ഖമനയിയെ എന്തുവില കൊടുത്തും തീര്‍ക്കും; മൊസാദിന്റെ ചാരക്കണ്ണുകള്‍ വിവരം എത്തിച്ചാല്‍ ആക്രമണം തുടരും; റെസ്സ പെഹ്ലാവിയെ തിരിച്ചുകൊണ്ടുവന്ന് ഭരണമാറ്റത്തിന് ശ്രമിക്കും; സ്വാതന്ത്ര്യദാഹികളായ കലാകാരന്‍മാരിലും പ്രതീക്ഷ; ഇറാനില്‍ ഇസ്രയേലിന്റെ പദ്ധതികള്‍ ഇങ്ങനെ

ഇറാനില്‍ ഇസ്രയേലിന്റെ പദ്ധതികള്‍ ഇങ്ങനെ

Update: 2025-06-26 17:11 GMT

സ്രയേല്‍- ഇറാന്‍ സംഘര്‍ഷം താല്‍ക്കാലിക വെടിനിര്‍ത്തലിലേക്ക് പോയ സമയത്ത്, കേരളത്തിലടക്കം ഇസ്ലാമോ ലെഫ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്നത്, ഇസ്രയേല്‍ തോറ്റമ്പി എന്നാണ്. എന്നാല്‍ ഇറാന്റെ സൈനിക നേതൃത്വത്തിലെ പ്രമുഖരെ ഒന്നടങ്കം കാലപുരിക്ക് അയക്കുകയും, ആണവ നിലയങ്ങളെയല്ലാം തകര്‍ക്കുകയും ചെയ്ത വമ്പന്‍ മുന്നേറ്റമാണ് ഇസ്രയേല്‍ നടത്തിയത്്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ആവട്ടെ പേടിച്ച് ബങ്കറില്‍ ഒളിച്ചിരിക്കയാണ്. തിരിച്ചുള്ള ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിനും മരണവും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ഇനി എന്താണ് ഇറാനില്‍ ഇസ്രയേലിന്റെ പദ്ധതി എന്ന ചോദ്യത്തിന്, ജറുസലോം പോസ്റ്റ് എന്ന ഇസ്രയേല്‍ മാധ്യമം, ഇസ്രയേലി രഹസ്യ സോഴ്സുകളെ ഉദ്ധരിച്ച് നല്‍കുന്ന മറുപടി ഒന്നും അവസാനിച്ചിട്ടില്ല എന്നാണ്. ആയത്തുള്ള അലി ഖൊമേനിയെ എന്തുവിലകൊടുത്തും, തീര്‍ക്കും എന്ന ദൃഢനിശ്ചയത്തില്‍ നിന്ന് ഒരിഞ്ചുപോലം ഇസ്രയേല്‍ പിറകോട്ട് പോവുന്നില്ല. ആക്രമണം ആവശ്യമുള്ള സമയങ്ങളില്‍ ഇനിയും തുടരാനാണ് ഇസ്രയേലിന്റെ പ്ലാന്‍.

