'ആ കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്; കാര്‍ വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമായിരുന്നു എന്ന് അറിയില്ലായിരുന്നു'; 36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്

36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്

Update: 2025-06-05 13:01 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരചിത്രം തെളിഞ്ഞു കഴിഞ്ഞു. ഇതോടെ പ്രചരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം അടക്കം സൈബറിടത്തില്‍ ചര്‍ച്ചയായിരുന്നു. തനിക്ക് ഷര്‍ട്ട് വാങ്ങാന്‍ പോലും പണമില്ലെന്ന് പറഞ്ഞ പി വി അന്‍വറിന് 50 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്ന് പറഞ്ഞതും സര്‍ച്ചകളില്‍ നിറഞ്ഞു. ഇതിനിടെ നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും യുഡിഎഫ് കേന്ദ്രങ്ങള്‍ ചര്‍ച്ചയാക്കി. കാരണം നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ പരാമര്‍ശിക്കുന്ന 36 ലക്ഷം രൂപയുടെ ആഡംബര കാറാണ് എന്നതാണ് അല്‍പ്പം ആശ്ചര്യത്തോടെ വിഷയം സൈബറിടത്തില്‍ ചര്‍ച്ചയാക്കാന്‍ ഇടയാക്കിയത്.

ഇതൊരു വിവാദമായി മാറുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി എം. സ്വരാജ് രംഗത്തെത്തി. സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നോക്കിയാല്‍ അറിയാം, എംഎല്‍എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ആ കാര്‍ വില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യ വാങ്ങിയതാണ്. ഇടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഭാര്യ ഒരു സംരംഭകയമാണ്. അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടില്‍ ആര്‍ക്കും വായ്പയെടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ആരുടെയെങ്കിലും അനുവാദം വാങ്ങി വേണമായിരുന്നു അത് ചെയ്യാനെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോള്‍ താന്‍ ഭാര്യയോട് പറയാമെന്നും സ്വരാജ് പറഞ്ഞു.

അതേസമയം നിലമ്പൂരില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ ആറു ലക്ഷം മുതല്‍ 36 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ ജീവിതപങ്കാളിയുടെ പേരിലുണ്ട്. 52 കോടി രൂപയുടെ ആസ്തിയുള്ള നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന് 2016 മോഡല്‍ ടൊയോട്ട ഇന്നോവയാണ് സ്വന്തമായുള്ളത്. 16.45 ലക്ഷം രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്. ജീവിതപങ്കാളിയുടെ പേരില്‍ വാഹനങ്ങള്‍ ഇല്ല. 63 ലക്ഷം രൂപയുടെ ആസ്തിയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് സ്വന്തമായി വാഹനങ്ങളില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ രണ്ടു വാഹനങ്ങളും കാണിച്ചരിക്കുന്നത്. 2025 മോഡല്‍ ജീപ്പ് മെറിഡിയന്‍ ലോംഗിറ്റിയൂഡ് പ്ലസ്. ഏകദേശം 36 ലക്ഷം രൂപ വിലയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. 2013ല്‍ മോഡല്‍ ഫോര്‍ഡ് ഫിഗോയും അവരുടെ കൈവശമുണ്ട്.

എട്ടുകോടിയുടെ ആസ്തിയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരില്‍ 2,50,000 രൂപ വിലയുള്ള 2018 മോഡല്‍ നിസാന്‍ മൈക്രയും 3,50,000 രൂപ വില കാണിച്ചിരിക്കുന്ന എറ്റിയോസ് ലിവയുമാണ് ഉള്ളത്. ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് സ്വന്തമായി കാറില്ല. എന്നാല്‍, ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപ വില മാരുതി കാര്‍ ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിയുടെ കൈവശം 2023 മോഡല്‍ ഹ്യൂണ്ടായ് ഐ20യാണുള്ളത്. എട്ടുലക്ഷം രൂപ വിലയാണ് കാണിച്ചിരിക്കുന്നത്. 15000 രൂപ വിലകാണിച്ച ഹോണ്ടയുടെ ഇരുചക്രവാഹനവും സ്വന്തമായുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനമാണ് സിപിഎം ചര്‍ച്ചയാക്കിയത്. രാഹുലിന്റെ വരുമാനം അടക്കം സൈബറിടത്തില്‍ ചര്‍ച്ചയായി. ഇതിന് ശേഷമാണ് ഇപ്പോള്‍ എം സ്വരാജിന്റെ ഭാര്യയുടെ വാഹനം ഉപതിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത്.

അതേസമയം ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വരുമാന നികുതി കൊടുക്കുന്ന ഒരു പൗരന്‍ ആണെങ്കില്‍ അതിനു ചിലവഴിച്ച പണം വര്‍ഷാവര്‍ഷം സമര്‍പ്പിക്കുന്ന ആദായ നികുതി റിട്ടേണുകളില്‍ കാണിക്കണം. അങ്ങനെയുള്ളപ്പോള്‍ ഇഎംഐ അടക്കാന്‍ ശേഷിയുള്ള ആര്‍ക്കു വാഹനം വാങ്ങാം. അതിന് വായ്പയും കിട്ടും. ഒരാള്‍ കമ്മ്യൂണിസ്റ്റ് കാരന്‍ ആയാല്‍ അയാള്‍ പഴയ മാരുതി ഓള്‍ട്ടോയോ ടാറ്റാ ടിയാഗോയോ വാഗണ്‍ ആര്‍ ഒ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന രീതിയിലെ പരിഹാസം ശരിയല്ലെന്നാണ് സ്വരാജിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. സ്വരാജ് എന്ന ചെറുപ്പക്കാരനെ വ്യക്തിപരമായി സൈബര്‍ ആക്രമണം നടത്തുന്നത് തെറ്റായ പ്രവണതയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News