പ്രണയിച്ചാല്‍ കുറ്റം, താടി വെച്ചാല്‍ കുഴപ്പം; സംഘടന വിട്ടാല്‍ പിതാവ് മരിച്ചാല്‍ പോലും വീട്ടില്‍ കയറ്റാതെ ഊരുവിലക്ക്; പരാതി ചൂടുപിടിച്ചപ്പോള്‍ കൊരുള്‍ തരീഖ്വത്ത് വിശദീകരണവുമായി രംഗത്ത്; ലുബ്‌നയും ഭര്‍ത്താവ് റിയാസും ഇഷാ യോഗകേന്ദ്രം അന്തേവാസികള്‍; കുടുംബത്തെ കൂടി കൊണ്ടുപോകുന്നതിലെ എതിര്‍പ്പ് ഊരുവിലക്കാക്കി ചിത്രീകരിച്ചു; സോഷ്യല്‍ മീഡിയ വിലക്കുന്ന കള്‍ട്ടിന്റെ വിശദീകരണം ഇങ്ങനെ
കൊരുള്‍ തരീഖ്വത്ത് വിശദീകരണവുമായി രംഗത്ത്
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ ഏറെ വിവാദമായതാണ്, കൊരുല്‍ ത്വരീഖത്ത് എന്ന വിശ്വാസ കൂട്ടായ്മയില്‍ നിന്ന്, പുറത്തുവന്ന ചിലരെ ഊരുവിലക്കിയെന്നത്. അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലന്‍ വീട്ടില്‍ ലുബ്ന, അനുജത്തി ഷിബ്ല, ലുബ്നയുടെ ഭര്‍ത്താവ് റിയാസ് എന്നിവരാണ് സംഘടന നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊരുള്‍ ത്വരീഖത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസും എടുത്തിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് റിയാസും ലുബ്നയും സംഘടനയുമായി പിരിഞ്ഞത്. കഴിഞ്ഞ മാസം ഷിബ്ലയും സംഘടന വിട്ടു. ഇതോടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തലും മാനസിക പീഡനവും നേരിടേണ്ടി വരുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഈയിടെ ഭാര്യയുടെയും അവരുടെ അനുജത്തിയുടെയും കൂടെ കിഴിശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തില്‍ നൂറിലധികം പേര്‍ സംഘടിച്ചെത്തി ഭീഷണി മുഴക്കി ഇറക്കിവിടാന്‍ ശ്രമിച്ചെന്നും പൊലീസ് എത്തിയാണ് രക്ഷിച്ചതെന്നും റിയാസ് പറഞ്ഞു. 2022 ഒക്ടോബറിലാണ് പിതാവ് മരിച്ചത്. വിദേശത്തായിരുന്ന താന്‍ അന്ന് വയനാട്ടിലെ വീട്ടിലെത്തിയെങ്കിലും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും വീട്ടില്‍ പ്രവേശിക്കാനും അനുവദിച്ചില്ല. മാതാവിനെപോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. കോയമ്പത്തൂരിലാണ് താനും കുടുംബവും ഷിബ്ലയും അവരുടെ രണ്ട് കുട്ടികളും ഇപ്പോള്‍ കഴിയുന്നതെന്നും റിയാസ് പറഞ്ഞത്.
അവര്‍ ഇഷ യോഗകേന്ദ്രത്തില്‍
എന്നാല്‍, കിഴിശ്ശേരിയിലേത് കുടുംബപ്രശ്നം മാത്രമാണെന്നും പ്രസ്ഥാനം ഇതില്‍ ഇടപെട്ടിട്ടില്ലെന്നും കൊരുല്‍ ത്വരീഖത്തിന്റെ ശാഖ പ്രസിഡന്റ് അഹമ്മദ് പറയുന്നത്. പിതാവും രണ്ട് പെണ്‍മക്കളും തമ്മിലുള്ള തര്‍ക്കം മാത്രമാണിത്. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ യോഗകേന്ദ്രത്തിലെ വളന്റിയറാണ് റിയാസ്. ആ വഴിയിലേക്ക് രണ്ടാമത്തെ മകളെയും കുടുംബത്തെയുംകൂടി കൊണ്ടുപോകുന്നതിലുള്ള എതിര്‍പ്പാണ് പിതാവ് പ്രകടിപ്പിച്ചത്. റിയാസിനെതിരെ, ഭാര്യയുടെ പിതാവ് സുലൈമാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.
