അതിര്‍ത്തിയിലെ യുദ്ധ സമാന സാഹചര്യത്തെ തുടര്‍ന്ന് നാട്ടിലെത്താന്‍ മാര്‍ഗം തേടി പഞ്ചാബിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍; ജലന്തറിലുള്ള ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയത് നിരവധി പേര്‍; പ്രതിസന്ധിയ്ക്ക് പരിഹാരമൊരുക്കാന്‍ സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം

Update: 2025-05-09 10:23 GMT

ജലന്തര്‍: അതിര്‍ത്തിയിലെ യുദ്ധ സമാന സാഹചര്യത്തെ തുടര്‍ന്ന് നാട്ടിലെത്താന്‍ മാര്‍ഗം തേടി പഞ്ചാബിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍. പഞ്ചാബിലെ ജലന്തറിലുള്ള ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് നാട്ടിലെത്താന്‍ തിരികെയെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നത്. സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് അതിര്‍ത്തിയിലെ സാഹചര്യം വഷളായത്.

ഇതോടെ വിദ്യാര്‍ത്ഥികളോടെ നാട്ടിലേക്ക് മടങ്ങാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അറിയിപ്പ് നല്‍കിയത്. എന്നാല്‍ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ വരെ എത്താന്‍ ടാക്‌സി അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ ഡല്‍ഹി വരെയെത്താനും വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും സൂചനയുണ്ട്. ഡല്‍ഹിയില്‍ നിന്നും വിമാന, ട്രെയിന്‍ ടിക്കറ്റുകളും ലഭ്യമല്ല. അതിനിടെ ഇങ്ങനെ കുടുങ്ങിയവര്‍ക്കായി കേരളാ സര്‍ക്കാര്‍ കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക.

സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Similar News