ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെയും യാത്രാ വിവരം തത്സമയം അറിയാം; സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈലില്‍ കിട്ടും; ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാം; ഇനി അന്വേഷണ കൗണ്ടറുമില്ല; കെ എസ് ആര്‍ ടി സിയ്ക്ക് ആപ്പുടന്‍; വെയര്‍ ഈസ് മൈ ട്രെയിന്‍ മാതൃക ബസിലേക്കും; ഇത് ആനവണ്ടിയിലെ 'ഗണേഷ വിപ്ലവം'!

Update: 2025-06-25 01:56 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങള്‍ വിശദീകരിക്കുന്ന ചലോ മൊബൈല്‍ ആപ്പ് നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അവിടേക്ക് എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും അറിയാന്‍ കഴിയും. ബസ് തെരഞ്ഞെടുത്ത് കയറുന്നതിനു മുമ്പേ ടിക്കറ്റ് എടുക്കാം. മൊബൈല്‍ ആപ്പിലെ ക്യൂആര്‍ കോഡ് കണ്ടക്ടറെ കാണിക്കണം. അതായത് ബസ് കാത്തു നിന്ന് മടുക്കേണ്ട അവസ്ഥ വരില്ല. ബസ് എപ്പോള്‍ നിങ്ങളുടെ അടുത്ത് എത്തുമെന്ന് വ്യക്തമായി അറിയാനാകും. കാഴ്ചപരിമിതര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ആപ്പ് പുറത്തിറക്കാനാണ് ആലോചന. കെ എസ് ആര്‍ ടി സിയെ വിപ്ലവകരമായി മുമ്പോട്ട് കൊണ്ടു പോകാന്‍ ചലോ മൊബൈല്‍ ആപ്പ് വഴിയൊരുക്കുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഇടപെടലാണ് ഈ ആപ്പിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ വരുമാനം ഇതിലൂടെ കൂടുമെന്നാണ് പ്രതീക്ഷ. അനാവശ്യ ചെലവുകളും നിയന്ത്രിക്കും.

ബസില്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളും മൊബൈല്‍ ആപ് വഴി ചാര്‍ജ് ചെയ്യാനാകും. നിലവില്‍ അച്ചടിച്ച ഒരുലക്ഷം കാര്‍ഡുകളില്‍ 82,000 കാര്‍ഡുകള്‍ വില്‍പ്പന നടത്തി. നാലുലക്ഷം കാര്‍ഡുകള്‍ കൂടി ഉടന്‍ സജ്ജമാകും. നിശ്ചിത തുക നല്‍കി യാത്രക്കാര്‍ക്ക് കാര്‍ഡ് വാങ്ങാം. ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഇനി ബസുകള്‍ക്ക് സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിന് പണം നല്‍കുന്നതും സോഫ്റ്റ്വെയര്‍ വഴിയാകും. ഉപയോഗിക്കാത്ത സ്പെയര്‍പാര്‍ട്സുകള്‍ ലേലം ചെയ്ത് വില്‍ക്കാനാണ് പദ്ധതി. വിദ്യാര്‍ഥി കണ്‍സെഷന്‍ കാര്‍ഡുകളും ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാവിധ യാത്രാ പാസുകളും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറും. വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് പുതുക്കാന്‍ ഇനി മുതല്‍ വര്‍ഷംതോറും ഓഫീസില്‍ എത്തേണ്ടതില്ല. ബസില്‍ പണം നല്‍കി കാര്‍ഡ് പുതുക്കാം. കാര്‍ഡിന്റെ തുക മാത്രമാണ് വിദ്യാര്‍ഥികളില്‍നിന്നും വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനകം സ്റ്റുഡന്റ്സ് കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങും.

