കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 600 മണിക്കൂര്‍ മാത്രമാണ് ചന്ദ്രഗിരി ഡ്രജര്‍ ആകെ ഉപയോഗിച്ചത്; അഴീക്കലില്‍ ഡ്രജിങ് പുനരാരംഭിക്കുമെന്ന് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല; തുരുമ്പിച്ച് കിടന്ന ആ ഉപകരണം നന്നാക്കിയത് തുണയായി; ജേക്കബ് തോമസിനെ ക്രൂശിക്കുന്നവര്‍ അറിയാന്‍; ആ തീരുമാനം മുതലപ്പൊഴിയെ രക്ഷിച്ചേക്കും

Update: 2025-04-20 04:03 GMT

തിരുവനന്തപുരം: മണല്‍ അടിഞ്ഞ് പൊഴിമുഖം അടഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് മുതലപ്പൊഴി. മത്സ്യബന്ധനം പൂര്‍ണമായി തടസ്സപ്പെട്ടു. ഇവിടുത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പുതിയ പ്രതീക്ഷയാണ് പഴയൊരു ഡ്രജര്‍. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്ഷന്‍ ഡ്രജര്‍ (സിഎസ്ഡി) ചന്ദ്രഗിരിയാണ് മുതലപ്പൊഴിയിലേക്ക് പ്രത്യേശ എത്തിക്കുന്നത്. ഈ ഡ്രജര്‍ എത്തിച്ചാലേ രക്ഷയുള്ളൂവെന്നാണ് തിരിച്ചറിവ്. എന്നാല്‍ ഡ്രജറിന് പിന്നില്‍ പകയുടെ അഴിമതി കഥയുമുണ്ട്. മുന്‍ ഡിജിപി ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഹോളണ്ടില്‍നിന്നു വാങ്ങിയ ഡ്രജറാണ്. ഇത് വാങ്ങിയതില്‍ ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് എടുത്ത അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ അഴിമതി താനാണ് കണ്ടെത്തിയതെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം പറയുന്നത് വാദങ്ങളില്‍ നിറയുമ്പോഴാണ് ജേക്കബ് തോമസിന്റെ ഡ്രജര്‍ മുതലപ്പൊഴിയിലേക്ക് വരുന്നത്.

മാരിടൈം ബോര്‍ഡിന്റെ ഡ്രജര്‍ പരിശോധിക്കുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദഗ്ധര്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. പരിശോധന പുരോഗമിക്കുകയാണെന്നും കടല്‍ മാര്‍ഗം ആണ് ഡ്രജര്‍ മുതലപ്പൊഴിയില്‍ എത്തിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 28ന് മുന്‍പ് ഡ്രജര്‍ മുതലപ്പൊഴിയില്‍ എത്തിക്കാനാണ് തീരുമാനം. ഡ്രജര്‍ എത്തി നടപടികള്‍ പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കാതെ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുതലപ്പൊഴിക്കാര്‍. ജേക്കബ് തോമസ് 2009 സെപ്റ്റംബര്‍ 16 മുതല്‍ 2014 മാര്‍ച്ച് 17 വരെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ചട്ടം ലംഘിച്ച് ഹോളണ്ട് കമ്പനിയില്‍ നിന്നു കട്ടര്‍ സക്ഷന്‍ ഡ്രജര്‍ വാങ്ങിയതില്‍ 14.96 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നായിരുന്നു ആരോപണം. ഏതായാലും ഈ ഡ്രജര്‍ മുതലപ്പൊഴിക്കാര്‍ക്ക് മുതല്‍ക്കൂട്ടാവുകയാണ്. മണലടിഞ്ഞ് മുതലപ്പൊഴി അഴിമുഖത്ത് അടിക്കടി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍, അഴീക്കല്‍ തുറമുഖത്തെ ഡ്രജര്‍ ഇനി മുതലപ്പൊഴിയിലുണ്ടാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെയാണ് ഹോളണ്ടില്‍നിന്ന് ഡ്രജര്‍ വാങ്ങിയത്. 8 കോടിക്ക് ഡ്രജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും 19 കോടി മുടക്കിയാണ് റോയല്‍ ഐഎച്ച്‌സി കമ്പനിയില്‍ നിന്ന് ഡ്രജര്‍ വാങ്ങിയതെന്നുമുള്ള പരാതിയും അന്വേഷണവും സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുകയാണ്. പത്തു വര്‍ഷത്തിനിടെ ഡ്രജര്‍ ആകെ ഉപയോഗിച്ചത് 600 മണിക്കൂര്‍ മാത്രമാണ്. അഴീക്കലില്‍ ഡ്രജിങ് പുനരാരംഭിക്കുമെന്ന് പിന്നീട് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല.

