നിങ്ങള്‍ ഈഗോ മുറുകെ പിടിച്ചിരിക്കുകയാണ്; മാപ്പു പറയുന്നുണ്ടോ ഇല്ലയോ? ഒറ്റചോദ്യം മാത്രം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കമല്‍ഹാസന്റെ മറുപടി; കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തില്‍ നടന് എതിരെ കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; തഗ് ലൈഫ് തല്‍ക്കാലം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ലെന്ന് കമല്‍

തഗ് ലൈഫ് തല്‍ക്കാലം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല

Update: 2025-06-03 12:58 GMT

ബെംഗളൂരു: കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തില്‍ കമല്‍ഹാസന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രം തഗ് ലൈഫ് തല്‍ക്കാലം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. ഹൈക്കോടതിയില്‍ നടന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്. കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ, കര്‍ണാടകയില്‍ ചിത്രത്തിന് വിലക്ക് വരുമെന്ന നില വന്നു. ചിത്രം റിലീസ് ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് കമല്‍ഹാസന്‍ കോടതിയെ സമീപിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ ധ്യാന്‍ ചിന്നപ്പയാണ് കമല്‍ഹാസന് വേണ്ടി ഹാജരായത്. കന്നഡയോട് നടന് അത്യധികം ആദരവുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. എന്നാല്‍ കോടതി ആവശ്യപ്പെട്ടത് പോലെ മാപ്പ് പറയാന്‍ തയ്യാറായില്ല. കര്‍ണാടകയിലെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും പിന്‍വലിച്ചു. ' ഇപ്പോള്‍ സുരക്ഷ ആവശ്യമില്ല....ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നില്ല..ഞങ്ങള്‍ ഫിലിം ചേംബറുമായി ചര്‍ച്ച നടത്താം', അഡ്വ.ധ്യാന്‍ ചിന്നപ്പയുടെ വാക്കുകള്‍ കോടതിയെ ചൊടിപ്പിച്ചു. ' നിങ്ങളുടെ ഈഗോയാണ് സംസാരിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസ് ഇനി ജൂണ്‍ 10 ന് കേള്‍ക്കും.

തന്റെ പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യത്തോടെയല്ലെന്നും തമിഴും മലയാളവും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളതാണെന്ന കാര്യമാണ് താന്‍ പറഞ്ഞതെന്നും കമല്‍ഹാസന്‍ കര്‍ണാടക നിലപാടറിയിച്ചു. മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റ ചോദ്യം മാത്രം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കമലിന് വേണ്ടി അഭിഭാഷകന്‍ മറുപടി നല്‍കി.

' നേരത്തെ കമല്‍ഹാസന്‍ അഭിപ്രായ സ്വാതന്ത്ര്യം ദുര്‍വിനിയോഗിക്കുന്നതിന് എതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ' വാവിട്ട വാക്ക് തിരിച്ചെടുക്കാനാവില്ല, പക്ഷേ മാപ്പുപറയാവുന്നതാണ്. നിങ്ങള്‍ ഒരുസാധാരണക്കാരനല്ല. നിങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ പാടില്ല. ഇത് നിങ്ങള്‍ക്ക് വിടുകയാണ്. ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ മാപ്പുപറയു', കോടതി പറഞ്ഞു.

' നിങ്ങള്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ആ പ്രസ്താവന പിന്‍വലിക്കു. അത്രേയുള്ളു. കര്‍ണാടകയില്‍ നിന്ന് കോടികള്‍ സമ്പാദിക്കാം. പക്ഷേ കര്‍ണാടകയിലെ ജനങ്ങളെ നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ വരുമാനം ഉപേക്ഷിക്കൂ. എന്നാല്‍, പൊതുജനവികാരത്തെ വ്രണപ്പെടുത്താന്‍ ആരെയും അനുവദിക്കാനാവില്ല. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ നിങ്ങള്‍ അത് പറയണം'- കോടതി പറഞ്ഞു.

മാപ്പ് പറയാതെ തഗ് ലൈഫിന്റെ പ്രദര്‍ശനം അനുവദിക്കാന്‍ ആവില്ലെന്നെന്നാണ് കര്‍ണാടക ഫിലം ചേംബര്‍ ഓഫ് കൊമേഴ്‌സ് കോടതിയില്‍ നിലപാട് സ്വീകരിച്ചത്. 'താന്‍ തെറ്റുചെയ്തില്ലെന്നും മാപ്പുപറയില്ലെന്നും കമല്‍ഹാസന്‍ നിലപാട് സ്വീകരിക്കുന്നു. അദ്ദേഹം മാപ്പുപറഞ്ഞില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് അനുവദിക്കുന്ന പ്രശ്‌നമില്ല'- കെ എഫ് സി സി അദ്ധ്യക്ഷന്‍ എം നരസിംഹലു പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2.30 ന് കോടതി വീണ്ടും ചേര്‍ന്നപ്പോഴും നിങ്ങള്‍ ഈഗോയില്‍ മുറുകെ പിടിച്ചിരിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍, നടന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാകാതെ പോകുകയായിരുന്നു. തന്റെ പരാമര്‍ശം തെറ്റാണെങ്കില്‍ താന്‍ പറയുമായിരുന്നു എന്നാണ് കമല്‍ഹാസന്റെ നിലപാട്. ഇത് ജനാധിപത്യമാണെന്നും താന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചെന്നൈയില്‍ തഗ് ലൈഫിന്റെ റിലീസിന് മുന്നോടിയായുളള പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. ' എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്. പിന്നീട് കന്നഡ നടനായ ശിവ രാജ്കുമാറിനെ ചൂണ്ടിക്കാട്ടി ' ആ സ്ഥാനത്ത് ഇത് എന്റെ കുടുംബമാണ്. അതുകൊണ്ടാണ് രാജകുമാര്‍ വന്നത്. അതുകൊണ്ടാണ് എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ് എന്ന് ഞാന്‍ പറഞ്ഞുതുടങ്ങിയത്. നിങ്ങളുടെ ഭാഷ കന്നഡ തമിഴില്‍ നിന്നുണ്ടായതാണ്. അതുകൊണ്ട് നിങ്ങളെയും കുടുംബത്തില്‍ ഉള്‍പ്പെടുത്തി'.

പരാമര്‍ശം ശ്രദ്ധയില്‍ പെട്ടതോടെ ബിജെപിയും എഐഎഡിഎംകെയും കമലിനെതിരെ രംഗത്തെത്തി. കന്നഡ അനുകൂല ഗ്രൂപ്പുകളും കമല്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിഷേധത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു.


Tags:    

Similar News