എന്നാല്‍ ഈ ത്വരീഖത്തിന്റെ പേരില്‍ കൊടിയ ക്രൂരതകളും മനുഷ്യവകാശ ലംഘനങ്ങളും നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. സംഘടന വിടുന്നവര്‍ ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍ പോലും ബന്ധം അവസാനിപ്പിക്കണം. സംഘടനയുടെ ഉള്ളില്‍ നിന്നുള്ളവരുമായി മാത്രമേ വിവാഹം പാടുള്ളൂ. പ്രണയവിവാഹം പാടില്ല. വിവാഹം കഴിക്കാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനമുണ്ട്. സാമൂഹിക മാധ്യമങ്ങക്കു വിലക്കാണ്. പുരുഷന്മാര്‍ താടി വെക്കരുത്. കൊരൂല്‍ ത്വരീഖത്തിന്റെ പ്രവാചകനായി അവര്‍ വിശ്വസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാള്‍ പറയുന്നതതിനനുസരിച്ചാണ് വോട്ട് പോലും ചെയ്യേണ്ടത്. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവകാശമില്ല. സൊസൈറ്റിയുടെ പണമിടപാടുകള്‍ ഓഡിറ്റ് ചെയ്യാറില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അംഗങ്ങളില്‍ നിന്ന് ഷാഹുല്‍ ഹമീദ്, നിര്‍ബന്ധിത പിരിവ് നടത്തുകയും അതില്‍ ചെറിയൊരു ശതമാനം മാത്രം ദാനത്തിനായി ഉപയോഗിക്കുകയും ബാക്കിയുള്ള തുക സ്വകാര്യ സ്വത്തായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും 3,000 രൂപ വീതം ഓരോ വര്‍ഷവും സക്കാത്ത് ഫണ്ടായി നല്‍കണമെന്നതാണ് കൊരൂല്‍ ത്വരീഖത്തിലെ പ്രധാനപ്പെട്ട ഒരു 'നിയമം'. പണം നല്‍കാത്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ല.
ഈ ത്വരീഖത്തിന്റെ പ്രവാചകന്‍ കൊടുവള്ളി സ്വദേശിയായ ഷാഹുല്‍ ഹമീദാണ്. ഇദ്ദേഹം പറയുന്നതിന് അപ്പുറമില്ല. സംഘടനയുടെ മുഖ്യരക്ഷാധികാരിയും അദ്ദേഹമാണ്.'ഇസ്ലാമിലെ ഒരു ആഴ്വാന്തര വിഭാഗമാണെന്ന് പ്രഖ്യാപിക്കുമ്പോഴും, ഇവര്‍ അടിസ്ഥാന ഇസ്ലാമിക വിശ്വാസങ്ങള്‍ പിന്തുടരുന്നില്ല. നിസ്‌ക്കാരത്തിനും ഹജ്ജിനും എതിരാണ്. പകരം പുത്തന്‍ വീട് എന്നറിയപ്പെടുന്ന ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഹജ്ജ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പണമിടപാടുകള്‍ ഓഡിറ്റ് ചെയ്യാറില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അംഗങ്ങളില്‍ നിന്ന് ഷാഹുല്‍ ഹമീദ്, നിര്‍ബന്ധിത പിരിവ് നടത്തുകയും അതില്‍ ചെറിയൊരു ശതമാനം മാത്രം ദാനത്തിനായി ഉപയോഗിക്കുകയും ബാക്കിയുള്ള തുക സ്വകാര്യ സ്വത്തായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും 3,000 രൂപ വീതം ഓരോ വര്‍ഷവും സക്കാത്ത് ഫണ്ടായി നല്‍കണമെന്നതാണ് കൊരൂല്‍ ത്വരീഖത്തിലെ പ്രധാനപ്പെട്ട ഒരു 'നിയമം'. പണം നല്‍കാത്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ല. ഇത് നിര്‍ബന്ധിത പിരിവാണ്.
കോഴിക്കോട്, മലപ്പുറം, വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് കൊരൂല്‍ ത്വരീഖത്തിന് അംഗങ്ങളുള്ളത്. ഏതെങ്കിലും നിര്‍ദേശങ്ങള്‍ ആരെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ അവരെ പുറത്താക്കുകയാണ് സംഘടനാ രീതി. ഊരുവിലക്കും കുടുംബങ്ങള്‍ ബന്ധപ്പെടാതിരിക്കുന്നതുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് ആരും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല എന്നാണ് പരാതി.
സംഘടനയുടെ മനുഷ്യത്വരഹിതമായ നിയമാവലികളോട് ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാതെ നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ഇവിടുത്തെ നിയമങ്ങള്‍ അംഗങ്ങളെ ശ്വാസം മുട്ടിക്കുന്ന വിധത്തിലാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ത്വരീഖത്ത് വിട്ടവര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും യു ട്യൂബ് ചാനലുകളിലെ വീഡിയോകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.