ടെഹ്‌റാന് സമീപത്തായി രഹസ്യ ഡ്രോണ്‍ ബേസ് സ്ഥാപിച്ചു; പ്രസിഷന്‍ ആയുധങ്ങളും ഡ്രോണുകളും വന്‍തോതില്‍ ഇറാനിലേക്ക് ഒളിച്ചു കടത്തി; കമാന്‍ഡോകളും വേഷംമാറി ഇറാനിലെത്തി; ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയത് മൊസാദ് ഒരുക്കിയ ട്രോജന്‍ തന്ത്രം? നിമിഷ നേരത്തില്‍ പ്രക്ഷുബ്ധമായ ഇറാന്റെ ആകാശപാത

മൊസാദ് ഒരുക്കിയ ട്രോജന്‍ തന്ത്രം?

Update: 2025-06-13 14:23 GMT

ടെഹ്‌റാന്‍: ഇറാനെ ഞെട്ടിച്ചുകൊണ്ട് ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേല്‍ നടത്തിയ ആക്രമണം മൊസാദ് ഒരുക്കിയ പുതുകാല ട്രോജന്‍ തന്ത്രമെന്ന് പ്രതിരോധവിദഗ്ധര്‍. അനുകൂല സന്ദര്‍ഭത്തില്‍ വമ്പന്‍ ആക്രമണം നടത്തുന്ന യുദ്ധരീതിയാണ് ഇറാനില്‍ ഇസ്രയേല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കിയതെന്നാണ് വിലയിരുത്തല്‍. അടുത്തിടെ റഷ്യയില്‍ വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആകാശ ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചു കടത്തി അവിടെ എത്തിച്ച ശേഷം നടത്തിയ ആക്രമണത്തിന് സമാനമാണ് ഇറാനില്‍ ഇസ്രയേല്‍ നടപ്പാക്കിയതെന്നാണ് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ട്രോജന്‍ മരക്കുതിരയ്ക്കുള്ളില്‍ ഒളിപ്പിച്ച പടയാളികളെ കോട്ടമതിലുകളുള്ള ട്രോയ് നഗരത്തില്‍ കയറ്റി, രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്തിറങ്ങി വന്‍ ആക്രമണം നടത്തിയ ഗ്രീക്ക് പ്രാചീനതന്ത്രമാണു ട്രോജന്‍. ഗ്രീക്ക് ഇതിഹാസങ്ങളിലാണ് ഇതെപ്പറ്റി പരാമര്‍ശമുള്ളത്. ഇതേ യുദ്ധതന്ത്രമാണോ ഇറാനില്‍ മൊസാദ് ഒരുക്കിയത് എന്ന് പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണവും ഈ രീതിയോടു സാമ്യമുള്ളതാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തിനായി വര്‍ഷങ്ങളായി ഇസ്രയേല്‍ പ്ലാനിങ് നടത്തുന്നുണ്ടായിരുന്നത്രേ. ഇറാനില്‍ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം ടെഹ്‌റാനു വളരെ സമീപത്തായി ഒരു രഹസ്യ ഡ്രോണ്‍ ബേസ് പോലും ഇസ്രയേല്‍ സ്ഥാപിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍.

പ്രസിഷന്‍ ആയുധങ്ങളും ഡ്രോണുകളും വന്‍തോതില്‍ ഇറാനിലേക്ക് ഒളിച്ചു കടത്തി. കമാന്‍ഡോകളും വേഷംമാറി ഇറാനിലെത്തി തുടങ്ങിയ അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലി പ്രതിരോധ സേനയും ചാരസംഘടനയായ മൊസാദുമാണ് ഈ ദൗത്യമെല്ലാം അതീവ രഹസ്യാത്മക രീതിയില്‍ നടത്തിയത്. ഇറാന്‍ ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്ന് തങ്ങളുടെ പദ്ധതികള്‍ ഒളിച്ചുവയ്ക്കാന്‍ ഇവര്‍ക്കായി. മൊസാദാണു ഡ്രോണ്‍ ബേസിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതൊക്കെ കൂടാതെ ആയുധങ്ങള്‍ നിറച്ച വാഹനങ്ങളും ഇറാനിലെത്തിയിരുന്നു.

