മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച അതേ സ്ഥലത്ത്; പെണ്‍കുട്ടി അയല്‍വാസിയുമായി മുംബൈയിലേക്ക് ഒളിച്ചോടിയെന്ന കഥ വിശ്വസിച്ച് പൊലീസും; പോക്‌സോ കേസ് ആയിട്ടും അന്വേഷണം ഇഴഞ്ഞു; തിരച്ചില്‍ നടത്തിയത് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെ; വിമര്‍ശനം കടുക്കുന്നു

മുംബൈയിലേക്ക് പോയെന്ന കഥ വിശ്വസിച്ച് പൊലീസും

Update: 2025-03-09 11:02 GMT

കാസര്‍കോട്: പൈവളിഗ സ്വദേശികളായ പത്താംക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയേയും തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി നാട്ടുകാര്‍. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച്ച സംഭവച്ചതിനെതിരെയാണ് വ്യാപകമായി വിമര്‍ശനം. മൃതദേഹം കണ്ടെടുത്ത പ്രദേശത്ത് ഇരുവരുടെയും ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്നാണ് ആക്ഷേപം. പെണ്‍കുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കുട്ടി അയല്‍വാസിയുമായി മുംബൈയിലേക്ക് ഒളിച്ചോടിയെന്നാണ് കഥകള്‍ പരന്നിരുന്നത്. കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് ഇരുവരും മുംബൈയിലേക്ക് ഉള്‍പ്പെടെ പോയി എന്ന ചര്‍ച്ചകള്‍ പൊലീസും വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കുകയും ഡ്രോണ്‍ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.

പോക്‌സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയില്‍ എടുത്തില്ല. ടവര്‍ ലൊക്കേഷന്‍ നിസാരവല്‍ക്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പൊലീസ് ഊര്‍ജ്ജിതമായി വിഷയം അന്വേഷിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാതിരുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. അവിടെ നിന്നും മൃതദേഹമെങ്കിലും കണ്ടെത്താന്‍ പോലും കഴിയാതിരുന്നത് പൊലീസിന് വീഴ്ച്ച പറ്റിയതിന് തെളിവാണിത്. രൂക്ഷമായ ഗന്ധം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നിട്ടും പൊലീസ് നായകളെ പോലും ഉപയോഗിച്ച് ഒരു തുമ്പും കണ്ടെത്താന്‍ ശ്രമിച്ചില്ല.

വളരെ വൈകിയാണ് പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. ആദ്യഘട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിയില്ല, ടവര്‍ ലൊക്കേഷന്‍ വരെ കണ്ടെത്തിയിട്ടും തിരച്ചില്‍ കാര്യക്ഷമമാക്കിയില്ല, പൊലീസിന്റെ നിസാരവല്‍ക്കരണമാണ് ഇത്രയും വൈകിയത് എന്നിങ്ങനെയാണ് വിമര്‍ശനം. പെണ്‍കുട്ടിയുടെയും പ്രദീപിന്റെയും അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച പ്രദേശത്ത് നിന്ന് തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു

ഫെബ്രുവരി 12-ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ പതിനഞ്ചുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ദിവസങ്ങളോളം ആ നാടുമുഴുവന്‍. ഒടുവില്‍, പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് 26 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും അയല്‍വാസി പ്രദീപിനേയും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 11-ന് സഹോദരിക്കൊപ്പം ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടിയെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. പിന്നീട് തിരച്ചിലായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി.

കുമ്പള പോലീസ് സ്റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച് ഓഫ് ആയി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാപകമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് അപേക്ഷയും നല്‍കി.

ഞായറാഴ്ച ഏഴോളം പോലീസ് സ്റ്റേഷനിലെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് 90 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നില്ല. പത്താംക്ലാസ് മോഡല്‍ പരീക്ഷയും ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പെണ്‍കുട്ടി എഴുതിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്താതിരുന്ന പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം

പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശികളായ ദമ്പതികളുടെ മകളായ 15കാരിയെ മൂന്നാഴ്ച മുമ്പാണ് കാണാതായത്.

ഇന്ന് രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തെരച്ചില്‍ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചില്‍ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

Similar News