അന്ന് 'പട്ടാളം ജാനകി'; സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല; ഇന്ന് പേരിനെച്ചൊല്ലി വിവാദം; ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി; ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി

ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

Update: 2025-06-27 09:56 GMT

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു. 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന്റെ പേരുമാറ്റവിവാദത്തിലാണ് സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുന്നയിച്ചത്.

സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും ജെഎസ്‌കെയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്ന് നിയമപ്രകാരം വ്യവസ്ഥകളുണ്ട്, അത് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയാന്‍ ശ്രമിച്ചത്. പക്ഷേ അങ്ങനെ ഒന്നും ഇല്ല. ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ളൊരു പേരില്‍ എന്താണ് പ്രശ്‌നമെന്നാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറു ചോദ്യം ചോദിച്ചത്. നിയമവിരുദ്ധമായൊന്നും ഈ സിനിമയിലോ പേരിലോ ഇല്ല പിന്നെ എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്ന ചോദ്യവും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ചോദിച്ചു.

അതേസമയം, എന്തുകൊണ്ടാണ് റിവൈസിങ് കമ്മിറ്റിയും സെന്‍സര്‍ ബോര്‍ഡും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നിര്‍മാതാക്കള്‍ മറുപടി നല്‍കിയില്ലെന്ന ചോദ്യവും ഹൈക്കോടതി ചോദിച്ചു. അതിലൊരു കൃത്യമായ മറുപടി നല്‍കാന്‍ കോടതി ഇപ്പോള്‍ സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി കഴിഞ്ഞദിവസം ചിത്രം മുംബൈയില്‍ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കൈമാറിയിരുന്നോ എന്നും കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റിയുടെ നിര്‍ദേശം കോടതിയെ രേഖാമൂലം അറിയിക്കാനും ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രം വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.

അന്ന് 'പട്ടാളം ജാനകി'

ജാനകി എന്ന പേരിനെച്ചൊല്ലി സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് കത്തിവെക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ജാനകി എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി ഇതേപേരില്‍ സിനിമ ഇറങ്ങിയിട്ടുണ്ട്. 1977ല്‍ ജയന്‍, വിന്‍സെന്റ്, ഉണ്ണിമേരി, രവികുമാര്‍, സുധീര്‍, വിജയലളിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് 'പട്ടാളം ജാനകി.' ക്രോസ്ബെല്‍റ്റ് മണിയായിരുന്നു സംവിധായകന്‍.

Tags:    

Similar News