തുടരും, ഇറാന്‍ ആക്രമണം

ഇറാന്‍ ആക്രമണം ഇസ്രയേല്‍ അവസാനിപ്പിട്ടില്ല. തല്‍ക്കാലം കുറച്ച് കാലത്തേക്കെങ്കിലും ഇറാന്, ആണവായുധം ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ് അവര്‍ കരുതുന്നത്. പക്ഷേ 60 ശതമാനം യുറേനിയം ഇറാന്‍ സമ്പുഷ്ടീകരിച്ചതിനാല്‍ അവര്‍ക്ക് അണുബോംബ് ഉണ്ടാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇറാനുമേല്‍ കര്‍ശനമായ നിരീക്ഷണം മൊസാദ് തുടരുന്നുണ്ട്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ തന്നെ അവര്‍ തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നു. തുടര്‍ച്ചയായി ആയിരം മിസൈലുകള്‍ വന്നാല്‍ രണ്ടെണ്ണം, വലയം ഭേദിച്ച് രാജ്യത്ത് പതിക്കും എന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ തങ്ങളുടെ കണക്കുകൂട്ടലുകളേക്കാള്‍ കുറഞ്ഞ മരണ നിരക്കാണ് ഇസ്രയേല്‍ ഉണ്ടായത് എന്നാണ് ഐഡിഎഫിന്റെ വിലയിരുത്തല്‍ എന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊസാദിന്റെ ഇറാന്റെ നെറ്റ്വര്‍ക്കിലും ഇസ്രയേലിന് വലിയ പ്രതീക്ഷയുണ്ട്. ഇറാനില്‍ ആയിരത്തോളം മൊസാദിന്റെ ഡബിള്‍ ഏജന്റുമാര്‍ ഉള്ളതായാണ് കണക്കാക്കുന്നത്. ചാരശൃംഖല എത്രമാത്രം നുഴഞ്ഞുകയറി എന്നതിന്റെ തെളിവായിരുന്നു, ഭൂഗര്‍ഭ അറയുണ്ടാക്കി സംരക്ഷിച്ച ആണവ നിലയങ്ങള്‍പോലും ആക്രമിക്കപ്പെട്ടത്. കോടികള്‍ പ്രതിഫലം നല്‍കി ഇറാനില്‍ മുഴുവന്‍ മൊസാദ് തങ്ങളുടെ ശക്തമായ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആണവായുധം നിര്‍മ്മിക്കുന്നതിന്, അടുത്തെത്തിയാല്‍ ഇസ്രയേലിന് വിവരം കിട്ടും.


2021 മുതല്‍ തന്നെ ഇറാനില്‍ ശക്തമായ മൊസാദ് നെറ്റ്വര്‍ക്ക് ഉണ്ട്. മൊസാദിനെ ചെറുക്കാനുള്ള യൂണിറ്റിന്റെ തലവനും ആ ടീമിലെ ഇരുപതോളം പേരും ഇസ്രയേലി ചാരന്മാരായിരുന്നുവെന്ന് 2021-ല്‍ അന്നത്തെ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിരുന്നു. ഈ സംഘം ചോര്‍ത്തി നല്‍കിയ വിവരങ്ങളുപയോഗിച്ചാണ് ഇസ്രയേല്‍ 2018-ല്‍ ടെഹ്റാനിലെ അണവ ആര്‍ക്കൈവ് മോഷ്ടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇറാനില്‍ ഇന്റലിജന്‍സ് മന്ത്രിയായിരുന്ന അലി യൂനുസി 2021-ല്‍ ഇങ്ങനെ പറഞ്ഞു: 'നിര്‍ഭാഗ്യവശാല്‍ ഇറാന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൊസാദിന്റെ സ്വാധീനം വളരെയേറെ വര്‍ധിച്ചിരിക്കുന്നു- ജീവഭയത്തോടെ വേണം ഓരോ മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും ജീവിക്കാന്‍.'

ഇപ്പോഴും സമാനമായ അവസ്ഥയാണ് ഇറാനില്‍ ഇപ്പോഴും. നേരിട്ടുള്ള ഒരു യുദ്ധം ഇല്ലാതെ തന്നെ തങ്ങളുടെ കാര്യങ്ങള്‍ ഇറാനില്‍ നടത്തിയെടുക്കാന്‍ മൊസാദിന് കഴിയും. മുന്‍പ് ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വധിച്ചപ്പോഴും മൊസാദിന്റെ കൃത്യതയോടെയുള്ള ആക്രമണശൈലി വ്യക്തമായിരുന്നു. ഇറാനെ തുരത്താന്‍ ഇസ്രയേലിന് നേരിട്ട് ഒരു ആക്രമണത്തിന്റെ ആവശ്യം തന്നെയില്ല.

ഷാ ഭരണം തിരിച്ചുകൊണ്ടുവരിക

ഇസ്രയേലിന്റെ ആന്ത്യന്തിക ലക്ഷം ഇറാനിലെ ഭരണമാറ്റം തന്നെയാണ്. ഭരണകൂടം പുറമെ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇസ്രയേല്‍ ആക്രമണം ഇറാന്‍ ജനതയെ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിട്ടത്. എന്നും ധൈര്യവും ആത്മവിശ്വാസവുമേകിയ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രഹസ്യബങ്കറില്‍ ഒളിച്ചതോടെ ജനം അനിശ്ചിതാവസ്ഥയിലായി. അതിനിടെയാണ് ഭരണമാറ്റം എന്ന ആവശ്യം ജ്വലിപ്പിച്ച് പഴയൊരു പരിചിത ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇറാന്‍ ജനതയ്ക്ക് പൗരാവകാശങ്ങളും ജനാധിപത്യവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് റെസ്സ പെഹ്ലാവി.

