കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് വാദം പൊളിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; 1971ല്‍ ഇമെയില്‍ എത്തിയത് അടക്കം ചര്‍ച്ചയാക്കിയ വാദം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം; പിണറായിയുടെ മറ്റൊരു വിശ്വസ്തനും കരുക്കില്‍; ആര് വേണമെങ്കിലും അന്വേഷിക്കട്ടേ എന്ന് മുന്‍ ചീഫ് സെക്രട്ടറി

Update: 2025-04-11 05:38 GMT

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ആണ് അന്വേഷണം. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. കിഫ്ബി സിഇഒയുമാണ്. ആര് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും ജീവിതം തുറന്ന പുസ്തകമാണെന്നും എബ്രഹാം പ്രതികരിച്ചു. ശിവശങ്കരനും ശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ എം എബ്രഹാം അഴിക്കുള്ളിലാക്കുമോ എന്ന ചോദ്യമാണ് സജീവമാകുന്നത്. ചീഫ് സെക്രട്ടറി ആയിരുന്ന കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണ തീരുമാനം. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചിലായിരുന്നു വാദം പൂര്‍ത്തിയായത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാന്‍ കാരണവും ഈ അന്വേഷണമായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. കെ എം എബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെ എം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു. കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ എം എബ്രഹാം കോടതിയില്‍ പറയുകയും ചെയ്തു. അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവച്ചിട്ടാണ് കോടതിയില്‍ കള്ളം പറഞ്ഞതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതാണ് വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്‌ലാറ്റും, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലെനിയും അപാര്‍ട്ട്‌മെന്റിന്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നത്. 8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാല്‍ ആണ് തന്റെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്താതെന്നും വിജിലന്‍സി ന് കെ എം എബ്രഹാം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഓണര്‍ഷിപ്പ് കെ എം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍ നിന്നും ഹര്‍ജികാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കെ എം എബ്രഹാം സ്വത്ത് വിവരം മറച്ചുവച്ച് കളവ് പറഞ്ഞുവെന്ന് ഹര്‍ജികാരന്‍ കോടതിയില്‍ വാദിച്ചു. ഇതെല്ലാം കേസിനെ സ്വാധീനിച്ചു.

കെ എം എബ്രഹാം സിവില്‍ സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ നാളിതുവരെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട പതിനയ്യായിരം രൂപയില്‍ കൂടുതല്‍ വരുന്ന മൂവബിള്‍ & ഇമ്മോവബിള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റില്‍ കെ എം എബ്രഹാമിന്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയും പ്രോപ്പര്‍ട്ടിസ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരിക്കല്‍ പോലും ഫയല്‍ ചെയ്തിട്ടില്ലന്ന് വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകള്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ കെ എം എബ്രഹാമിനെതിരെ അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതിയിന്മേല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെ എം എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് 2015 ജൂണ്‍ 10 ന് കെ എം എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ മറുപടി ഫയല്‍ ചെയ്തു. തന്റെ ഭാര്യ ഷേര്‍ളി എബ്രഹാമിന് ദൈന്യംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകള്‍ അല്ലാതെ മറ്റ് മൂവബിള്‍ &ഇമ്മോവാബിള്‍ പ്രോപ്പര്‍ട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്തത് എന്ന വിചിത്രവും വിരോധാഭാസവുമായ മറുപടിയാണ് ഫയല്‍ ചെയ്തത്.

പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യ ഷേര്‍ളിയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയതിന്റെയും രേഖയും ഷേര്‍ളി എബ്രഹാമിന്റെ ഫെഡറല്‍ ബാങ്ക് ( നന്ദന്‍കോട് ബ്രാഞ്ച്) അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നതിന്റ ഡീറ്റൈല്‍സ് വിജിലന്‍സ് കണ്ടെത്തിയതിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈകോടതിയില്‍ ഹാജരാക്കി. കെ എം എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതില്‍ ചിലവായ തുക ബന്ധുക്കളില്‍ നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെ എം എബ്രഹാമിന്റെ ഭാര്യ ഷേര്‍ളി വിജിലന്‍സിന് നല്‍കിയ മൊഴി വിശ്വസിക്കാനാവില്ലെന്നും റെയില്‍വേ പുറമ്പോക്കില്‍ കിടക്കുന്നവര്‍ പോലും മക്കളുടെ കല്യാണം പിരിവ് എടുത്ത് നടത്തില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. 1988 മുതല്‍ 1994 വരെയുള്ള ആറ് വര്‍ഷകാലയളവില്‍ കെ എം എബ്രഹാം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയല്‍ ചെയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്തത് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തില്‍ ഇമെയില്‍ നിലവിലില്ലാത്തതിനാലുമാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി.

എന്നാല്‍ 1971 ല്‍ ഇമെയില്‍ നിലവില്‍ വന്നതിന്റെ രേഖയും ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറുകയും കൂടാതെ, തപാല്‍ മാര്‍ഗ്ഗം മൂലമോ, തിരികെ നാട്ടിലെത്തിയപ്പോഴോ നേരിട്ടോ,പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയാമായിരുന്നെന്നും ഹര്‍ജികാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കിഫ്ബിയുടെ സി ഇ ഒ യും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആയ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം കണ്ടെത്താന്‍ കഴിയൂ എന്ന് ഹര്‍ജികാരന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി.

Tags:    

Similar News