എം വി ഗോവിന്ദന്‍ വീണ്ടും അമരത്ത് എത്തിയതോടെ ഉറപ്പിക്കുന്നത് കണ്ണൂരിന്റെ ആധിപത്യം; ഭരണസാരഥിയായി പിണറായിയും പാര്‍ട്ടി സെക്രട്ടറിയായി മൊറാഴയിലെ ഉശിരന്‍ നേതാവും; സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും സംഘാടക മികവില്‍ രണ്ടാമൂഴം

എം വി ഗോവിന്ദന്‍ വീണ്ടും അമരത്ത് എത്തിയതോടെ ഉറപ്പിക്കുന്നത് കണ്ണൂരിന്റെ ആധിപത്യം

Update: 2025-03-09 13:49 GMT

കണ്ണൂര്‍: പാര്‍ട്ടിയുടെ ചുക്കാന്‍ വീണ്ടും കണ്ണൂരിലേക്ക് തന്നെ കേന്ദ്രീകരിക്കുന്നു. എം.വി ഗോവിന്ദന്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും കണ്ണൂരുകാര്‍ തന്നെയായി. കര്‍ഷക സമരങ്ങളുടെയും സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെയും മണ്ണായ മൊറാഴയില്‍ നിന്നും കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ഉശിരുമായി എം.വി ഗോവിന്ദന്‍ വീണ്ടും സി.പി എമ്മിന്റെ അമരത്തേക്ക് വന്നിരിക്കുകയാണ്.

കോടിയേരി ബാലകൃഷ്ണനു ശേഷം കണ്ണൂരുകാരനായ മറ്റൊരാള്‍ കൂടി സി.പി.എമ്മിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നതോടെ പാര്‍ട്ടിയില്‍ വീണ്ടും കണ്ണൂരിന്റെ ആധിപത്യം തുടരുകയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കുകയര്‍ വിധിച്ച കമ്മ്യൂണിസ്റ്റ് ഗ്രാമമാണ് മൊറാഴ. കഴുമരത്തില്‍ നിന്ന് ഇറങ്ങിവന്ന മൊറാഴ സമര നായകന്‍ കെ പി ആര്‍ ഗോപാലന്‍ മാടായിയില്‍ നിന്ന് ആദ്യ കമ്മ്യൂണിസ്റ്റ് നിയമസഭാ അംഗമാകുമ്പോള്‍ എം വി ഗോവിന്ദന് വെറും നാലു വയസ് മാത്രമാണ് പ്രായം.

കമ്യൂണിസ്റ്റ് ചരിത്രം ചുറ്റും കോട്ടകെട്ടി നില്‍ക്കുന്ന ഗ്രാമങ്ങളിലൂടെ എട്ടാം വയസില്‍ ബാലസംഘത്തിന്റെ കൊടി പറത്തി നടന്ന ബാലനില്‍ നിന്ന് പോരാട്ടവും ചരിത്രവും സിദ്ധാന്തവും ഇഴകീറുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയിലേക്കുള്ള ആറ് പതിറ്റാണ്ടിന്റെ സമരനിര്‍ഭരമായ രാഷ്ട്രീയ യാത്രകളുടെ പേരാണ് സഖാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണില്‍ നിന്നും പൊളിറ്റ് ബ്യൂറോ വരെ ഉയര്‍ന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആറ് പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനത്തിലെ അനുഭ സമ്പത്തുമായാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വീണ്ടും തെരഞ്ഞടുക്കപ്പെടുന്നത്.

അടിയന്തരാവസ്ഥയില്‍ ഉരുകിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ആയും മന്ത്രിയായും പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലെ കാര്‍ക്കശ്യം, അതുല്യമായ സംഘാടന പാടവം, നാട്ടുകാര്‍ക്കിടയിലെ സൗമ്യ സാന്നിധ്യം. കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന നേതാവിനെ രൂപപ്പെടുത്തിയത്. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ യുവജന, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്ന് നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡി വൈ എഫ് ഐ യുടെ പ്രഥമ പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥകാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊടിയ പൊലീസ് പീഡനവും നാല് മാസം ജയില്‍ വാസവും അനുഭവിച്ചു. 1970 ല്‍ പാര്‍ട്ടി അംഗത്വത്തില്‍ എത്തിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 1991 ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1996 മുതല്‍ 2006 വരെ തളിപ്പറമ്പ എം എല്‍ എ യായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. 2006ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ല്‍ കേന്ദ്ര കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗം. 1996ലും 2001ലും 2021ലും നിയമസഭാ അംഗം. രണ്ടാം പിണറായി മന്ത്രി സഭയിലെ എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. 2022ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. നേരത്തെ ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

കണ്ണൂരിലെ മൊറാഴയില്‍ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രില്‍ 23 ന് ജനിച്ച എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായ പി.കെ. ശ്യാമളയാണു മാഷിന്റെ ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവരാണ് മക്കള്‍. സി എച്ച് കണാരനും, ഇ കെ നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും, പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ശേഷമാണ് കണ്ണൂരില്‍ നിന്നുള്ള മറ്റൊരു കരുത്തനായ നേതാവ് സി പി ഐഎം സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്.

തീയില്‍ക്കുരുത്ത തൊഴിലാളി രാഷ്ട്രീയത്തിന്റെ പേരാണ് എം വി ഗോവിന്റേത്. പാര്‍ട്ടി കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും ഗോവിന്ദന്റെ സംഘാടക മികവ് രണ്ടാം മൂഴത്തില്‍ പകരക്കാരനില്ലാത്ത നേതാവാക്കി മാറ്റുകയായിരുന്നു. നിലവില്‍ തളിപ്പറമ്പ് മണ്ഡലം എം.എല്‍.എ കൂടിയാണ് എം.വി ഗോവിന്ദന്‍.

Tags:    

Similar News