സുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി; മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നു
സുദിക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവാവിന്റെ മൊഴികളില്‍ വൈരുധ്യം
വിര്‍ജീനിയ: അവധി ആഘോഷിക്കുന്നതായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍, ഒടുവില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്ത് പോലീസ്. ചോദ്യം ചെയ്യലില്‍ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഇയാളെ പ്രതിചേര്‍ക്കേണ്ട സാഹചര്യം ഇതുവരെയില്ലെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വസന്തകാല ആഘോഷങ്ങള്‍ക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലില്‍ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കി എത്തിയത്. ആറ് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുന്റാ കാനയിലേക്ക് സുദിക്ഷ എത്തിയത്.
കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യം ഡൊമനിക്കന്‍ ദേശീയ പോലീസിന് ലഭിച്ചിട്ടുണ്ട്. 4.15-ഓടെയാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.
അതേസമയം, മാര്‍ച്ച് 5ന് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ സുദിക്ഷ ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. സുദിക്ഷയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡൊമനിക്കന്‍ റിപ്പബ്ലിക് ദേശീയ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്യ്തുവരികയാണ്. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ സാധ്യതയടക്കം അന്വേഷിക്കണമെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായ്ഡു കൊണങ്കി ആവശ്യപ്പെട്ടു.
മാര്‍ച്ച് ആറിന് പുലര്‍ച്ചെ 4.15നാണ് അവസാനമായി സുദിക്ഷയെ ബീച്ചിലെ സിസിടിവികളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോള്‍ തവിട്ട് നിറത്തിലുള്ള ബിക്കീനിയാണ് ധരിച്ചിരുന്നത്. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദിക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ടുമുന്‍പുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിക്കുന്നത്.
യുവതി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക് അധികാരികളുടെ നിരീക്ഷണം വെര്‍ജീനിയ പൊലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലില്‍ എത്തുന്നത് ശരിയല്ലെന്നും തിരച്ചില്‍ തുടരുമെന്നുമാണ് വെര്‍ജീനിയ പൊലീസ് രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.