ചെമ്പഴന്തി അടിപിടി കേസിലെ അറസ്റ്റ് ഭയത്തില്‍ മുക്കോല ഹോം സ്‌റ്റേയില്‍ ഒളിത്താമസം; ഷംഷാദും വൈശാഖും അണിയൂരിലെ സ്ഥിരം വില്ലന്മാര്‍; എന്തിന് സഹോദരിയെ ആ വീട്ടില്‍ കൊണ്ടു വന്നത് എന്നത് അടിമുടി ദുരൂഹം; ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ഷഹീനയെ കൊന്ന് വെട്ടിനുറിക്കി ഉപേക്ഷിക്കാന്‍ ഗൂഡാലോചന നടന്നു; മണ്ണന്തല കൊലയില്‍ 'അവിഹിതം' അടക്കം പലതും സംശയത്തില്‍; ഫോറന്‍സിക് നിഗമനം നിര്‍ണ്ണായകമാകും
തിരുവനന്തപുരം: മണ്ണന്തല മുക്കോല ഷഹീനയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന. സഹോദരന്‍ ഷംഷാദിന്റെ മദ്യപാനം ചോദ്യംചെയ്തതാണ് ഷഹീന കൊല്ലപ്പെടാന്‍ കാരണമെന്ന വാദം പോലീസ് തള്ളുകയാണ്. ഷഹീനയും ഷംഷാദും തമ്മില്‍ വഴക്കുണ്ടായതു രാവിലെയാണെന്നും സുഹൃത്ത് വൈശാഖ് അപ്പാര്‍ട്മെന്റിലെത്തിയത് ഉച്ചയ്ക്കാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണ സമയം വ്യക്തമാകൂ. പോത്തന്‍കോടാണ് ഷഹീനയുടെ വീട്. മണ്ണന്തലയില്‍ വാടക ഹോംസ്‌റ്റേയില്‍ താമസിക്കുകയായിരുന്നു അവര്‍.
മണ്ണന്തലയില്‍ സഹോദരിയെ കൊലപ്പെടുത്തിയ ഷംഷാദ് റൂം എടുത്തത് ഒളിവില്‍ കഴിയാനെന്ന് പൊലീസ് കണ്ടെത്തി. ചെമ്പഴന്തി അണിയൂരില്‍ ഷംഷാദ് അടിപിടി ഉണ്ടാക്കിയ ശേഷം പൊലീസിനെ ഭയന്ന് മണ്ണന്തലയില്‍ റൂമെടുക്കുകയായിരുന്നു. സഹോദരിയെ റൂമിലെത്തച്ചത് ചികിത്സക്ക് വേണ്ടിയെന്ന് കള്ളക്കഥ മെനയാന്‍ എന്നും പൊലീസ് പറഞ്ഞു. ഷംസാദിനെതിരെ മറ്റ് അടിപിടി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഷംഷാദ് കൊടുംകുറ്റവാളിയാണ്.
ആറു മാസമായി ഭര്‍ത്താവുമായി അകന്നു താമസിക്കുകയാണ് ഷഹീന. ശാസ്താംകോട്ട സ്വദേശിയാണ് ഭര്‍ത്താവ്. മക്കളും ഇയാള്‍ക്കൊപ്പമാണ് താമസം. സഹോദരന്റെ ചികിത്സയ്ക്കായി മണ്ണന്തലയില്‍ അയാള്‍ക്കൊപ്പം വീടെടുത്തു താമസിക്കുകയായിരുന്നു ഷഹീന എന്നാണ് ആദ്യം പോലീസിന് കിട്ടിയ സൂചനകള്‍. പിന്നീടാണ് ചികില്‍സയ്ക്കായിരുന്നില്ല മുറിയെടുത്തത് എന്ന് വ്യക്തമാകുന്നത്. രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചെന്നാണു സൂചന. അതറിഞ്ഞാണ് മുഹമ്മദ് ഷഫീഖും സെലീനയും വൈകീട്ട് മണ്ണന്തലയിലെത്തിയത്. അപ്പോഴേക്കും കൊല നടത്തിയിരുന്നു. ഷഹീനയെ കൊന്ന ശേഷം മതാപിതാക്കളെ ഷംഷാദ് തന്നെ വിളിച്ചു പറഞ്ഞുവെന്നും സൂചനയുണ്ട്.
രക്തത്തില്‍ക്കുളിച്ചു കിടക്കുന്ന മകളെക്കണ്ട് പരിഭ്രാന്തരായ മാതാപിതാക്കളെ വീട്ടില്‍ കയറ്റാന്‍ ഷംഷാദ് അനുവദിച്ചില്ല. അവരുടെ ഫോണും പിടിച്ചുവാങ്ങി. തുടര്‍ന്ന്, പുറത്തേക്കോടി സമീപവാസികളെ അറിയിച്ചശേഷം അവരില്‍നിന്ന് ഫോണ്‍ വാങ്ങി ആദ്യം ആംബുലന്‍സ് വിളിക്കുകയായിരുന്നു. പിന്നീട്, പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷഹീനയ്ക്കു ജീവനുണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഷംഷാദിനെയും വൈശാഖിനെയും ഉടന്‍ പോലീസ് പിടികൂടി. മണ്ണന്തല അത്രക്കാട്ടില്‍ എന്‍ക്ലേവ് അപ്പാര്‍ട്‌മെന്റിലാണ് കൊല നടന്നത്.
സഹോദരിയുടെ സൗഹൃദം ഷംഷാദ് ചോദ്യംചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ വൈശാഖിന്റെ പങ്കിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സഹോദരിയെ കൊലപ്പെടുത്തിയതായി അറിയിച്ച് ഷംഷാദ് ഉച്ചയോടെ വൈശാഖിനെ വീട്ടില്‍ വിളിച്ചുവരുത്തിയതാണെന്നും വിവരമുണ്ട്. വിവരമറിഞ്ഞ് വൈശാെഖത്തിയശേഷം പിന്നീടെന്തു സംഭവിച്ചു എന്നത് ദുരൂഹമാണ്. ഷഹീനയുടെ മൃതദേഹം വെട്ടിനുറിക്കി ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടെന്നും സൂചനയുണ്ട്.
ഉച്ചയ്ക്ക് കൊലപാതകം നടന്നെങ്കില്‍, വൈകീട്ട് മാതാപിതാക്കള്‍ വരുമ്പോള്‍ മാത്രമാണ് പുറത്തറിയുന്നത്. ഷംഷാദും വൈശാഖുമാവട്ടെ, മദ്യലഹരിയില്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എല്ലാവരുടെയും ഫോണ്‍വിവരങ്ങളും ശേഖരിച്ചുവരുന്നു. സിസിടിവി ദൃശ്യ പരിശോധനയില്‍ വൈശാഖ് വന്ന സമയം ഉറപ്പിക്കാനാണ് ശ്രമം. മൃതദേഹത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ട്. ഫോറെന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തി വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ 14- നാണ് മണ്ണന്തലയില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മണ്ണന്തലയില്‍ വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ ഷഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷഹീനയെ സഹോദരന്‍ ഷംഷാദ് മര്‍ദിച്ചിരുന്നതായി വിശാഖ് പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഹീനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.