'ഭാഷയല്ല പ്രശ്നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'; പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന 'ചല്‍താ ഹെ' എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്; അതു പട്ടേലര്‍ - തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്; റഹീമിനെ വിമര്‍ശിച്ച് ജെ എസ് അടൂര്‍

'ഭാഷയല്ല പ്രശ്നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'

Update: 2025-12-29 06:28 GMT

തിരുവനന്തപുരം: രാജ്യസഭാ എംപി എ എ റഹീം കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി റഹീം രംഗത്തുവന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍ രംഗത്തുവന്നു.

പ്രതികരണത്തില്‍ ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്നമെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്നമെന്നും ജെ എസ് അടൂര്‍ പറയുന്നു.

ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കില്ല. എഎ റഹീമിന്റെ വിഷയത്തില്‍ പ്രശ്നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്. പറഞ്ഞയാള്‍ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്നം. രാഷ്ട്രീയം എന്നാല്‍ വായില്‍ വന്നത് വിളിച്ചു പറയുന്ന ഏര്‍പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരക്കാള്‍ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയണം എന്നും ജെ എസ് അടൂര്‍ പറയുന്നു.

പഴയ കാലത്തു' ഇടതു പക്ഷം' അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ്കാര്‍ പൊതുവെ നന്നായി വായിക്കുന്നവര്‍ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ്എഫ്ഐ / ഡിഫി/ നേതാക്കള്‍ കൂടുതല്‍ വായിക്കാത്തവരാണ് എന്നതിന് തെളിവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയുന്നവര്‍ ' വാഴക്കുല' തീസിസ് എഴുതില്ല. കോപ്പി കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ല. പ്രശ്നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്. അതു പട്ടെലര്‍ തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജെ എസ് അടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എ ഏ റഹീമിന്റെ ഇംഗ്ലീഷ് അല്ല പ്രശ്‌നം.

എ എ റഹിമിന്റെ മീഡിയ പ്രതികരണത്തിന്റെ ട്രോളുകളാണ് ടൈം ലൈനില്‍.

ഇംഗ്ലീഷ് ഭാഷ ഇന്ത്യയില്‍ ഇപ്പോഴും ബഹുഭൂരിപക്ഷമാളുകള്‍ക്കും രണ്ടാം ഭാഷയോ മൂന്നാം ഭാഷയോക്കെയാണ്. ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്.അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കില്ല.

ഇവിടെ പ്രശ്‌നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്.ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നം ഒരു ഗൃഹപാഠവും ചെയ്യാതെ ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്‌പെഷ്ട്ടതയുമില്ലാതെ പറയുന്നതാണ്.പറഞ്ഞയാള്‍ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്‌നം.

ആരും ഒരു ഭാഷയിലും നൈപുണ്യവുമായി ജനിക്കുന്നില്ല. പക്ഷെ ഭാഷ സ്വായത്തമാക്കുന്നത് ജീവിത പരിസരങ്ങളിലും നിരന്തര വായനയിലൂടെയാണ്.ഭാഷ എന്നത് നിരന്തരം ഉപയോഗവും പരിശ്രമവും കൊണ്ട് മെച്ചപ്പെടുന്നതാണ്.

ഇന്ന് കേരളത്തില്‍ എം എ ഇംഗ്ലീഷ് പഠിച്ചവരില്‍ പലര്‍ക്കും ഠംലഹളവേ ചശഴവ േആരാണ് എഴുതിയത് എന്നറിയില്ല. 55% മാര്‍ക്കോടെ എം ഏ ഇംഗ്ലീഷ് കേരള യൂണിവേഴ്‌സിറ്റിയിലെ ഒരു കോളേജില്‍ നിന്ന് പാസായ ഒരാളെ ഇന്റര്‍വ്യൂ ചെയ്തു. എന്റെ മുറിയില്‍ ഉള്ള മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും നെല്‍സന്‍ മണ്ടെലയുടെയും ഫോട്ടോ കാണിച്ചു ഇവരാരാണ് എന്ന് അറിയുമോ? സിലബസില്‍ അതു ഇല്ലായിരുന്നു എന്നായിരുന്നു മറുപടി.

ഒരു ഇംഗ്ലീഷ് പാരഗ്രാഫ് കൊടുത്തിട്ട് അതിന്റ മലയാള പരിഭാഷ എഴുതാന്‍ പറഞ്ഞു. പറ്റിയില്ല. അതായത് ഇംഗ്ലീഷോ മലയാളമോ സാമാന്യമായി എഴുതാന്‍ സാധിക്കാത്ത എം എ ബിരുദക്കാര്‍ ഇവിടെയുണ്ട്.നമ്മുടെ നാട്ടില്‍ ബി എ യോ എല്‍ എല്‍ ബി പലപ്പോഴും വായിക്കാതെ പഠിക്കാതെ പാസാകം എന്ന സ്ഥിതി ഉണ്ടോ? ചോദ്യപേപ്പര്‍ പകര്‍ത്തി വച്ചാലും10 ലും 12 ലും ' നല്ല മാര്‍ക്കില്‍ പാസ്സാക്കും. 100% പാസ്സ് എന്നത് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഗുണമേന്മ തകര്‍ക്കുന്നോ?

