ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു; വിവാഹേതര ബന്ധം ആരോപിച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ച് പരസ്യമായി അപമാനിക്കുന്നുവെന്ന് ഭര്‍ത്താവ്; ഭാര്യയുടെ പെരുമാറ്റം ക്രൂരതയ്ക്ക് തുല്യം; വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതി

ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിന് കാരണം

Update: 2025-07-18 09:53 GMT

മുംബൈ: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമെന്നും വിവാഹമോചനത്തിന് മതിയായ കാരണമെന്നും ബോംബെ ഹൈക്കോടതി. കുടുംബ കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തനിക്ക് മാസം തോറും ഒരുലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2013 ലാണ് ദമ്പതികള്‍ വിവാഹിതരായത്. പക്ഷേ, 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015 ലാണ് ഭര്‍ത്താവ് പൂനെയിലെ കുടുംബ കോടതിയെ സമീപിച്ചത്. ക്രൂരത ആരോപിച്ചാണ് വിവാഹമോചനം തേടിയത്. കുടുംബ കോടതി അതനുവദിക്കുകയും ചെയ്തു.

ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിച്ചിരുന്നെങ്കിലും, ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹം ഉള്ളതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുവതി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, ഭാര്യ തനിക്ക് ശാരീരിക ബന്ധം നിഷേധിക്കുന്നുവെന്നും വിവാഹേതര ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. തന്റെ വീട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും ജീവനക്കാര്‍ക്കും മുമ്പാകെ പരസ്യമായി അപമാനിക്കുന്നത് കൊണ്് തനിക്ക് മാനസിക ക്ലേശം ഉണ്ടാകുന്നതായും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. തന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു.

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും ഭിന്നശേഷിക്കാരിയായ സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റവും അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വിളക്കി ചേര്‍ക്കാനാവാത്ത വിധം ദമ്പതികളുടെ ബന്ധം തകര്‍ന്നു എന്നും യുവതിയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Tags:    

Similar News