ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ളയെ ഏറ്റവും മഹാനായ സ്വാതന്ത്ര്യ സമര സേനാനി എന്നു പുകഴ്ത്തി ബ്രിട്ടനിലെ ഇസ്ലാമിക പുരോഹിതന്‍; ഷിയ പ്രഭാഷകനായ സയ്യിദ് ഹുസൈന്‍ മക്കെ വെട്ടില്‍; 'സ്പിരിച്ച്വല്‍ വാറിയര്‍' എന്നപേരില്‍ മക്കെ നടത്തിയ ക്യാമ്പിലെ പഠനവിഷയങ്ങളും വിവാദത്തില്‍

'സ്പിരിച്ച്വല്‍ വാറിയര്‍' എന്നപേരില്‍ മക്കെ നടത്തിയ ക്യാമ്പിലെ പഠനവിഷയങ്ങളും വിവാദത്തില്‍

Update: 2025-07-31 06:42 GMT

ലണ്ടന്‍: തീവ്രവാദിയെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി എന്ന് പുകഴ്ത്തിയ ഇസ്ലാമിക പുരോഹിതന്‍ ബ്രിട്ടനിലെ പീക്ക് ജില്ലയില്‍ പരിശീലന ക്യാമ്പ് നടത്തുന്നതായി കണ്ടെത്തി. സ്പിരിച്ച്വല്‍ വാറിയര്‍ എന്ന പേരിലാണ് ഇയാള്‍ ക്യാമ്പ് നടത്തിയിരുന്നത്. ഷിയ പ്രഭാഷകനായ സയ്യിദ് ഹുസൈന്‍ മക്കെ ആണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ വെട്ടിലായിരിക്കുന്നത്. ദൈവകേന്ദ്രീകൃത പുരുഷത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇയാള്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നത്.

ഹിസ്ബുള്ള ഭീകരരും ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ അംഗങ്ങളും കൊല്ലപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇയാള്‍ വലിയ

തോതിലുള്ള ദുഖം രേഖപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇയാള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ ഓസ്ട്രേലിയയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളാണ് നസറുള്ള എന്നും അദ്ദഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വന്‍ ജനക്കൂട്ടം അവരുടെ പ്രതിരോധമാണ് സൂചിപ്പിക്കുന്നത് എന്നുമാണ് ഹുസൈന്‍ മക്കെ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഹിസ്ബുള്ള തീവ്രവാദ സംഘടനയെ യു.കെ നേരത്തേ തന്നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നതാണ്. ഹിസ്ബുള്ളയുടെ നേതാവായിരുന്ന മുഹമ്മദ് ബാല്‍ബക്കി കൊല്ലപ്പെട്ട സമയത്തും ഇയാള്‍ പരസ്യമായി അയാളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ബാല്‍ബക്കിയുടെ ചിത്രത്തിന് ഒപ്പം ഇയാള്‍ കുറിച്ചത് എനിക്ക് അങ്ങയെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ്. ഒരു ആരാധനാലയത്തിന് സമീപം ഹുസൈന്‍ മക്കെ കുനിഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്ന ചിത്രവും സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ െേമക്ക ഒരു ഭീകരസംഘടനയിലും അംഗമല്ല എന്നാണ് ഇയാളുടെ അഭിഭാഷകന്‍ പറയുന്നത്. ഈ മാസം 30 മുതല്‍ അടുത്ത മാസം

മൂന്ന് വരെ ഡെര്‍ബിഷയറിലെ ഡാര്‍വിന്‍ ലേക്ക് എന്ന സ്ഥലത്ത് ഒരു വേനല്‍ക്കാല ക്യാമ്പ് നടത്തുകയാണ് ഹുസൈന്‍ മക്കെ.

ഈ ക്യാമ്പില്‍ യുവാക്കള്‍ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെയും വ്യായാമം നടത്തുന്നതിന്റെയും പുരോഹിതര്‍ പ്രസംഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഈ പരിപാടിയുടെ പ്രൊമോഷണല്‍ വീഡിയോകളില്‍ കാണാം. പുരുഷ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാഠ്യപദ്ധതി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒളിമ്പ്യന്‍മാരായ ഗുസ്തി പരിശീലകര്‍, സ്‌ട്രൈക്കിംഗ് പരിശീലകര്‍, ഫിറ്റ്‌നസ് പരിശീലകര്‍, ബിസിനസ്സ് പരിശീലകര്‍, ഇസ്ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ ക്ലാസെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. അക്രമത്തില്‍ ഏര്‍പ്പെടാന്‍ ആരേയും പരിശീലിപ്പിക്കുന്നില്ല എന്നാണ് അവരുടെ വാദം.

ഒരു ആത്മീയ യോദ്ധാവാകാന്‍, നിങ്ങള്‍ സ്വയം കണ്ടെത്തലിന്റെ യാത്ര ആരംഭിക്കണമെന്നും ഭയത്താല്‍ തളരരുതെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതായതിനാല്‍ ക്യാമ്പിലേക്ക്് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് സ്പിരിച്വല്‍ വാരിയറിന്റെ വെബ്‌സൈറ്റ് പറയുന്നു. തങ്ങളുടെ പാത സ്വീകരിക്കുന്നവര്‍ക്ക് ലിബിഡോ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗുളികകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും മക്കെ വില്‍ക്കുന്നുണ്ട്.

Tags:    

Similar News