കേരളത്തില്‍ അടിസ്ഥാന വിദ്യാഭ്യാസമുണ്ടായിരുന്ന കെ കരുണാകരന്‍ നല്ലത്‌പോലെ മലയാളവും ഇംഗ്ലീഷും ഭേദമായി ഹിന്ദിയും സംസാരിക്കുമായിരുന്നു പ്രസംഗിക്കുമായിരുന്നു. കാരണം അദ്ദേഹം നന്നായി വായിക്കുക മാത്രം അല്ല, നന്നായി ഗൃഹപാഠം ചെയ്യുമായിരുന്നു. പരിശ്രമിക്കുന്ന നേതാവായിരുന്നു. പൊരുതി വന്ന ഓര്‍ഗാനിക് ഒറിജിനല്‍ ലീഡര്‍.ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുമായിരുന്നു.നിരന്തരം പ്രവര്‍ത്തിച്ചു പഠിച്ചു ഗൃഹപാഠം ചെയ്തു വളര്‍ന്ന ലീഡര്‍.

അതു പോലെ ആയിരുന്നു ഈ എം എസ്. വളരെ നന്നായി വായിക്കും ഇംഗ്ലീഷ് എഴുതും സംസാരിക്കും. ഈ എം സി ന്റെ പുസ്തകങ്ങളും എഴുത്തുകളും ഞാന്‍ ഇന്നും ചിലപ്പോള്‍ റെഫര്‍ ചെയ്യും. കാരണം അദ്ദേഹം നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്രെണ്ട്‌ലൈന്‍ കോളം വായിച്ചാല്‍ തന്നെ ഇംഗ്ലീഷ് പഠിക്കാം.സുരേഷ് കുറുപ്പ് നന്നായി വായിക്കുന്ന നല്ല എം പി. ഇപ്പോള്‍ മന്ത്രിയായ രാജീവ് നന്നായി ഗ്രഹപാഠം ചെയ്യുന്ന പെര്‍ഫോമ് ചെയ്യുന്ന എം പി ആയിരുന്നു.അതു പൊലെ പ്രേമചന്ദ്രന്‍. ലോക സഭയില്‍ കേരളത്തില്‍ നിന്നുള്ള യു വ എം പി മാര്‍ നന്നായി തയ്യാര്‍ ചെയ്തു നന്നായി പ്രസംഗിക്കുന്നവരാണ്. ഷാഫി, ഹൈബി, ഡീന്‍, ജെബി ഇവരൊക്കെ തയ്യാര്‍ എടുത്തു പ്രസംഗിക്കും.വി പി നായര്‍ എന്ന പഴയ കാല സി പി ഐ എം പി യേ എനിക്ക് അറിയാമായിരുന്നു. അദ്ദേഹം വാകിംഗ് എന്‍സിക്ലോപീഡിയ ആയിരുന്നു. വായനയും ഭാഷയുമുണ്ട്. അതു പോലെ നന്നായി ഗൃഹപാഠം ചെയ്തു എല്ലായിടത്തും റാങ്ക് വാങ്ങിയ അച്ചുത മേനോന്‍. നായനാര്‍ക്കും സംസാരത്തില്‍ ക്ളാരിറ്റി യുള്ളത് അദ്ദേഹം വായിക്കുന്നയാള്‍ ആയിരുന്നു.

ഇപ്പോഴത്തെ എത്ര അഭിനവ കമ്മ്യൂണിറ്റ് യുവനേതാക്കള്‍ എത്ര പേര് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ,കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാര്‍ക്‌സിന്റയോ ലെനിനി ന്റെയോ, ഗാന്ധിജി യുടെയോ നെഹ്റുവിന്റെയോ. പുസ്തകം വായിച്ച എത്ര യുവ നേതാക്കള്‍ ഉണ്ട്?

ഭാഷഎന്നത് ഉപയോഗിക്കും തോറും മെച്ചപ്പെടും. സാധാരണ ഇംഗ്ലീഷ് പത്രം സ്ഥിരമായി വായിക്കുന്ന ഒരാള്‍ക്ക് ഭേദപ്പെട്ട ഇംഗ്ലീഷ് വിനിമയം നടത്താം. ഇംഗ്ലീഷ് മാതൃഭാഷയായ യൂ കെ യില്‍ പോലും ഒരു രാഷ്ട്രീയമോ സാമൂഹിക കാര്യങ്ങള്‍ മീഡിയയോടെ പറയാന്‍ എഴുതി തയ്യാറാക്കിയ കൃത്യമായ കുറിപ്പ് കാണും. അതു നന്നായി വായിച്ചു മനസ്സിലാക്കിയേ മീഡിയയില്‍ പോകുകയുള്ളൂ

ഒരാള്‍ ഒരു എം പി ആയാല്‍ നന്നായി സംസാരിക്കാന്‍ നന്നായി ഗൃഹപാഠം ചെയ്യണം. കൃത്യമായി ആശയങ്ങളും അതിന് അനുസരിച്ചുള്ള വസ്തുതകള്‍ ശേഖരിക്കണം. വേണ്ടി വന്നാല്‍ അതു റിഹേഴ്‌സ് ചെയ്യണം. നിരന്തരമായ ഗൃഹപാഠമോ പരിശ്രമമോ ഇല്ലങ്കില്‍ വെറും വായില്‍ നിന്ന് വരുന്ന വായ്താരികൊണ്ട് ഒപ്പിക്കാം എന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയം എന്നാല്‍ വായില്‍ വന്നത് വിളിച്ചു പറയുന്ന ഏര്‍പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരക്കാള്‍ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയുക.

പഴയ കാലത്തു' ഇടതു പക്ഷം' അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ്കാര്‍ പൊതുവെ നന്നായി വായിക്കുന്നവര്‍ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ് എഫ് ഐ/ ഡിഫി/ നേതാക്കള്‍ കൂടുതല്‍ വായിക്കാത്തവരാണ് എന്നതിന് തെളിവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയൂന്നവര്‍ ' വാഴ്ക്കുല' തീസിസ് എഴുതില്ല. കോപ്പി കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ല.

പ്രശ്‌നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മ യാണ്. അതു പട്ടെലര്‍- തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്.

Tags:    

Similar News