ഒരു നേരത്തെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി അലഞ്ഞ നാളുകള്‍; പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ ഷിക്കാഗോയില്‍ നിന്നും പഠിച്ചത് വഴിത്തിരിവായി; രണ്ടു വര്‍ഷംകൊണ്ട് തീര്‍ത്തുകൊടുക്കേണ്ട പ്രോജക്ട് ഒരു വര്‍ഷം കൊണ്ട് തീര്‍ത്തത് വഴിത്തിരിവ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍; ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍

ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍

Update: 2025-09-10 17:15 GMT

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കില്‍ നിന്ന് ഓറക്ക്ള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ സ്വന്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഓറക്ക്‌ളിന്റെ വരുമാന റിപ്പോര്‍ട്ട് വന്നതോടെ എലിസണിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 393 ബില്യണ്‍ ഡോളറായി. ഇതോടെ മസ്‌കിന്റെ 385 ബില്യണ്‍ ഡോളറിനെ മറികടന്ന് എലിസണ്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐ ഉപഭോക്താക്കളില്‍ നിന്ന് തങ്ങളുടെ ഡാറ്റാ സെന്റര്‍ ശേഷിക്ക് ആവശ്യകത വര്‍ധിച്ചതായി ഓറക്ക്ള്‍ (ORCL) റിപ്പോര്‍ട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയര്‍ന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഹരികള്‍ 40 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുമായി നാല് മള്‍ട്ടിബില്യണ്‍ ഡോളര്‍ കരാറുകള്‍ ഒപ്പിട്ടതായും വരും മാസങ്ങളില്‍ കൂടുതല്‍ കരാറുകള്‍ ഒപ്പിടുമെന്നും സിഇഒ സാഫ്‌റ കാറ്റ്‌സ് ചൊവ്വാഴ്ച സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചതിന് ശേഷം പ്രഖ്യാപിച്ചു.

എഐ കമ്പനികളുടെ കമ്പ്യൂട്ടിംഗ് പവര്‍ ആവശ്യകതകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഓറക്ക്‌ളിന്റെ ഉയര്‍ച്ചയാണ് ഈ വളര്‍ച്ചക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്വെയര്‍ ദാതാക്കളിലുമുള്ള ഓറക്ക്‌ളിന്റെ വളര്‍ച്ചക്ക് ഇത് വലിയ രീതിയില്‍ സഹായിച്ചു. ജൂലൈയില്‍, ചാറ്റ്ജിപിടിയുടെ പാരന്റ് കമ്പനിയായ ഓപ്പണ്‍ എഐക്ക് എഐ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 4.5 ജിഗാവാട്ട് വൈദ്യുതി നല്‍കാന്‍ ഓറക്ക്ള്‍ കരാറുണ്ടാക്കി.

ഓറക്ക്‌ളിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയാണ് എലിസണ്‍. ഓഹരികളുടെ വില വര്‍ധിക്കുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നിലനിര്‍ത്താന്‍ എലിസണിന് സാധിക്കും. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, എലിസണിന്റെ സമ്പത്തില്‍ വന്ന ഈ വര്‍ദ്ധനവ് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഒരു ദിവസം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക ബുധനാഴ്ച സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചതിന് ശേഷം അപ്‌ഡേറ്റ് ചെയ്യും.

ഒരു വര്‍ഷത്തോളം അതിസമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ശേഷമാണ് മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2021ലായിരുന്നു മസ്‌ക് ആദ്യമായി അതിസമ്പന്നരില്‍ ഒന്നാമനായത്. പിന്നീട് ആമസോണ്‍ മേധാവി ജെഫ് ബെസോസും എല്‍.വി.എം.എച്ചിന്റെ ബര്‍നാഡ് അര്‍നോള്‍ട്ടും മസ്‌കിനെ പിന്നിലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും ഒന്നാമതെത്തിയ മസ്‌ക് ഇതേ സ്ഥാനത്ത് 300ലേറെ ദിവസം തുടര്‍ന്നു. 81കാരനായ എലിസണ്‍ നിലവില്‍ ഒറാക്കിളിന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫിസറുമാണ്.

