ജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്‌കരണ ആഹ്വാനം പരാജയപ്പെടുത്താന്‍ സൂഡിയോ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച് സംഘപരിവാര്‍ നേതാക്കള്‍; സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്‍; സ്‌റ്റോറുകളിലെ ഇടിച്ചുകയറ്റത്തില്‍ നേട്ടം കൊയ്ത് ടാറ്റ ബ്രാന്‍ഡ്

സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്‍

Update: 2025-06-07 10:54 GMT

തിരുവനന്തപുരം: ഇസ്രായേലുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ച് ടാറ്റയുടെ വസ്ത്ര ബാന്‍ഡായ സൂഡിയോക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒ ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആഹ്വാനം ഫലത്തില്‍ ടാറ്റാ ഗ്രൂപ്പിന് ഗുണകരമായി മാറുകയാണ് ഉണ്ടായത്. ബലിപെരുന്നാള്‍ വിപണിയില്‍ വന്‍ വില്‍പ്പനയാണ് സൂഡിയോ സ്റ്റോറുകളില്‍ നടന്നത്. ബഹിഷ്‌കരണത്തെ പരാജയപ്പെടുത്താന്‍ ആളുകള്‍ സുഡിയോ സ്റ്റോറുകളിലേക്ക് ഇടിച്ചു കയറുകയാണ്. ബഹിഷ്‌കരണ ആഹ്വാനത്തിന് എതിരെ ബിജെപിയും സജീവമായി രംഗത്തുണ്ട്. നേതാക്കള്‍ അടക്കം സൂഡിയോ ഔട്ട്‌ലെറ്റുകളില്‍ എത്തി വസ്ത്രം വാങ്ങി പോസ്റ്റുകള്‍ ഇടുകയാണ്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സുഡിയോ സ്‌റ്റോറില്‍ എത്തി വസ്ത്രം വാങ്ങുകയും വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കെ സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ ടാറ്റക്കെതിരെ മതതീവ്രവാദികള്‍ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനം രാജ്യത്തിനെതിരെയുള്ള കലാപാഹ്വാനമാണ്. ഇസ്രായേലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഇന്ന് സൂഡിയോയെ എതിര്‍ക്കുന്നവര്‍ നാളെ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് ഉറപ്പാണ്. ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനം മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. മതഭീകരതയോടു കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്ന മൃദുസമീപനം നാടിനാപത്താണ്.

പശ്ചിമേഷ്യന്‍ വിഷയത്തില്‍ നടക്കുന്ന പ്രതീകാത്മക പ്രതിഷേധമെന്ന് എസ്ഐഒയും വാദിക്കുമ്പോള്‍ രാജ്യത്തിന് അകത്തുനടന്ന ഭീകരാക്രമണങ്ങളില്‍ എസ്ഐഒ നിശബ്ദത പാലിച്ചുവെന്ന് സംഘപരിവാര്‍ സംഘടനകളും വാദിക്കുന്നു. ടാറ്റ ഗ്രൂപ്പ് ഇസ്രയേലുമായി സൈനിക സാങ്കേതിക സഹകരണം നടത്തുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ ക്യാമ്പയിന്‍ നടന്നത്. എന്നാല്‍, ഫലത്തില്‍ ഇത് സൂഡിയോ ഗ്രൂപ്പിന് തുണയായി മാറി.

സൂഡിയോക്ക് പുറമെ, ഇസ്രയേലുമായി സഹകരണമുള്ള മുന്‍നിര ബ്രാന്‍ഡുകളേയും എസ്ഐഒ ബഹിഷ്‌കരണ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ വസ്ത്രങ്ങളെടുക്കുമ്പോള്‍ ഗാസ വംശഹത്യയെ പിന്തുണക്കുന്ന നൂറോളം ബ്രാന്‍ഡുകളെ ഒഴിവാക്കുകയെന്നതാണ് എസ്ഐഒയുടെ ക്യാമ്പയിന്‍. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രതീകാത്മക പ്രതിഷേധമെന്നാണ് എസ്ഐഒയുടെ വാദം.

ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയും ഇസ്രായേലിലെ ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, ചേര്‍ന്നുള്ള സംയുക്ത സംരംഭമായ നോവ ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡ് പ്രതിരോധ രംഗത്ത് ഗവേഷണം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ഡിഫന്‍സ് ഫോഴ്‌സിന്റെ ആധുനികവത്കരണത്തില്‍ ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത് മറന്നുകൊണ്ടാണ് എസ്ഐഒയുടെ ബഹിഷ്‌കരണ ആഹ്വാനമെന്നും എതിര്‍ വിഭാഗം വാദിക്കുന്നു. ഇതിനിട, 'സപ്പോര്‍ട്ട് ടാറ്റ'യും ട്രെന്‍ഡിങ്ങാവുകയാണ്.

Tags:    

Similar News