യുദ്ധക്കളമായി ലൊസാഞ്ചലസ്; അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍; സൈന്യത്തെ ഇറക്കി ഡൊണാള്‍ഡ് ട്രംപ്; മുഖംമൂടി ധരിച്ച അക്രമകാരികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; വാഹനങ്ങള്‍ക്ക് തീയിട്ടും പാതകള്‍ ഉപരോധിച്ചും പ്രതിഷേധക്കാര്‍; കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു; മറീനുകളെ വിന്യസിക്കും; ട്രംപിന്റേത് ഭ്രാന്തന്‍ തീരുമാനമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍

ട്രംപിന്റേത് ഭ്രാന്തന്‍ തീരുമാനമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍

Update: 2025-06-09 07:47 GMT

വാഷിങ്ടണ്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ലൊസാഞ്ചലസില്‍ യുദ്ധസമാനമായ അന്തരീക്ഷം. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലൊസാഞ്ചലസ് തെരുവുകള്‍ പലയിടത്തും യുദ്ധക്കളമായിമാറി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ച് സംഘര്‍ഷം നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം പാളിയതോടെ സൈന്യത്തെ വിന്വസിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരവിടുകയായിരുന്നു.

സംഘര്‍ഷം നിയമന്ത്രിക്കാന്‍ അധികൃതര്‍ സൈന്യത്തെ ഉള്‍പ്പെടെ വിന്യസിക്കാന്‍ ആരംഭിച്ചതോടെ ലൊസാഞ്ചലസിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന കാഴ്ചയാണ് ഞായറാഴ് രാത്രി ഉണ്ടായത്. പാരാമൗണ്ട്, കോംപ്റ്റണ്‍ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ലൊസാഞ്ചലസിലെ ഫ്രീവേകള്‍ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചതോടെ നടപടി കര്‍ശനമാക്കുകയാണ് സുരക്ഷാസേന. പ്രതിഷേധക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം കത്തിപ്പടരുകയായിരുന്നു. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.


 



ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ലൊസാഞ്ചലസ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ കയ്യിലെടുത്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിനാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കി.

അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമര്‍ശിച്ചു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സില്‍ ഫെഡറല്‍ നിയമപാലകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതോടെയാണ് സൈന്യത്തെ ഇറക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. മുഖംമൂടി ധരിച്ച ആരെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. പ്രതിഷേധങ്ങളെ നേരിടാന്‍ ഇന്നലെ 2000 ഫെഡറല്‍ സേനാംഗങ്ങളെ നഗരത്തില്‍ നിയോഗിച്ചിരുന്നു. ഇതിന് പുറമെ സൈന്യത്തിന്റെ ഭാഗമായ 500 മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണത്തിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി 500 മറൈനുകള്‍ സജ്ജമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. യു എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകള്‍ കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ്.


 



കാലിഫോര്‍ണിയ ഗവര്‍ണറോട് ആലോചിക്കാതെ ഫെഡറല്‍ സേനയെ നിയോഗിച്ച ട്രംപിന്റെ നടപടിയെ ചൊല്ലി രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് സൈനിക വിന്യാസത്തില്‍ പുതിയ തീരുമാനങ്ങള്‍ പുറത്തുവരുന്നത്. സൈന്യത്തെ വിന്യസിച്ചത് രാജ്യ സുരക്ഷയെ കരുതിയാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പ്രസിഡന്റിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭ്രാന്തന്‍ തീരുമാനമാണിതെന്നുമായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണറുടെ പ്രതികരണം.

നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ 'മാരകമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കാന്‍' അനുമതി നല്‍കിയിരുന്നു. നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ 2,000 സൈനികരെ വിന്യസിച്ചു. ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മില്‍ ഇതിനിടെ വാക്‌പോരിനും വഴിവച്ചു. മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് ട്രംപ് ആരോപിച്ചത്. 'സമാധാനപരമായ പ്രതിഷേധക്കാര്‍' അല്ലെന്നും, മറിച്ച് 'പ്രശ്നകാരികളും കലാപകാരികളുമാണ്' എന്ന് ട്രംപ് വാദിച്ചു. അതിനിടെ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകയായ ഡെമോക്രാറ്റ് പ്രതിനിധി മാക്‌സിന്‍ വാട്ടേഴ്സ്, സൈനികരെ വിന്യസിക്കുന്നത് അനാവശ്യമായ ഒരു സംഘര്‍ഷമാണെന്ന് വിമര്‍ശിച്ചു. 'നിങ്ങള്‍ ആരെയാണ് വെടിവയ്ക്കാന്‍ പോകുന്നത്?' 'എന്നെ വെടിവയ്ക്കുകയാണെങ്കില്‍, നേരെ വെടിവയ്ക്കുക.' മാക്‌സിന്‍ വാട്ടേഴ്സ് പറഞ്ഞു.


 



ദേശീയ ഗാര്‍ഡിനെ വിന്യസിച്ചത് നഗരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചുവെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയല്‍ ചെയ്യുമെന്നും കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ ഗാര്‍ഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധം ശക്തമാകുകയാണെങ്കില്‍ യുഎസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകളെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. ഇതിനെ ഭ്രാന്തന്‍ തീരുമാനമെന്നാണ് ന്യൂസോം വിശേഷിപ്പിച്ചത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ലോസ് ആഞ്ജലീസ് നഗരത്തില്‍ ലാറ്റിനമേരിക്കന്‍ വംശജര്‍ പാര്‍ക്കുന്ന ഭാഗങ്ങളില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയത്. ഇതില്‍ 44 പേരെ അറസ്റ്റ് ചെയ്തായാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധനകള്‍ നടത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ എല്‍എയില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ട്രംപ് ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നതും ഈ നഗരത്തെയാണ്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഐസിഇ നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. ഇതിനായി നഗരപ്രദേശങ്ങളില്‍ നിരന്തരമെന്നോണം റെയ്ഡുകള്‍ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.

Tags:    

Similar News