'എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി; പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാര്‍; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍; രാഹുല്‍ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് നിലപാട് കടുപ്പിച്ച് പൊലീസും

കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍

Update: 2025-12-06 11:40 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ കോടതിയില്‍ നിലപാട് മയപ്പെടുത്തി. താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു.

കോടതിയില്‍ മലക്കംമറിച്ചില്‍; പോലീസ് കടുപ്പിച്ചു

യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍, യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ആദ്യം അറിയിച്ചത്. എന്നാല്‍, പിന്നീട് അദ്ദേഹം നിലപാട് മാറ്റി:

'എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയെന്നും പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ബോധിപ്പിച്ചു.

'അന്വേഷണവുമായി സഹകരിക്കുന്നുണ്ട്, പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു.

എന്നാല്‍, അന്വേഷണവുമായി പ്രതി ഒട്ടും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

അതേസമയം, ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വറിന് പിന്‍വലിക്കേണ്ടി വന്നു. ജില്ലാ കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കാനാകില്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് നിലപാടെടുത്തു.

അഭിഭാഷകന്‍ കൂടിയായ പ്രതിയുടെ ഈ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഈശ്വറിന്റെ പ്രാരംഭ വാദമായ, 'എഫ്.ഐ.ആറിലെ വിവരങ്ങളാണ് പോസ്റ്റ് ചെയ്തതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും' ഉള്ളതിനെ കോടതി ചോദ്യം ചെയ്തു. 'ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആര്‍. പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോ?' എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു.

അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.


Tags:    

Similar News