രാത്രിയില്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഡ്രോണുകള്‍ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങളെ നശിപ്പിച്ചു. വ്യോമപ്രതിരോധശേഷി അലങ്കോലമായതോടെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ക്ക് ആക്രമണം നടത്താന്‍ അനുകൂല സാഹചര്യമൊരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാന്‍സ് ആണവ കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണമാണ്. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കൊണ്ടിരുന്ന കേന്ദ്രമാണ് നതാന്‍സിലേത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഈ കേന്ദ്രം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ ആണവ പദ്ധതികളുടെ കേന്ദ്രമായിരുന്നു ഇത്. ഇസ്രയേല്‍ ആക്രമണത്തിന്റെ പൂര്‍ണവിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ഇറാനിലെ 13 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ മിസൈലുകളും ഡ്രോണുകളും ബോംബുകളുമിട്ട് തകര്‍ത്തത്. അതില്‍ പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 225 കിലോമീറ്റര്‍ മാറി ഇസ്ഫാന്‍ പ്രവിശ്യയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകളാണ് ഈ കേന്ദ്രത്തിലുള്ളത്. മരുഭൂമിയില്‍ ഭൂമിക്കടിയിലായി മുന്നുനിലകളെന്ന നിലയില്‍ ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ച് കിടക്കുന്ന ആണവ കേന്ദ്രമാണ് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം.

യു.എസും ഇസ്രയേലുമുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ സ്ഥലത്തേപ്പറ്റി നിരവധി രഹസ്യ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേന്ദ്രത്തില്‍ ആക്രമണം നടന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രധാനപ്പെട്ട സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാന്‍ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചയാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടത്തില്‍ ഇസ്രയേലിലുടനീളം സൈറണുകള്‍ മുഴങ്ങിയിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനില്‍ നിലവില്‍ 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും വ്യക്തമാക്കി.

പ്രക്ഷുബ്ധമായി ഇറാന്‍ ആകാശപാത

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍ ആകാശപാത പ്രക്ഷുബ്ധമായി. ഇറാനിയന്‍ ആകാശപാതയില്‍നിന്ന് വിമാനങ്ങള്‍ സുരക്ഷിതയിടങ്ങളിലേക്ക് ഇറക്കാന്‍ തിരക്ക് കൂട്ടുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫ്‌ലൈറ്റ് ട്രാക്ക് സര്‍വീസില്‍ നിന്നുള്ള തത്സമയ ദൃശ്യവത്കരണമാണ് 'ഫ്‌ലൈറ്റ്‌റ റഡാര്‍ 24' വെബ്‌സൈറ്റ് എക്‌സില്‍ പങ്കുവെച്ചത്. ആക്രമണത്തിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍തന്നെ ഇറാന്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് 'ഫ്‌ലൈറ്റ്‌റ റഡാര്‍ 24'-ന്റെ ദൃശ്യത്തില്‍ കാണാം. സംഘര്‍ഷ ഭീഷണി ഒഴിവാക്കാന്‍ വാണിജ്യവിമാനങ്ങള്‍ പെട്ടെന്നുതന്നെ വഴിതിരിച്ചു വിടുന്നതും സഞ്ചാരത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

ഒമ്പത് സെക്കന്‍ഡ് നീളുന്ന ടൈം ലാപ്‌സ് വീഡിയോ ദൃശ്യത്തില്‍ നൂറുകണക്കിന് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതും സഞ്ചാരപാതയില്‍നിന്ന് ദിശമാറിപ്പോകുന്നതും കാണാം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആഗോള ആകാശപാതയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വ്യോമയാന മേഖലയില്‍ വിമാനങ്ങളുടെ വന്‍തോതിലുള്ള റൂട്ട് മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഡില്‍ ഈസ്റ്റിനും ഏഷ്യയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് യാത്രാദൈര്‍ഘ്യം വര്‍ധിക്കുമെന്നും ഉയര്‍ന്ന ഇന്ധനച്ചെലവിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മഖ്തൂം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പല വിമാനങ്ങളും റദ്ദാക്കിയതായും ചിലത് വൈകുന്നതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പേ യാത്രക്കാര്‍ വിമാനവിവരങ്ങള്‍ നോക്കി ഉറപ്പുവരുത്തണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അബൂദാബി വിമാനത്താവളവും സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, ഇറാന്‍ തുടങ്ങിയിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചുള്ള വിമാനങ്ങളും താത്കാലികമായി റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചതിനാല്‍ മറ്റ് ഗള്‍ഫ് വിമാനക്കമ്പനികളും ഇതേപാത പിന്തുടരുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News