പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസില്‍ സഹോദരനും ബന്ധുവായ പെണ്‍കുട്ടിക്കും ഒപ്പം വ്യായാമം; കാല്‍ വഴുതി വീണുള്ള ഐറിന്റെ മരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലി മൂലമെന്ന് പിതാവ്; സഹോദരന്‍ തള്ളിയിട്ടതെന്ന് മറുവാദം; ബന്ധുവായ പെണ്‍കുട്ടിയെയും പിതാവിനെയും നുണപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ഐറിന്റെ മരണത്തില്‍ ബന്ധുവായ പെണ്‍കുട്ടിയുടെയും പിതാവിന്റെയും നുണ പരിശോധന

Update: 2025-06-04 15:15 GMT

കൊച്ചി: ഫ്ളാറ്റിന് മുകളില്‍ നിന്നും പതിനെട്ടുകാരി വീണു മരിച്ച സംഭവത്തില്‍ ബന്ധുവായ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ പിതാവിനെയും നുണ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി റോയി മകള്‍ ഐറിന്‍ റോയി(18)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോതി എറണാകുളം സെന്‍ട്രല്‍ പോലീസിന് നുണ പരിശോധന നടത്താന്‍ ഉത്തരവ് നല്‍കിയത്. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഓ നുണ പരിശോധന നടത്താന്‍ നേരത്തെ ഉത്തരവ് നല്‍കിയെങ്കിലും പോലീസ് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നുണ പരിശോധന നടത്തിയില്ല. തുടര്‍ന്നാണ് റോയി ഹൈക്കോടതിയെ സമീപിച്ചത്.

ഐറിന്‍ റോയ് 2021 ഓഗസ്റ്റിലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റ് എന്ന അപ്പാര്‍ട്ടമെന്റിന്റെ പത്താം നിലയുടെ മുകളില്‍ നിന്ന് വീണ് മരിച്ചത്. അന്ന് സംഭവം കാല്‍ വഴുതി വീണു എന്നായിരുന്നു നിഗമനം. എന്നാല്‍ മകള്‍ താഴെ വീഴാന്‍ കാരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലിയാണെന്നും ഈ പെണ്‍കുട്ടി വിദേശത്തേക്ക് കടന്നു എന്നും ആരോപിച്ച് പരാതി നല്‍കുകയായിരുന്നു.

അന്നത്തെ ദിവസം ഐറിനും ബന്ധുവായ പെണ്‍കുട്ടിയും സഹോദരന്‍ അലനുമായിരുന്നു ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്തു കൊണ്ടിരുന്നത്. ഈ സമയം ഐറിനും ബന്ധുവായ പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പെണ്‍കുട്ടി തള്ളിയപ്പോള്‍ നിലതെറ്റി താഴേക്ക് വീണതാണ് എന്നുമാണ് റോയി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ മകളുടെ മരണ ശേഷം ഏഴാം ദിവസം ബന്ധുവിന്റെ വീട്ടില്‍ ഐറിന്റെ ചിത്രം ചുവരില്‍ തൂക്കാനായി കൊണ്ടു വന്നപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തുവെന്നും നാട്ടില്‍ ഉയര്‍ന്ന ശമ്പളം ഉണ്ടായിട്ടും വിദേശത്തേക്ക് പഠനത്തിനായി പോയി എന്നും പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഐറിന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണത് സഹോദരന്‍ അലന്‍ തള്ളിയതു മൂലമാണെന്ന് പറഞ്ഞ് പരത്തുകയും ചെയ്തു.

മകളുടെ മരണ ശേഷം ആരോപണ വിധേയരായ ബന്ധുക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു എന്ന് റോയി പറയുന്നു. തന്റെ ഭാര്യ മകളുടെ മരണശേഷം മാനസികമായി തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നിലും ബന്ധുക്കളുടെ കരങ്ങള്‍ ഉണ്ടോ എന്ന സംശയവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് റോയി പരാതി നല്‍കിയിരിക്കുന്നത്. വിദേശത്തേക്ക് കടന്ന പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്താല്‍ മകളുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാര്യങ്ങള്‍ അറിയാമെന്നും റോയി പറയുന്നു.

2021 ഓഗസ്റ്റ് 5 ന് രാവിലെ 9 മണിയോടെയാണ് ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീണ് ഐറിന്‍ മരിക്കുന്നത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ഫ്ളാറ്റിലെ ടെറസില്‍ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ടൈല്‍ പാകിയ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നായിരുന്നു നിഗമനം. കാല്‍ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിന്‍ എട്ടാം നിലയുടെ സണ്‍ഷേഡിലുണ്ടായിരുന്ന ഷീറ്റില്‍ പതിക്കുകയും തുടര്‍ന്ന് തെറിച്ച് താഴത്തെ കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags:    

Similar News