ജോണ്‍ ബ്രിട്ടാസ് പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിച്ചു; നിലമ്പൂരടക്കം 16 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണെന്ന് ഓര്‍ക്കണമെന്ന് സിനഡ് കൗണ്‍സില്‍; ഖേദം പ്രകടിപ്പിച്ച് സിപിഎം എംപി; അഭിമുഖം ചുരുക്കിയപ്പോള്‍ സംഭവിച്ച കുഴപ്പമാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതെന്ന് ബ്രിട്ടാസ്
പെന്തകോസ്ത് സഭയോട് ഖേദം പ്രകടിപ്പിച്ച് ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: ഹിന്ദി സാമൂഹിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെന്തക്കോസ്ത് സമൂഹത്തെ പരിഹസിക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്‌തെന്ന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. യൂട്യൂബര്‍ സംദിഷ് ഭാട്ടിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ് പെന്തകോസ്തല്‍ സമൂഹത്തെ അടച്ചാക്ഷേപിച്ചെന്നാണ് സിനഡ് കൗണ്‍സിലിന്റെ പരാതി. ആരാധനയേയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ നിലപാടാണോ സിപിഎമ്മിന്റേതെന്ന് വ്യക്തമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടു.
പഞ്ചാബിലെ ഒരു സംഭവത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പെന്തകോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങള്‍ കടന്നുവന്നു എന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നു മാറി, ഒപ്പം വിശദീകരണങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് കുറിച്ചു.
'ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പ്രകാരം ഏത് മതക്കാര്‍ക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാന്‍ നിലകൊണ്ടിട്ടുണ്ട്. പാര്‍ലമെന്റിലെ എന്റെ ഇടപെടല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അചഞ്ചലമായി നിലക്കൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍ എന്ന കാര്യം അവര്‍ ഓര്‍മ്മിക്കും എന്നും കരുതുന്നു'- കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ.
ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
അടുത്തിടെ ഒരു ഹിന്ദി സാമൂഹ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ പെന്തകോസ്ത് സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. വിദേശപ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിന് പുറത്തിയിരുന്നതു കൊണ്ട് വിശദാംശങ്ങള്‍ ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. മാത്രമല്ല പെന്തകോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
അടുത്തയിടെയാണ് അഭിമുഖം വന്നതെങ്കിലും മാസങ്ങള്‍ക്കു മുന്‍പ് റെക്കോര്‍ഡ് ചെയ്തതാണെന്ന് അത് സൂക്ഷമമായി കാണുന്നവര്‍ക്ക് മനസ്സിലാകും. അഭിമുഖത്തില്‍ ഞാന്‍ പ്രധാനമായും ഊന്നാന്‍ ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചായിരുന്നു. അയോധ്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു അഭിമുഖത്തില്‍ ഏറെയും.
പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യപൂജാരിയായി കാര്‍മികത്വം വഹിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്‌റു ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് അയച്ച കത്തുകളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അതേസമയം, വിശ്വാസം വ്യക്തിപരമാണെന്ന നിലപാടാണ് എനിക്കുള്ളതെന്നും അടിവരയിട്ട് പറഞ്ഞിരുന്നു.
അതിനിടയില്‍ പഞ്ചാബിലെ ഒരു സംഭവത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങളും അവതാരകന്‍ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചപ്പോള്‍ പെന്തകോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങള്‍ കടന്നുവന്നു എന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നു മാറി, ഒപ്പം വിശദീകരണങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പ്രകാരം ഏത് മതക്കാര്‍ക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാന്‍ നിലകൊണ്ടിട്ടുണ്ട്. പാര്‍ലമെന്റിലെ എന്റെ ഇടപെടല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അചഞ്ചലമായി നിലക്കൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍ എന്ന കാര്യം അവര്‍ ഓര്‍മ്മിക്കും എന്നും കരുതുന്നു.
ബ്രിട്ടാസ് അടച്ചാക്ഷേപിച്ചെന്ന് പെന്തകോസ്ത് സിനഡ് കൗണ്‍സില്‍
അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ് പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിച്ചെന്നാണ് സിനഡ് കൗണ്‍സിലിന്റെ പരാതി. ആരാധനയേയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ നിലപാടാണോ സിപിഐഎമ്മിന്റേതെന്ന് വ്യക്തമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
20,000 പെന്തകോസ്തല്‍ വിശ്വാസികള്‍ നിലമ്പൂരിലുണ്ട്. ഇവിടെ സംഘടനാ സംവിധാനം ശക്തമാണ്. കേരളത്തില്‍ 22 ലക്ഷം വോട്ടര്‍മാര്‍ പെന്തകോസ്ത് വിശ്വസികളാണ്. പാറശാല മുതല്‍ പത്തനംതിട്ട വരെ 16 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണെന്ന് ഓര്‍ക്കണമെന്നും സിനഡ് നേതാക്കള്‍ പറഞ്ഞു. ആരാധനയേയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ നിലപാടാണോ സിപിഎമ്മിന്റേതെന്ന് വ്യക്തമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് പറഞ്ഞിരുന്നു.
ആര്‍ക്കും ഏത് മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന മതേതര രാജ്യത്ത് ഒരു എംപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. പെന്തകോസ്തുകാരുടെ പ്രാര്‍ത്ഥനാ ശബ്ദവും വചന പ്രഘോഷണവും തനിക്ക് അരോചകമാണെന്നും അവരെ തനിക്ക് ഇഷ്ടമല്ലെന്നും പറയുന്ന പ്രസ്താവന ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഭൂഷണമല്ല. ആട്ടിന്‍ തോലണിഞ്ഞ ചെന്നായെപ്പോലെ ഒരേ സമയം ന്യൂനപക്ഷ സംരക്ഷകനായും പെന്തകോസ്ത് വിരുദ്ധനായും പെരുമാറുന്നത് ഇരട്ടത്താപ്പാണ്.
ആകമാന പെന്തകോസ്ത് സഭകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഈ പ്രസ്താവന പിന്‍വലിച്ച്, നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ നോബിള്‍ പി തോമസ്, വര്‍ക്കിങ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് എം പുളിവേലില്‍,വൈസ് പ്രസിഡന്റ് ഫിന്നി പി മാത്യൂ, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ട്രഷറാര്‍ പാസ്റ്റര്‍ രാജീവ് ജോണ്‍, സെക്രട്ടറി പാസ്റ്റര്‍ ജിജി ചാക്കോ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.