കൊച്ചിയിലെ അഭിമാന സ്റ്റേഡിയം ഇന്ന് മലയാളിയ്ക്ക് തീരാ നാണക്കേട്; സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗാലറിയിലേക്ക് വെള്ളം വീഴുന്നത് കാണികളെയും കളിക്കാരേയും ഒരുപോലെ രോഷാകുലരാക്കുന്നു; കലൂര്‍ സ്റ്റേഡിയത്തില്‍ 'മഴക്കളി'; നവീകരണക്കണക്കുകള്‍ വെള്ളത്തില്‍, മേല്‍ക്കൂര തകര്‍ന്ന് ഗാലറിയില്‍ ചോര്‍ച്ച; മെസി വരാത്തത് നന്നായി!

Update: 2026-02-23 06:21 GMT

കൊച്ചി: രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കൊച്ചി കലൂര്‍ സ്റ്റേഡിയം നാണക്കേടിന്റെ നിഴലില്‍. കോടികള്‍ ചെലവിട്ട് നവീകരണം നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും നിസ്സാര മഴയില്‍ പോലും ഗാലറിയില്‍ വെള്ളം കുത്തിയൊലിക്കുകയാണ്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗാലറിയിലേക്ക് വെള്ളം വീഴുന്നത് കാണികളെയും കായിക പ്രേമികളെയും ഒരുപോലെ രോഷാകുലരാക്കുന്നു.

നവീകരണത്തിനായി കോടികള്‍ ഒഴുക്കിയെങ്കിലും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗാലറിയില്‍ മഴവെള്ളം കുത്തിയൊലിക്കുന്നു. മെസ്സിയെയും അര്‍ജന്റീന ടീമിനെയും വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സ്റ്റേഡിയം നിലവില്‍ അധികൃതരുടെ അവഗണനയില്‍ നാണക്കേടിന്റെ നിഴലിലാണ്. മേല്‍ക്കൂരയുടെ ബലക്ഷയവും തുരുമ്പെടുത്ത ഇരുമ്പ് ചട്ടക്കൂടുകളുമാണ് ചോര്‍ച്ചയ്ക്ക് കാരണം. നവീകരണത്തിന്റെ പേരില്‍ സ്റ്റേഡിയത്തിലെ മരങ്ങള്‍ മുറിച്ചുകടത്തിയവര്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റും അടര്‍ത്തിയെടുത്തോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ലോകോത്തര താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കളിക്കളത്തിലിറക്കാന്‍ തയ്യാറെടുക്കുന്ന ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിനാണ് ഈ ദുര്‍ഗതി. മെസി വരാത്തത് നന്നായി എന്നാണ് ഏവരും ഇപ്പോള്‍ പറയുന്നത്.

മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ചേരുന്ന ഭാഗത്തെ പാത്തി സ്ഥാനം തെറ്റിയതാണ് ഗാലറിയിലേക്ക് വെള്ളം കുത്തിയൊലിക്കാന്‍ ഇടയാക്കിയത്. 2009ല്‍ നിര്‍മിച്ച മേല്‍ക്കൂരയുടെ ഇരുമ്പ് ചട്ടക്കൂട് ഓരോ 3 വര്‍ഷം കൂടുമ്പോഴും പെയിന്റ് അടിക്കണമെന്നിരിക്കെ, ഇന്നുവരെ അത്തരം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി നടത്തിയ പരിശോധനയില്‍ മേല്‍ക്കൂരയ്ക്ക് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്ട്രക്ചര്‍ തുരുമ്പെടുത്തെന്നും എത്രയും വേഗം മാറ്റിസ്ഥാപിക്കണമെന്നും ഐഐടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ഫിഫ ടൂര്‍ണമെന്റിനായും അര്‍ജന്റീന ടീമിന്റെ വരവ് പ്രമാണിച്ചും സ്റ്റേഡിയത്തില്‍ മിനുക്കുപണികള്‍ നടന്നിരുന്നു. ഇതിനായി കോടികളാണ് ചെലവഴിച്ചത്. എന്നാല്‍ സ്റ്റേഡിയത്തിലെ മരങ്ങള്‍ മുറിച്ചുകടത്തിയതല്ലാതെ കൃത്യമായ അറ്റകുറ്റപ്പണി നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ മേല്‍ക്കൂരയ്ക്കാണ് കൂടുതല്‍ തകരാര്‍. ഉപ്പുകാറ്റ് ഏല്‍ക്കുന്നതിനാല്‍ ഇവിടത്തെ ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ചു തീര്‍ന്നിരിക്കുകയാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍, ഫുട്ബോള്‍ അസോസിയേഷന്‍, കേരള ബ്ലാസ്റ്റേഴ്സ് എന്നിവര്‍ക്ക് മാറി മാറി സ്റ്റേഡിയം പാട്ടത്തിന് നല്‍കിയെങ്കിലും പരിപാലനം സംബന്ധിച്ച് ജിസിഡിഎ വ്യക്തമായ കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇക്കാരണത്താല്‍ സ്റ്റേഡിയം നവീകരണത്തില്‍ ഓഡിറ്റ് ഒബ്ജക്ഷനും നിലനില്‍ക്കുന്നുണ്ട്. ടര്‍ഫ് നനയ്ക്കാനും ടോയ്ലറ്റുകളിലേക്കുമായി ടാങ്കുകളില്‍ ശേഖരിക്കേണ്ട വെള്ളമാണ് പാത്തികള്‍ തകര്‍ന്നതിലൂടെ പാഴാകുന്നത്. കോടികളുടെ നവീകരണ പ്രവൃത്തികള്‍ വെറും തട്ടിപ്പായിരുന്നുവെന്നതിന്റെ തെളിവാണ് സ്റ്റേഡിയത്തിലെ നിലവിലെ അവസ്ഥയെന്ന് വിമര്‍ശനം ഉയരുന്നു.

മേല്‍ക്കൂരയുടെ ബലക്ഷയമാണ് നിലവിലെ ചോര്‍ച്ചയ്ക്ക് പ്രധാന കാരണം. 2009-ല്‍ നിര്‍മ്മിച്ച മേല്‍ക്കൂരയുടെ ഇരുമ്പ് ചട്ടക്കൂടുകള്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പെയിന്റ് അടിച്ച് സംരക്ഷിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഇന്നുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്റ്റേഡിയം സ്ട്രക്ചര്‍ ഗുരുതരമായി തുരുമ്പെടുത്തതായും പല ഭാഗങ്ങളും മാറ്റിസ്ഥാപിക്കണമെന്നും ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയായിരുന്നു.

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം വിവിധ അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കും മാറിമാറി പാട്ടത്തിന് നല്‍കാറുണ്ടെങ്കിലും കൃത്യമായ പരിപാലന കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇത് നവീകരണ പ്രവര്‍ത്തനങ്ങളെയും ഓഡിറ്റിംഗിനെയും സാരമായി ബാധിക്കുന്നുണ്ട്. സമുദ്രസാമീപ്യമുള്ളതിനാല്‍ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ മേല്‍ക്കൂരയില്‍ ഉപ്പുകാറ്റ് ഏറ്റ് ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ചുപോയിരിക്കുകയാണ്. ടര്‍ഫ് നനയ്ക്കാനും മറ്റുമായി വെള്ളം ശേഖരിക്കേണ്ട പാത്തികള്‍ സ്ഥാനം മാറിയതോടെ മഴവെള്ളം മുഴുവന്‍ പാഴാവുകയും ഗാലറിയിലേക്ക് ഒഴുകുകയുമാണ്.

Similar News