ഇസ്രായേലില്‍ അടുത്തിടെ ഉണ്ടായ കാട്ടൂതി ദൈവഹിതമോ? കാട്ടുതീക്ക് പിന്നാലെ കണ്ടെത്തിയ ചില പുരാതന അവശിഷ്ടങ്ങള്‍ യേശുവിന്റെ അപ്പോസ്തലന്മാരുടെ ജന്മസ്ഥലത്തിന്റെ ബൈബിള്‍ വിവരണവുമായി യോജിക്കുന്നത്; പുരാവസ്തു ഗവേഷകര്‍ ആകാംക്ഷയില്‍

ഇസ്രായേലില്‍ അടുത്തിടെ ഉണ്ടായ കാട്ടൂതി ദൈവഹിതമോ?

Update: 2025-08-19 06:25 GMT

ജറുസലേം: ഇസ്രായേലില്‍ അടുത്തിടെ ഉണ്ടായ ഒരു കാട്ടുതീയെ തുടര്‍ന്ന് ചില പുരാതന അവശിഷ്ടങ്ങള്‍ ലഭിച്ചത് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുവിന്റെ അപ്പോസ്തലന്മാരുടെ ജന്മനാടായിരിക്കാമെന്ന് കരുതുന്ന ഒരു സ്ഥലത്തെ കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുകയാണ്. ഗലീലി കടലിന്റെ വടക്കന്‍ തീരത്തുള്ള എല്‍-അരാജില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ സ്ഥലം പത്രോസും ആന്‍ഡ്രൂവും ഫിലിപ്പും താമസിച്ചിരുന്ന മത്സ്യബന്ധന ഗ്രാമമായ ബെത്സയിദയായിരിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നത് ഫിലിപ്പ് ഇപ്പോള്‍ ആന്‍ഡ്രൂവിന്റെയും പത്രോസിന്റെയും നഗരമായ ബേത്സയിദയില്‍ നിന്നുള്ളവനായിരുന്നു എന്നാണ്.ഇതിനെ ആസ്പദമാക്കിയാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ജൂലൈ അവസാനം ഇസ്രയേലിന്റെ വടക്കന്‍ തീരത്ത് പടര്‍ന്നുപിടിച്ച കാട്ടുതീ ബെറ്റിഹ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെയുള്ള ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ ഇല്ലാതാകുകയും പുരാവസ്തുക്കള്‍ ചിതറിക്കിടക്കുന്ന ചെറിയ കുന്നുകള്‍ തുറന്നുകാട്ടപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്ന കിന്നറെറ്റ് കോളേജിലെ ഖനന ഡയറക്ടര്‍ മൊര്‍ദെഖായ് അവിയം പറയുന്നത് തീപിടുത്തം ദാരുണമായിരുന്നു എങ്കിലും നേരത്തേ ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ കാരണം എത്തിച്ചേരാന്‍ കഴിയാത്ത മേഖലകളിലേക്കേ് കടന്ന് ചെല്ലാനും സര്‍വ്വേ നടത്താനും തങ്ങള്‍ക്ക് ഏറെ സഹായകരമായി എന്നാണ്.

ഇവിടെ നിലത്ത് നൂറുകണക്കിന് അടി നീളമുള്ള മണ്‍കൂനകള്‍ കാണപ്പെട്ടിരുന്നു. അവ ഓരോന്നും പുരാതനകാലത്തെ മുറികള്‍ ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. പണ്ട് കാലത്തെ മതിലുകള്‍, കെട്ടിടങ്ങള്‍ നിലനിന്നിരുന്ന കുന്നുകള്‍, യേശു ജീവിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്ത റോമന്‍ കാലഘട്ടത്തിലെ മണ്‍പാത്രങ്ങളുടെ ശകലങ്ങള്‍ എന്നിവയും തീപിടുത്തത്തെ തുടര്‍ന്ന് ഇവിടെ നിന്നും ലഭിച്ചിരുന്നു. ഖനനം ഇപ്പോള്‍ ഒമ്പതാം സീസണിലേക്ക് കടക്കുകയാണ്.


 



ബൈസാന്റിയന്‍ കാലഘട്ടത്തിലേയും കുരിശുയുദ്ധത്തിന്റെ സമയത്തിലേയും അവശിഷ്ടങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഔപചാരിക റോമന്‍ ശൈലിയിലുള്ള ഒരു കെട്ടിടത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു സ്തംഭവും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തെരച്ചിലില്‍ ലഭിച്ച മത്സ്യബന്ധന ഉപകരണങ്ങളും ഒരു റോമന്‍ ബാത്ത്ഹൗസിന്റെ അവശിഷ്ടങ്ങളും ആ പ്രദേശം ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച ഒരു വാസസ്ഥലമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.

എ.ഡി. 725-ല്‍ ഒരു തീര്‍ത്ഥാടന വേളയില്‍ ഈ പ്രദേശം സന്ദര്‍ശിച്ച ബവേറിയന്‍ ബിഷപ്പായ വിശുദ്ധ വില്ലിബാള്‍ഡിന്റെ വിവരണവുമായി പള്ളിയുടെ അവശിഷ്ടങ്ങള്‍ യോജിക്കുന്നുണ്ട്. പത്രോസിന്റെയും ആന്‍ഡ്രൂവിന്റെയും വീട് സ്ഥിതി ചെയ്ത സ്ഥലത്ത് ഒരു പള്ളി പണിതിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളായ കഫര്‍ണാമിനും കുര്‍സിക്കും ഇടയിലാണ് ബെത്സയിദ സ്ഥിതി ചെയ്യുന്നതെന്നും വില്ലിബാള്‍ഡ് വിവരിച്ചിരുന്നു.

Tags:    

Similar News