ശബരിമല സ്പെഷ്യൽ സർവീസ് തുണച്ചു; മറ്റ് സർവീസുകൾ മുടക്കമില്ലാതെ ഓടിച്ചതും നേട്ടമായി; വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ച് 'കെഎസ്ആർടിസി'; ഒറ്റ ദിവസം 9.22 കോടി രൂപയുടെ വരുമാനം; സർവകാല റെക്കോഡിലേക്ക്; എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം; റോഡിലെ കിങ്‌മേക്കറായി 'ആനവണ്ടി' മാറുമ്പോൾ!
തിരുവനന്തപുരം: കുറച്ച് കാലങ്ങളായി വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കെഎസ്ആർടിസി കടന്നുപോയത്. ജീവനക്കാർക്ക് നേരെ ശമ്പളം കൊടുക്കാൻ സാധിക്കാത്തതും പെൻഷൻ നൽകാൻ സാധിക്കാത്തതുമെല്ലാം കനത്ത തിരിച്ചടിയായി.
ഇപ്പോഴിതാ എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ അതിന് നല്ല മധുരം ഉണ്ടാകും എന്ന് കാണിച്ചുതന്നിരിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോൾ പ്രതിദിന വരുമാനത്തിൽ വലിയ നേട്ടമാണ് കെഎസ്ആർടിസി കൈവച്ചിരിക്കുന്നത്.
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ചയാണ് (ഡിസംബർ 23 ) പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തിയത്. 2023 ഡിസംബർ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്.
ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവർത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകൾ ഒഴിവാക്കിയും ആണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്.
ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ അധികം കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായി എന്നത് നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്തു.
നേരെത്തെ മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാർക്ക് ഏറെ ഗുണകരമാവുകയും കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു.
മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം തുടങ്ങിയ തിരുവനന്തപുരം - കോഴിക്കോട് - കണ്ണൂർ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർദ്ധനവിന് കാരണമായിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിർദ്ദേശാനുസരണം കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭ്യമായത്. രാപകൽ വ്യത്യാസം ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈസർമാരെയും ഓഫീസർമാരെയും മന്ത്രിയും സി എം ഡിയും അഭിനന്ദിക്കുകയും ചെയ്തു.