'ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്; ഡോക്ടറെ കണ്ടപ്പോഴാണ് സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ്; ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍'; ഡോക്ടര്‍ രവിക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍

ഡോക്ടര്‍ രവിക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍

Update: 2025-07-10 08:26 GMT

തൃശ്ശൂര്‍: ഇയര്‍ബാലന്‍സ് പ്രശ്‌നം അനുഭവിക്കുന്നവര്‍ ചുരുക്കമല്ല. ഇടയ്‌ക്കെങ്കിലും ഇത്തരം രോഗാവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. സമാധാനമായി നടക്കാനും വണ്ടി ഓടിക്കാനുമൊന്നും കഴിയാത്ത തരത്തില്‍ പലരെയും ഈ ആരോഗ്യപ്രശ്‌നം അലട്ടുന്നവരുമുണ്ട്. ഇത്തരം ആളുകളുടെ കണ്‍കണ്ട ദൈവമാണ് ഡോ. രവി. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനെ സമീപത്തായി ചികിത്സ നടത്തുന്ന ഡോക്ടര്‍ ഇയര്‍ ബാലന്‍സ് നഷ്ടമാകുന്ന അവസ്ഥയ്ക്ക് മരുന്നു നല്‍കാതെ വ്യായാമം കൊണ്ട് ചികിത്സിക്കുന്ന ആളാണ്.

തനിക്ക് ഇത്തരം രോഗാവസ്ഥ വന്നപ്പോഴാണ് ഡോ. രവി വ്യായാമ മാര്‍ഗ്ഗങ്ങളെ കുറിച്ച് പഠിച്ചത്. അതു അദ്ദേഹത്തിന് തന്നെ തുണയായി മാറുകയും ചെയ്തു. ഭാര്യയുടെ ഇയര്‍ ബാലന്‍സ് പോയപ്പോള്‍ അടക്കം ലഘുവായ വ്യായമ മുറ നിര്‍ദേശച്ചു ഭേദപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. നിരവധി പേരാണ് ഇന്ന് ഡോക്ടര്‍ രവിയെ തേടി എത്താറുള്ള.് നിരവധി പ്രമുഖരെയും ഡോ. രവി ചികിത്സിച്ചു. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷമാണ് ഡോ. രവി തന്റെ ചികിത്സാ രംഗത്ത് ശ്രദ്ധേയ മുന്നേറ്റം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ, തന്റെ സുഹൃത്തിന്റെ ഇയര്‍ബാലന്‍സ് പ്രശ്‌നം നിസാരമായി മാറ്റിയ ഡോക്ടറിന് ആശംസകള്‍ നേരുകയാണ് മോഹന്‍ലാന്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍, ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവിയെ നേരിട്ടുകണ്ട അനുഭവവും അദ്ദേഹത്തിന്റ മഹത്വവും മോഹന്‍ലാല്‍ വിവരിക്കുന്നു. നിസ്വാര്‍ഥ പ്രതീകമായാണ് ഡോ. രവിയെന്നും ഇത്തരം മനുഷ്യരാണ് ഹീറോകളെന്നും കുറിക്കുന്നു. ഡോക്ടറിനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയര്‍ ബാലന്‍സ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.

കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്. തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്.

നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Tags:    

Similar News