വാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ പുലി പിടിച്ചു നാലുവയസ്സുകാരിയെ കണ്ടെത്താനായില്ല; ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ റാഞ്ചിയെടുത്ത പുലി കാട്ടില്‍ അപ്രത്യക്ഷമായത് മാതാവ് അടുത്തു നില്‍ക്കുമ്പോള്‍; വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ തുടരുന്നു; പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി

വാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ പുലി പിടിച്ചു നാലുവയസ്സുകാരിയെ കണ്ടെത്താനായില്ല

Update: 2025-06-21 01:51 GMT

അതിരപ്പിള്ളി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ചു. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകള്‍ റൂസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടില്‍ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നില്‍ക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം.

സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരച്ചിലില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാല്‍പ്പാറയില്‍ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു. പൊള്ളാച്ചി -വാല്‍പ്പാറ റോഡില്‍ അടക്കം പുള്ളിപുലിയുടെ സാന്നിധ്യം നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നു.

രാത്രിയില്‍ റോഡരികില്‍ വിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ ചില യാത്രക്കാര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇരുചക്രവാഹനത്തില്‍ പോകുന്നവര്‍ക്ക് ജീവനു ഭീഷണിയാകുന്ന തരത്തിലാണ് വന്യജീവികള്‍ ജനവാസമേഖലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുലിയെ കൂടാതെ കാട്ടാനയും കരടിയുമെല്ലാം വാല്‍പ്പാറയിലെ ജനവാസമേഖലയിലേക്ക് എത്താറുണ്ട്.

Tags:    

Similar News