കേന്ദ്രസര്‍ക്കാര്‍ ജഗ്ദീപ് ധന്‍കറെ ഇംപീച്ച് ചെയ്യാന്‍ ഒരുങ്ങി; അതൊഴിവാക്കാനാണ് ഉപരാഷ്ട്രപതി പദം അദ്ദേഹം ഒഴിഞ്ഞത്; വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി; അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കേന്ദ്രത്തിന്റെ ചടുലനീക്കമെന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

കേന്ദ്രസര്‍ക്കാര്‍ ജഗ്ദീപ് ധന്‍കറെ ഇംപീച്ച് ചെയ്യാന്‍ ഒരുങ്ങി

Update: 2025-09-10 12:19 GMT

ചെന്നൈ: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ കേന്ദ്ര സര്‍ക്കാര്‍ ഇംപീച്ച് ചെയ്യാന്‍ ഒരുങ്ങിയതായി ആര്‍എസ്എസ് സൈദ്ധാന്തികനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ എസ്. ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഇംപീച്ച്‌മെന്റ് ഒഴിവാക്കാനാണ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജി വച്ചതെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് ഹിതകരമല്ലാത്ത രീതിയില്‍ ധന്‍കര്‍ പ്രവര്‍ത്തിച്ചുവെന്നും അതേ തുടര്‍ന്ന് ഇംപീച്ച്മെന്റിന് ഒരുങ്ങിയെന്നും എസ് ഗുരുമൂര്‍ത്തി പറഞ്ഞു. നേരത്തെ, ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ അനാരോഗ്യം കാരണമായിരുന്നെന്നും, കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതകളാണ് രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിലെ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ജഗ്ദീപ് ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. വര്‍മ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധന്‍കര്‍ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അതു മൂര്‍ച്ഛിച്ചതോടെ ധന്‍കര്‍ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ തുടങ്ങിയവര്‍ ധന്‍കറിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനുവില കൊടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധന്‍കര്‍ പ്രാധാന്യം നല്‍കിയതാണ് ബന്ധം വഷളാക്കിയത്. രാജിക്ക് തൊട്ട് മുന്‍പ് വരേയും ധന്‍കര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധന്‍കര്‍ പ്രതിപക്ഷത്തിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പ്രതീതി വന്നതും രാജിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, മോദിക്ക് പുറമെ താനും വാന്‍സുമായി കൂടിക്കാഴ്ച നടത്തണമെന്ന ധന്‍കറിന്റെ നിര്‍ബ്ബന്ധബുദ്ധിയും കേന്ദ്രവുമായുള്ള ബന്ധത്തില്‍ ഇടര്‍ച്ചയുണ്ടാക്കി. കേന്ദ്രമന്ത്രിമാരുടെ ഓഫീസില്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊപ്പം തന്റെ ചിത്രവും സ്ഥാപിക്കണമെന്നും, തന്റെ വാഹനവ്യൂഹം ബെന്‍സ് കാറുകളാക്കി മാറ്റണമെന്നുമുള്ള ധന്‍കറിന്റെ ആവശ്യങ്ങളും നടപ്പായിരുന്നില്ല.

Tags:    

Similar News