മാസപ്പടി കേസില്‍ വിചാരണ കോടതിയിലെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലം ചുവപ്പുകൊടി; എസ്എഫ്‌ഐഒയ്ക്ക് തിരിച്ചടിയായത് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്; വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് മന:പൂര്‍വമുള്ള വീഴ്ച അല്ലെന്ന് എസ്എഫ്‌ഐഒ

മാസപ്പടി കേസില്‍ വിചാരണ കോടതിയിലെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലം ചുവപ്പുകൊടി

Update: 2025-05-29 10:04 GMT

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ വിചാരണ കോടതിയില്‍ ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല. ഡല്‍ഹി ഹൈക്കോടതി ഉത്തരവാണ് എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായത്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്നാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് എസ്എഫ്‌ഐഒയ്ക്ക് നിര്‍ദേശം നല്‍കി.

സിഎംആര്‍എല്‍ ഫയല്‍ ചെയ്ത കേസില്‍ തീര്‍പ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിര്‍വ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ എസ്എഫ്‌ഐഒ ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ടില്‍ ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ല. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ ഹൈക്കോടതിയെ അറിയിച്ചു. ഏജന്‍സിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.

എക്‌സാലോജിക് - സി.എം.ആര്‍.എല്‍ ഇടപാടും ആയി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ കോടതിക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് അന്വേഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ ഫയല്‍ ചെയ്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി തീര്‍പ്പ് ഉണ്ടാക്കുന്നത് വരെ വിചാരണ കോടതിയിലെ നടപടികളും ആയി മുന്നോട്ട് പോകുന്നതിന് എതിരായ നിലപാടെടുത്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിറിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ലെന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്ഐഒയുടെ അഭിഭാഷകര്‍, ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബഞ്ചിന്റെ മുമ്പാകെ നല്‍കിയത്. ഇക്കാര്യം വാദമധ്യേ സിഎംആര്‍ ഉന്നയിച്ചിരുന്നു.

Tags:    

Similar News