ബസുകളുടെ യാത്രാവിവരം ഓണ്‍ലൈനില്‍ ലഭ്യമായ സാഹചര്യത്തില്‍ ഡിപ്പോകളിലെ ഓഫീസുകളിലെ അന്വേഷണ കൗണ്ടറുകള്‍ നിര്‍ത്തലാക്കും. പകരം ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കും. പരാതികള്‍ ഈ നമ്പരില്‍ അറിയിക്കാം. 24 മണിക്കൂറും മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. ബസ് ഷെഡ്യൂളിങ്ങും എഐ അടിസ്ഥാനത്തിലെ സോഫ്റ്റ്വെയറിലേക്ക് മാറ്റും. യാത്രക്കാരില്ലാത്തപ്പോള്‍ ബസ് ഒതുക്കിയിടും. അങ്ങനെ ചലോ ആപ്പിലൂടെ എല്ലാം എല്ലാവരും അറിയും. ഇതിനൊപ്പം അന്വേഷണ കൗണ്ടറുകളിലെ കണ്ടക്ടര്‍മാരെ ബസുകളിലേക്കും അയയ്ക്കാം. ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ ബസില്‍ പോകാതെ കൗണ്ടറുകളില്‍ സുഖ ജീവിതത്തിലാണ്. ഇതും മാറും. മന്ത്രി ഗണേഷ് അന്വേഷണ കൗണ്ടറുകള്‍ക്ക് നേരത്തെ മുതല്‍ എതിരായിരുന്നു. ചലോ ആപ്പ് വരുമ്പോള്‍ ഒരു ബസില്‍ എത്ര ആളുകളുണ്ടെന്ന് പോലും വ്യക്തമായി കെ എസ് ആര്‍ ടി സിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ഇതും കാര്യക്ഷമമായ ഷെഡ്യൂള്‍ ഒരുക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ 'ചലോ ആപ്പ്' മുമ്പോട്ട് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷ. റെയില്‍വേയുടെ വെയര്‍ ഈസ് മൈന്‍ ട്രെയന്‍ മാതൃകയിലാകും ഈ ആപ്പ് എന്നാണ് സൂചന. ഇന്ത്യന്‍ റെയില്‍വേയെ കുറിച്ചുള്ള സമഗ്ര ആപ്പാണ് വെയര്‍ ഈസ് മൈ ട്രെയിന്‍.

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുണ്ട്. ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍ ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സംവിധാനവുമാണ് കോര്‍പറേഷന്‍ വാടകയ്ക്ക് എടുക്കുന്നത്.

ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പടെ 16.16 പൈസ വാടക നല്‍കണം. ടിക്കറ്റ് മെഷീനുകള്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേ, സെര്‍വറുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകള്‍, ബസുകളിലെ ജിപിഎസ് സംവിധാനം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം കമ്പനി നല്‍കണം. മെഷീനുകളുടെയും ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും പരിപാലനവും കരാര്‍ കമ്പനിയുടെ ചുമതലയാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും.

തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും. ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാകും. 'ചലോ ആപ്പ്' സംസ്ഥാനത്തെ മുഴുവന്‍ ബസിലും നടപ്പിലാക്കും. ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത വരെ കണ്ടെത്താനും കഴിയും. where is my ksrtc ആപ്പ് എന്ന സങ്കല്‍പ്പം 'ചലോ ആപ്പില്‍' ക്രമീകരിച്ചു കഴിഞ്ഞു. പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടില്‍ ഏതൊക്കെ ബസ് ഉണ്ടെന്ന് കൃത്യമായി അറിയാം. ബസ് എപ്പോള്‍ വരും, എവിടെയെത്തി, ബസില്‍ കയറിയാല്‍ എവിടെ ഇറങ്ങണം തുടങ്ങിയവയെല്ലാം ആപ്പ് പറഞ്ഞുതരും.

ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചലോ ആപ്പ് ഇപ്പോള്‍തന്നെ തിരുവനന്തപുരം സിറ്റി സര്‍ക്കുലറിലെ 70 ബസുകളില്‍ പരീക്ഷിച്ചു കഴിഞ്ഞു. അടുത്തഘട്ടം തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ബസ്സുകളിലും അതിനുശേഷം കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളിലും സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കും.

Tags:    

Similar News