'ഭര്‍ത്താവിനെ കൊന്നു'വെന്ന് സുഹൃത്തിനോട് പല്ലവി; ഓംപ്രകാശ് കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ പല്ലവി വിഡിയോ കോളില്‍ വിളിച്ചതോടെ; ഭാര്യയും മകളും കസ്റ്റഡിയില്‍; മുന്‍ ഡിജിപിയുടെ കൊലപാതകം സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനിടെ; ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും വിവരം

'ഭര്‍ത്താവിനെ കൊന്നു'വെന്ന് സുഹൃത്തിനോട് പല്ലവി

Update: 2025-04-20 17:17 GMT
ഭര്‍ത്താവിനെ കൊന്നുവെന്ന് സുഹൃത്തിനോട് പല്ലവി; ഓംപ്രകാശ് കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ പല്ലവി വിഡിയോ കോളില്‍ വിളിച്ചതോടെ; ഭാര്യയും മകളും കസ്റ്റഡിയില്‍; മുന്‍ ഡിജിപിയുടെ കൊലപാതകം സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനിടെ;   ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും വിവരം
  • whatsapp icon

ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം ഭാര്യ പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

വെകുന്നേരം 5 മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് 5 ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു.

ഓം പ്രകാശിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

വീട്ടില്‍ മറ്റാരും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പല്ലവിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേ സമയം ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കി.

ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കര്‍ണാടക മുന്‍ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആര്‍ ലേ ഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കിടന്നത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.

68കാരനായ ഓം പ്രകാശ് ബീഹാറിലെ ചമ്പാരന്‍ സ്വദേശിയാണ്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതല്‍ സംസ്ഥാനത്തെ ഡി.ജി ആന്‍ഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ല്‍ വിരമിച്ചു. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയര്‍ ഫോഴ്‌സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതില്‍ ആര്‍ക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കില്‍ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Similar News