'താമരാക്ഷന്‍ പിള്ള'യെ ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കഥ മറന്നേക്കു; ഇനി കുറഞ്ഞ നിരക്കില്‍ കല്യാണ ഓട്ടത്തിന് 'ആനവണ്ടി' എത്തും; വാടക 3500 രൂപ മുതല്‍ 16,000 രൂപ വരെ; ബജറ്റ് ടൂറിസം വിജയിച്ചതു പിന്നാലെ ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ണായക നീക്കം

ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ണായക നീക്കം

Update: 2025-06-18 12:23 GMT

തിരുവനന്തപുരം: വരണമാല്യമണിഞ്ഞ് വധൂവരന്മാര്‍ കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങുന്നതു കണ്ടാല്‍ ഇനി ഞെട്ടേണ്ട. വിവാഹസംഘത്തിന്റെ യാത്രയ്ക്കും മറ്റും ബസ് വാടകയ്ക്കു നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. അധിക വരുമാനം ലഭിക്കാനാണു കെഎസ്ആര്‍ടിസി ബസുകള്‍ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിട്ടു കൊടുക്കുന്ന പദ്ധതി വരുന്നത്. നിലവിലെ സ്‌പെയര്‍ ബസുകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ജനറല്‍ മാനേജര്‍ യൂണിറ്റ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബജറ്റ് ടൂറിസം വിജയിച്ചതു പിന്നാലെയാണ് കല്യാണങ്ങള്‍ക്കും സ്വകാര്യ പരിപാടികള്‍ക്കും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നിരക്ക് കുറച്ച് നല്‍കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ചെലവ് കുറച്ച് അധിക വരുമാനം ലക്ഷ്യംവച്ച് ലഭ്യമായ സ്പെയര്‍ ബസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓര്‍ഡിനറി ബസിനുമുതല്‍ വോള്‍വോയ്ക്ക് വരെ പുതിയ നിരക്ക് ബാധകമായിരിക്കുമെന്നാണ് വിവരം.

ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് സ്വകാര്യ ട്രിപ്പുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോമീറ്റര്‍ യാത്രയ്ക്ക് മിനി ബസിന് 3500 രൂപ നല്‍കിയാല്‍ മതി. എട്ട് മണിക്കൂര്‍, 12 മണിക്കൂര്‍, 16 മണിക്കൂര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ജിഎസ്ടി കൂടി ചേര്‍ത്തുള്ള തുകയാണിത്.നാല് മണിക്കൂര്‍ യാത്രയ്ക്ക് ഓര്‍ഡിനറി ബസിന് 3600 രൂപയാണ് നിരക്ക്. 40 കിലോമീറ്റര്‍ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ബസിന്റെ ക്‌ളാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നല്‍കണം.

ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് ബസുകള്‍ക്ക് 3600 രൂപ വാടക. ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ക്ക് 3700 രൂപയും സൂപ്പര്‍ ഫാസ്റ്റിന് 3800 രൂപയും. സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സുകള്‍ക്ക് 3900 രൂപയും വോള്‍വോ ലോ ഫ്‌ലോര്‍ എസികള്‍ക്ക് 4300 രൂപയും വോള്‍വോ മള്‍ട്ടി എക്‌സല്‍, സ്‌കാനിയ മള്‍ട്ടി എക്‌സല്‍ ബസുകള്‍ക്ക് 5300 രൂപയുമാണ് മാനേജ്‌മെന്റ് വാടക നിശ്ചയിച്ചത്. യാത്രാസമയം നാലു മണിക്കൂറിലും യാത്രാദൂരം 40 കിലോമീറ്ററിലും കൂടിയാല്‍ തുക വര്‍ധിക്കും.

അന്ന് പുലിവാല് പിടിച്ച 'താമരാക്ഷന്‍ പിള്ള'


പുലിവാല് പിടിച്ച കല്യാണ ഓട്ടം നടത്തി മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നെല്ലിക്കുഴിയില്‍നിന്ന് അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ.എസ്.ആര്‍.ടി.സി ബസാണ് വിവാദത്തില്‍പെട്ടത്. 'പറക്കും തളിക' സിനിമയെ അനുകരിച്ച് ബസ് അലങ്കരിച്ചാണ് കല്യാണ ഓട്ടം നടത്തിയത്. നെല്ലിക്കുഴിയില്‍ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കൊടികള്‍ വീശി ആഘോഷത്തിമിര്‍പ്പിലായിരുന്നു ബസിന്റെ യാത്ര.

ബസിന്റെ വിഡിയോ വൈറലായതോടെ അപകടസാധ്യത ചൂണ്ടിക്കാട്ടി വന്‍ വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ ബസ് ഹൈറേഞ്ച് എത്തും മുമ്പേ തിരികെ വിളിച്ചു. കോതമംഗലം ഡിപ്പോയിലെത്തിച്ചതിന് പിന്നാലെ ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതില്‍ തന്റെ ശ്രദ്ധക്കുറവുണ്ടായെന്നുമായിരുന്നു ഡ്രൈവര്‍ വിശദീകരിച്ചത്.

കോതമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് കല്യാണം ഓട്ടം വിളിച്ചത്. കല്യാണച്ചെറുക്കനൊപ്പം ബസിനെയും ഒരുക്കിയിറക്കിയത് സകലരും ഞെട്ടിയത്. സിനിമയിലേതുപോലെ കെഎസ്ആര്‍ടിസി ബസിന് ചുറ്റും മരച്ചില്ലകള്‍ പുറത്തേക്ക് തള്ളി നല്‍ക്കും വിധം ബസില്‍ കെട്ടിവച്ചിരുന്നു. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി 'താമരാക്ഷന്‍ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷന്‍ പിളള' എന്ന് ബോര്‍ഡുമെഴുതിയത്.

Tags:    

Similar News