ഇസ്ലാമിക വിപ്ലവത്തിനുമുന്‍പ് ഇറാന്‍ ഭരിച്ചിരുന്ന പെഹ്ലാവി (ഷാ) വംശത്തിലെ പിന്‍തലമുറക്കാരനാണ് റെസ്സ. ജനാധിപത്യമൂല്യങ്ങള്‍ നിലനിര്‍ത്തിയ രാജഭരണ കാലഘട്ടത്തിന്റെ പ്രതിനിധിയാണ് റെസ്സയെന്നാണ് ഇറാനിലെ മാധ്യമറിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് റെസ്സ രംഗത്തെത്തിയത്. 'ഇസ്ലാമിക് റിപ്പബ്ലിക് അവസാനത്തിലേക്ക് അടുക്കുന്നു, അടുത്തത് തകര്‍ച്ചയാണ്, എന്നാല്‍ ഭാവി നമുക്കൊന്നിച്ച് ഉജ്വലമാക്കാം, ചരിത്രത്തിന്റെ പുതിയ അധ്യായം കുറിക്കാം', ഇതായിരുന്നു റെസ്സയുടെ വാക്കുകള്‍

കഷ്ടതകളില്‍ നീറുന്ന ജനത്തിന് പ്രതീക്ഷ പകരുന്ന വാക്കുകള്‍, ഇറാനില്‍ രാജഭരണം 1979ലെ ഇസ്ലാമിക വിപ്ലവത്തോടെ അവസാനിച്ചെങ്കിലും തന്റെ കൈകളിലാണ് നിങ്ങളുടെ ഭാവിയെന്ന് വിളിച്ചുപറയുകയാണ് റെസ്സ. നാടുകടത്തപ്പെട്ടിട്ടും പൂര്‍ണ ആത്മവിശ്വാസത്തോടെയും കടുത്ത ഭാഷയിലുമാണ് റെസ്സ, ഖമനയിയേയും അദ്ദേഹത്തിന്റെ ഭരണത്തെയും വിമര്‍ശിച്ചത്. 'ഖമനയി പേടിച്ച് മാളത്തിലൊളിച്ചിരിക്കുകയാണ്, എലിയെപ്പോലെ ഒളിച്ചിരിക്കുന്നു. അദ്ദേഹത്തിനു നിയന്ത്രണം നഷ്ടപ്പെട്ടു, ഈ അപകടഘട്ടം ഇറാന് മറികടന്നേ തീരൂ, ഖമനയിയുടെ യുദ്ധവാദത്തില്‍പ്പെട്ട് കഷ്ടതയിലായ നിങ്ങളോരോരുത്തരോടും ഞാനെന്റെ ഹൃദയം ചേര്‍ത്തുവയ്ക്കുന്നു' റെസ്സ പറയുന്നു. 'യുദ്ധത്തിന്റെ തീച്ചൂളയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ഞാന്‍ ഇതുവരേയും ശ്രമിച്ചത്, ഇറാനിയന്‍ ജനതക്കെതിരായ 46 വര്‍ഷം നീണ്ടുനിന്ന യുദ്ധസാഹചര്യം അവസാനിപ്പിച്ചേ തീരൂ. ഇറാനെ വീണ്ടെടുക്കേണ്ട സമയമാണിത്.' എല്ലാവരും മുന്നോട്ടുവന്ന് ഈ ഭരണകൂടത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും റെസ്സ ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ പരോക്ഷ പിന്തുണയും റസ്സയ്ക്കുണ്ട്.




സ്വാതന്ത്ര്യദാഹികള്‍ വെറുതെ വിടില്ല

ഇറാനിലെ സ്വാതന്ത്ര്യദാഹികളാണ് ഇസ്രയേലിന് പ്രതീഷ നല്‍കുന്നത്. റാപ്പമാര്‍, സിനിമാ സംവിധായകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ ഒക്കെയും ഈ രാജ്യത്ത് ഭീഷണി നേരിടുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് റാപ്പര്‍മാരെയാണ് ഇറാന്‍ വധശിക്ഷക്ക് വിധിക്കുന്നത്. അറസ്റ്റിലായവര്‍ എത്രയോ അധികം. 2024 ഏപ്രിലില്‍, റാപ്പര്‍, തൗമാജ് സലേഹിക്ക് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് ഒരു വനിതാ ഗായികയെ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിനിടെ അവളെ അനുഗമിച്ച നാല് പുരുഷ സംഗീതജ്ഞരില്‍ രണ്ടുപേരും ടെഹ്‌റാനില്‍ അറസ്റ്റിലായി. ഇങ്ങനെ എത്രയെത്രപേര്‍.

