ഥാന്‍ പോലും പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു എന്നതാണ് ഖാര്‍ഗെ ഉയര്‍ത്തുന്ന വാദം. ഇന്ത്യയുടെ ഏതാനും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന സംയുക്തസേനാമേധാവി അനില്‍ ചൗഹാന്റെ പ്രസ്താവന പുറത്തുവന്നതിന് ശേഷം പ്രതിപക്ഷ കൂടുതല്‍ ചോദ്യങ്ങളുമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേശും ഖാര്‍ഗെ അടക്കം വിദേശ മാധ്യമത്തോടെ സൈന്യം വെളിപ്പെടുത്തിയ കാര്യങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പറയണെന്നാണ് ആവശ്യപ്പെടുന്നത്.