ചരക്കുകപ്പല്‍ സര്‍വീസ് ഉണ്ടായിരുന്ന നാളുകളില്‍ അഴീക്കലിലെ കപ്പല്‍ചാലിന് ആഴമില്ലാത്തതു വെല്ലുവിളിയായിരുന്നു. വേലിയേറ്റം വരെ പുറംകടലില്‍ കാത്തുകിടന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതുകൂടി ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ കമ്പനി മൂന്നു വര്‍ഷം മുന്‍പ് തീരം വിട്ടത്. ഡ്രജര്‍ തുരുമ്പിച്ച് നശിക്കുന്നതു ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ എത്തി. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്ക് നിര്‍മാതാക്കളായ ഹോളണ്ടിലെ റോയല്‍ ഐഎച്ച്‌സി കമ്പനിയുമായി മാരിടൈം ബോര്‍ഡ് ബന്ധപ്പെട്ടത്. അടുത്തകാലത്താണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. ഇതിനുശേഷവും വെറുതേ കിടന്ന ഡ്രജര്‍ മാസവാടകയ്ക്ക് കൈമാറാന്‍ താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും ആരും സന്നദ്ധത അറിയിച്ചില്ല. ഇതിനിടെയാണ് മുതലപ്പൊഴിയില്‍ ഇതിന്റെ ആവശ്യം വരുന്നത്. സ്ഥിരമായി ഇനി ഇത് മുതലപ്പൊഴിയിലുണ്ടാകും. ഇവിടെ മണ്ണടിയുന്നത് സ്ഥിരമായ സാഹചര്യത്തിലാണ്.

ജേക്കബ് തോമസിന് എതിരായ ഡ്രജര്‍ അഴിമതി കേസില്‍ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ തേടി നെതര്‍ലന്‍ഡ്‌സിനെ സമീപിച്ചെന്ന് കേന്ദ്രം ഇപ്പോള്‍. ഇതിനായി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന് ലെറ്റര്‍ റോഗടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്. വി. രാജു സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്‌സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലെറ്റര്‍ റോഗടറി കൈമാറിയത്. കേസ് അന്വേഷിക്കുന്ന കേരളത്തിലെ വിജിലന്‍സിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലെറ്റര്‍ റോഗടറി കൈമാറിയത്. ജേക്കബ് തോമസിന് ബിജെപിയുമായി ബന്ധമുള്ളതിനാല്‍ അന്വേഷണവുമായി കേന്ദ്രം സഹകരിക്കുന്നില്ലെന്ന് കേസിലെ പരാതിക്കാരനായ സത്യന്‍ നരവൂര്‍ നേരത്തെ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. ലെറ്റര്‍ റോഗടറി കൈമാറിയ സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ സ്ഥാനപതിയുമായി ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹിയിലെ സിബിഐ എസ്പിയോടും കേന്ദ്ര നിയമമന്ത്രാലയത്തിലെ ലീഗല്‍ സെല്‍ ഉദ്യോഗസ്ഥരോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പുരോഗതി റിയിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ നടപടികള്‍ തുടരുന്നതിനിടെയാണ് ഡ്രജര്‍ മുതലപ്പുഴയിലേക്ക് എത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെയാണ് ഹോളണ്ട് കമ്പനിയായ ഐഎച്ച്സി മെര്‍വീദില്‍നിന്നു ഡ്രജര്‍ വാങ്ങിയത്. 8 കോടിക്ക് ഡ്രജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും 19 കോടി മുടക്കിയാണ് ഡ്രജര്‍ വാങ്ങിയതെന്നുമുള്ള പരാതിയും അന്വേഷണവും സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുകയാണ്. ഡ്രജര്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് ഹൈക്കോടതി 2021 നംബറില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ (ഡിപിസി) കൂട്ടായ തീരുമാനം അനുസരിച്ചാണു കരാര്‍ നല്‍കിയതെന്നു ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കിക്കൊണ്ടു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എഫ്ഐആറില്‍ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയതാണ് എന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണു ജസ്റ്റിസ് ആര്‍.നാരായണ പിഷാരടി കേസ് റദ്ദാക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 600 മണിക്കൂര്‍ മാത്രമാണ് ചന്ദ്രഗിരി ഡ്രജര്‍ ആകെ ഉപയോഗിച്ചത്. അഴീക്കലില്‍ ഡ്രജിങ് പുനരാരംഭിക്കുമെന്ന് പിന്നീട് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല. ചരക്കുകപ്പല്‍ സര്‍വീസ് ഉണ്ടായിരുന്ന നാളുകളില്‍ അഴീക്കലിലെ കപ്പല്‍ചാലിന് ആഴമില്ലാത്തതു വെല്ലുവിളിയായിരുന്നു. വേലിയേറ്റം വരെ പുറംകടലില്‍ കാത്തുകിടന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതുകൂടി ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ കമ്പനി മൂന്നു വര്‍ഷം മുന്‍പ് തീരം വിട്ടത്. ഡ്രജര്‍ തുരുമ്പിച്ച് നശിച്ചതിനെ തുടര്‍ന്ന് നിര്‍മാതാക്കളായ ഹോളണ്ടിലെ റോയല്‍ ഐഎച്ച്സി കമ്പനിയുമായി മാരിടൈം ബോര്‍ഡ് ബന്ധപ്പെടുകയും അടുത്തിടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഈ ഡ്രജറാണ് മുതലപ്പൊഴിയുടെ രക്ഷയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ഡ്രജര്‍ തോട് വൃത്തിയാക്കാന്‍ പോലും പര്യാപ്തമല്ലെന്നാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മണ്‍സൂണ്‍ കാലത്തിന് മുന്‍പ് അഴീക്കലില്‍നിന്ന് ഡ്രജര്‍ എത്തിച്ച് മണല്‍ നീക്കിയില്ലെങ്കില്‍ സീസണില്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാതെ തീരമാകെ തീരാദുരിതത്തിലാകുമെന്നും മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Tags:    

Similar News