അതുപോലെ ജീവന്‍ പണയംവെച്ചാണ് ഇറാനില്‍ ചലച്ചിത്രകാരന്‍മാര്‍ സിനിമയെടുക്കുന്നത്. ചലച്ചിത്രോത്സവങ്ങളിലൊക്കെ നാം എത്രയോ മികച്ച ഇറാന്‍ സിനിമകള്‍ കണ്ടു. പക്ഷേ അപ്പോഴും നമ്മള്‍ അറിയാത്ത കാര്യം, ഇറാന്‍ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ കടുത്ത സ്‌ക്രൂട്ടിനിക്ക് ഇടയിലാണ്, ഈ ചലച്ചിത്രങ്ങളൊക്കെ പുറത്ത് വന്നത് എന്നാണ്. പ്രശസ്ത സംവിധയാകന്‍ മൊഹ്സെന്‍ മഖ്മല്‍ബഫ് ഇറാന്‍ വിട്ട് പാരീസിലാണ്. മഖ്മല്‍ബഫിന്റെ 2001-ലെ ചലച്ചിത്രമായ കാണ്ഡഹാറിനെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളില്‍ ഒന്നായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു. 2005-ല്‍ അഹമ്മദ് നെജാദ് ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മഖ്മല്‍ബഫ് ഇറാന്‍ വിട്ടു. തുടര്‍ന്ന് അദ്ദേഹം പാരീസിലാണ് താമസിക്കുന്നത്.

ഇറാനിയന്‍ ന്യൂ വേവ് സിനിമാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ, ദാരിയുഷ് മെഹര്‍ജുയി കൊല്ലപ്പെടുകയാണ് ഉണ്ടായത്. 2023 ഒക്ടോബര്‍ 14 ന്, മെഹര്‍ജുയിയെയും ഭാര്യ വാഹിദേ മുഹമ്മദിഫറിനെയും ടെഹ്റാനിനടുത്തുള്ള കരാജ് നഗരത്തിലെ അവരുടെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിലെ ദൂരൂഹത ഇനിയും വെളിപ്പെട്ടിട്ടില്ല.

പ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയുടെ അവസ്ഥയാണ് ഏറ്റവും ഭീകരം. 95- ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാമറ ഡി'ഓര്‍ നേടിയ ദി വൈറ്റ് ബലൂണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ പനാഹി, സാമൂഹിക അനീതി, നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, ഇറാനിലെ അരികുവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ അനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് നിരന്തരം സംസാരിച്ചത്.

ഇറാനില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. 2010 -ല്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആറ് വര്‍ഷം തടവിനും 20 വര്‍ഷത്തെ ചലച്ചിത്രനിര്‍മ്മാണവിലക്കും വിധിച്ചു. ഇപ്പോള്‍ അദ്ദേഹം ഇറാനില്‍നിന്ന് പുറത്തുചാടി യുറോപ്പിലാണ്.

അവരെല്ലാം സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള കലാകാരന്‍മ്മാരുടെ പിന്തുണയും ഇറാന്‍ പ്രതീക്ഷിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ്, ഹിജാബ് ശരിക്കും ധരിക്കാത്തതിന്റെ പേരില്‍ മഹ്സ അമിനി എന്ന സ്ത്രീയെ, പൊലീസ് തല്ലിക്കൊന്ന സംഭവത്തില്‍, ലോകത്തെ നടുക്കിയ വനിതാ പ്രക്ഷോഭം ഉണ്ടായ നാടാണ് ഇറാന്‍. ഒരു തീപ്പൊരി വീണാല്‍ അത് വലിയ പ്രക്ഷോഭത്തിലേക്ക് നയിക്കുമെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും, ഇസ്രയേല്‍ കണക്കുകൂട്ടുന്നുണ്ട്.

Tags:    

Similar News