ഗാസ തീരത്തോട് അടുത്ത് ഗ്രെറ്റ തുംബര്‍ഗും സംഘവും; കപ്പല്‍ തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രായേല്‍; ഹമാസിന്റെ ആയുധക്കടത്ത് തടയാനുള്ള കടല്‍ ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി; കപ്പല്‍ യാത്ര ഡ്രോണ്‍ പറത്തി നിരീക്ഷിച്ചു ഇസ്രായേല്‍

ഗാസ തീരത്തോട് അടുത്ത് ഗ്രെറ്റ തുംബര്‍ഗും സംഘവും;

Update: 2025-06-09 01:27 GMT

ഗാസ സിറ്റി: മൂന്ന് മാസമായി ഇസ്രായേല്‍ ഉപരോധം നേരിടുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പല്‍ ഇന്ന് ഗാസ തീരത്തടുക്കും. ഞായറാഴ്ച ഉച്ചയോടെ കപ്പല്‍ ഈജിപ്ത് തീരത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നത്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഉപരോധം മറികടക്കുമെന്നും ഗാസയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബര്‍ഗ് പറഞ്ഞു.

ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റംഗം റിമ ഹസന്‍, ചലച്ചിത്ര നടന്‍ ലിയന്‍ കണ്ണിങ്ഹാം, ജര്‍മന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ അകാര്‍ എന്നിവരും യാത്ര സംഘത്തിലുണ്ട്. ഫ്രീ ഗസ്സ മൂവ്‌മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്‌ലോട്ടിലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്.

എന്നാല്‍, കപ്പല്‍ തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. മെഡ്‌ലീന്‍ ഗസ്സ തീരത്ത് അടുക്കുന്നത് തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഹമാസിന്റെ ആയുധ കടത്ത് തടയാനുള്ള കടല്‍ ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിറ്ററേനിയന്‍ ദ്വീപില്‍ ഇറ്റലിയുടെ ഭാഗമായ സിസിലിയില്‍നിന്ന് ജൂണ്‍ ഒന്നിനാണ് കപ്പല്‍ യാത്ര തിരിച്ചത്. ഇതിനകം 2000 കിലോമീറ്റര്‍ താണ്ടിയാണ് കപ്പല്‍ ഈജിപ്ത് തീരത്ത് എത്തിയത്. മണിക്കൂറുകളോളം ഡ്രോണുകള്‍ പറത്തി കപ്പല്‍ യാത്ര ഇസ്രായേല്‍ നിരീക്ഷിച്ചതായി യാത്ര സംഘത്തിലെ ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ പറഞ്ഞു.

മാഡ്ലീന്‍ എന്ന പായ്ക്കപ്പലില്‍ ഗാസയ്ക്കുവേണ്ട അവശ്യവസ്തുക്കളുമായാണ് ജൂണ്‍ ഒന്നിന് സംഘം പുറപ്പെട്ടത്. ശനിയാഴ്ച മാഡ്ലീന്‍ ഈജിപ്ഷ്യന്‍ കടലിലെത്തി. ഈ സാഹചര്യത്തിലാണ് അതു തടയാന്‍ കാറ്റ്‌സ് നിര്‍ദേശിച്ചത്. ഗാസയിലേക്കുള്ള കടല്‍മാര്‍ഗവും ഉപരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഫ്രീഡം ഫ്‌ലോട്ടിലയുടെ ഗാസയിലേക്കുള്ള ആദ്യകപ്പല്‍ മേയില്‍ മാള്‍ട്ട തീരത്തിനടുത്ത് ഡ്രോണാക്രമണത്തിനിരയായിരുന്നു.

അതിനിടെ, തെക്കന്‍ ഗാസയില്‍ രണ്ടിടത്ത് ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കുനേരേ വീണ്ടും വെടിവെപ്പുണ്ടായി. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. യുഎസ് പിന്തുണയുള്ള ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ റാഫയിലെയും ഖാന്‍ യൂനിസിലെയും വിതരണകേന്ദ്രങ്ങള്‍ക്കുസമീപമാണ് വെടിവെപ്പുണ്ടായത്. സൈന്യത്തിനുനേരേ വന്നവരെയാണ് സംശയംതോന്നിയതിനെത്തുടര്‍ന്ന് വെടിവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

Tags:    

Similar News