ഒറാക്കിളിന്റെ ക്ലൗഡ് സേവനങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാര്‍ മുന്നോട്ടുവന്നതോടെ ചൊവ്വാഴ്ച 45 ശതമാനം ഉയര്‍ച്ചയാണ് ഓഹരികളിലുണ്ടായത്. ബുധനാഴ്ച മാര്‍ക്കറ്റ് തുറന്നതിനു പിന്നാലെ 41 ശതമാനം കൂടി ഉയര്‍ന്നു. ഇത് വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം ടെസ്ലയുടെ ഓഹരികള്‍ക്ക് ഈ വര്‍ഷം 13 ശതമാനം ഇടിവുണ്ടായെന്നും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവിതം പഠിപ്പിച്ച പാഠങ്ങള്‍

ന്യൂയോര്‍ക്ക് നഗരത്തിലാണ് എലിസണ്‍ ജനിച്ചത്. അവിവാഹിതയായ അമ്മ ഫ്ലോറെന്‍സ് സ്പെല്‍മാന്‍ ഒമ്പതു മാസം പ്രായമായ എലിസണെ ഷിക്കാഗോയിലുള്ള ബന്ധുക്കള്‍ക്കു ദത്തു നല്‍കുകയായിരുന്നു. ഇല്ലിനോയി സര്‍വകലാശാലയിലും ഷിക്കാഗോ സര്‍വകലാശാലയിലും പഠിപ്പു പാതിവഴിയില്‍ നിര്‍ത്തി എലിസണ്‍ ജോലി തിരയാന്‍ ആരംഭിച്ചു. 1966ല്‍ വടക്കന്‍ കാലിഫോര്‍ണിയയിലേക്ക് നീങ്ങിയ എലിസണ്‍ പിന്നീട് നിരവധി സ്ഥലങ്ങളിലായി പല ജോലികള്‍ ചെയ്തു. കഷ്ടപ്പാടിന്റെയും അലച്ചിലിന്റെയും നാളുകളായിരുന്നു അത്. ഒരു നേരത്തെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി പണം കണ്ടെത്താനുള്ള അലച്ചില്‍.

പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ ഷിക്കാഗോയില്‍ നിന്നാണ് പഠിച്ചത്. തുടര്‍ന്ന് ബര്‍ക്കിലിയിലെത്തിയ എലിസണ്‍ ഡെലിവറി ബോയ്, പെട്രോള്‍ ബങ്കില്‍ സെയില്‍സ്മാന്‍, സൂപ്പര്‍ മാര്‍ക്കറ്റില്‍ പായ്ക്കര്‍ അങ്ങനെ നിരവധി ജോലികള്‍ ചെയ്തു. പ്രോഗ്രാമിങ്ങില്‍ ഉണ്ടായിരുന്ന കഴിവ് എലിസണെ അംദാല്‍ കോര്‍പറേഷനില്‍ പ്രോഗ്രാമറാക്കി. അതായിരുന്നു തുടക്കം. അവിടുത്തെ ജോലി അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തുടര്‍ന്ന് 1977ല്‍ ഒപ്പമുണ്ടായിരുന്ന രണ്ടു സഹപ്രവര്‍ത്തകരുമൊത്ത് സ്വന്തമായി സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് ലാബ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു.

ആ വര്‍ഷം കമ്പനിക്ക് സി.ഐ.എയുടെ ഒരു പ്രോജക്ട് ലഭിച്ചു. രണ്ടു വര്‍ഷംകൊണ്ട് തീര്‍ത്തുകൊടുക്കേണ്ട പ്രോജക്ട് ഒരു വര്‍ഷം കൊണ്ട് തീര്‍ത്തു കൊടുക്കാന്‍ എലിസനും കൂട്ടുകാര്‍ക്കും കഴിഞ്ഞു. ശേഷിക്കുന്ന ഒരു വര്‍ഷം കൊണ്ട് അതിന്റെ സാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. വിജയകരമായ ആ പ്രോജക്ടിന്റെ കോഡിന്റെ പേര് തന്നെ എലിസണ്‍ തന്റെ സ്വപ്ന സ്ഥാപനത്തിനായി തിരഞ്ഞെടുത്തു; ഒറാക്കിള്‍. അങ്ങനെ ലോകം അറിയുന്ന വലിയൊരു കമ്പനി പിറന്നു.

1979ല്‍ കമ്പനിയുടെ പേര് റിലേഷണല്‍ സോഫ്റ്റ്വെയര്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നു മാറ്റി. 1982ല്‍ വീണ്ടും പേരുമാറ്റം. കമ്പനിയുടെ പ്രധാന ഉല്‍പന്നമായ ഒറാക്കിള്‍ ഡാറ്റാബേസ് സോഫ്റ്റ്വെയറിന്റെ പേരുമായി സാമ്യമുള്ള ഒറാക്കിള്‍ സിസ്റ്റംസ് എന്നാക്കി മാറ്റി. 1995ലാണ് കമ്പനി ഇന്നത്തെ പേരായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എന്ന പേരു സ്വീകരിച്ചത്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒറാക്കിള്‍ കോര്‍പ്പറേഷന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറിന്റെയും എന്റര്‍പ്രൈസ് സോഫ്റ്റ്വെയറിന്റെയും രൂപകല്‍പനയും നിര്‍മാണവും വിതരണവുമാണ് പ്രധാനമായും ചെയ്യുന്നത്. ഡാറ്റാബേസ് ആപ്ലിക്കേഷനുകളാണ് ഏറ്റവും പ്രധാനം.

Similar News