കാമുകന്റെ മൊബൈലിന് മൂന്നാറില്‍ റേഞ്ചില്ല; ഓട്ടോ ഡ്രൈവറുടെ ഫോണ്‍ കടം വാങ്ങിയപ്പോള്‍ 'ഇന്‍ കുണ്ടള ലേക് 'എന്ന് വിദ്യാലക്ഷ്മിയുടെ സന്ദേശം; ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുള്ള ക്ഷണം; കുണ്ടള ഡാം പരിസരത്ത് പ്ലാന്‍ നടപ്പാക്കി; മേഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലും

മഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലും

Update: 2025-06-11 06:28 GMT

തൊടുപുഴ: മേഘാലയയില്‍ യുവ വ്യവസായി രാജ രഘുവംശിയെ, ഹണിമൂണിനിടെ, ഭാര്യ, കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസാണ്  ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. ആദ്യം നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത ഭാര്യ സോനം കൊലയാളികള്‍ വിസമ്മതിച്ചപ്പോള്‍, അത് 10 ലക്ഷമായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ട് വരുന്നു. സമാനമായ മറ്റൊരു കൊലപാതക കേസാണ് ഇപ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നത്. 2006 ല്‍ മൂന്നാറില്‍ നടന്ന കൊലപാതകം.


ഇന്‍ഡോറുകാരനായ രാജ രഘുവംശിയെ ഭാര്യ സോനം വിവാഹം കഴിഞ്ഞ് വകവരുത്തിയത് പതിനൊന്നാം നാളിലാണെങ്കില്‍, തമിഴ്‌നാട് സ്വദേശിയായ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മി ഇല്ലാതാക്കിയത് വിവാഹത്തിന്റെ അഞ്ചാം ദിവസമാണ്. അസമിലെ കാമാഖ്യ ക്ഷേത്രദര്‍ശനത്തിന് പോകാനിരുന്നത് മാറ്റി വയ്പ്പിച്ചാണ് സോനം രാജ രഘുവംശിയെ ഹണിമൂണിനായി ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് കൊണ്ടുവന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത്. വിദ്യാലക്ഷ്മിയാകട്ടെ മൂന്നാറിലേക്കാണ് ഹണിമൂണിനായി അനന്തരാമനെ കൂട്ടിക്കൊണ്ടുവന്നത്.

ചെന്നൈ രാംപാല്‍ കമ്പനിയിലെ അസിസ്റ്റന്റ് സെയില്‍സ് മാനേജരായിരുന്നു അനന്തരാമന്‍.

ക്യാമറയുടെ വള്ളി ചുറ്റി ശ്വാസം മുട്ടിച്ച് കൊലപാതകം

2006 ജൂണ്‍ 18ന് ആണ് അനന്തരാമന്‍ കൊല്ലപ്പെട്ടത്. മൂന്നാറിനടുത്ത് കുണ്ടള ഡാം പരിസരത്ത് വച്ച പിന്നാലെ എത്തിയ രണ്ടു പേര്‍ അനന്തരാമനെ ക്യാമറയുടെ വള്ളി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യാലക്ഷ്മിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരോട് മോഷ്ടാക്കള്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. വിദ്യാലക്ഷ്മിയും കാമുകനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു കൊലപാതകം.




വിദ്യാലക്ഷ്മിയുടെ കാമുകന്‍ ആനന്ദ് ഒന്നാം പ്രതിയും സഹായി അന്‍പുരാജ് രണ്ടാം പ്രതിയും വിദ്യാലക്ഷ്മി മൂന്നം പ്രതിയുമായിരുന്നു, ആനന്ദിന്റെയും അന്‍പുരാജിന്റെയും പക്കല്‍ നിന്നും അനന്തരാമന്റെ ക്യാമറയും വിദ്യാലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു.

ക്യാമറയുടെ വള്ളി ഉപയോഗിച്ച് അനന്തരാമനെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. മൂന്നാര്‍ സി.ഐ.കൃഷ്ണന്‍കുട്ടി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വിദ്യാലക്ഷ്മിയും ആനന്ദും ബാല്യകാല സുഹൃത്തുക്കള്‍

സോനത്തിനെയും രാജ് കുശ്വാഹയെയും പോലെ വിദ്യാലക്ഷ്മിയും ആനന്ദും ബാല്യകാല സുഹൃത്തുക്കളായിരുന്നു. 9ാം ക്ലാസ് മുതല്‍ പ്രണയത്തിലായി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു തീരുമാനം.

അനന്തരാമന്‍ അറിയാതെ, ആനന്ദും സുഹൃത്ത് അന്‍പുരാജും മൂന്നാറിലെത്തി പിന്തുടരുകയായിരുന്നു. ഇവര്‍ വിദ്യാലക്ഷ്മിയുമായി ഗൂഢാലോചന നടത്തി കുണ്ടളയിലെ വിജനമായ സ്ഥലത്തുവച്ച് അനന്തരാമനെ ക്യാമറയുടെ നൈലോണ്‍ വള്ളി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

ആനന്ദിന്റെ മൊബൈലിനു മൂന്നാറില്‍ റേഞ്ച് ഇല്ലാത്തതിനാല്‍, ഓട്ടോ ഡ്രൈവര്‍ അന്‍പഴകന്റെ മൊബൈല്‍ ആനന്ദ് കടംവാങ്ങിയിരുന്നു. ഈ മൊബൈലിലേക്ക് 'ഇന്‍ കുണ്ടള ലേക്' എന്ന വിദ്യാലക്ഷ്മിയുടെ എസ്എംഎസ് എത്തി. കൊലപാതകത്തിനുള്ള ക്ഷണമായിരുന്നു ഇത്. അനന്തരാമന്‍ കൊലക്കേസില്‍ വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും സുഹൃത്ത് അന്‍പുരാജിനു ജീവപര്യന്തം തടവും തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു.

Tags:    

Similar News