'തിരുവായ്ക്ക് എതിര്‍ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്

ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്

Update: 2025-06-20 14:00 GMT

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ പോസ്റ്റുമായി വീണ്ടും എന്‍ പ്രശാന്ത് ഐ എ എസ്. തന്റെ സസ്പന്‍ഷന് പിന്നില്‍ നടന്ന കാര്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും, ഇതുമായി ബന്ധപ്പെട്ട ഫയല്‍ ലഭ്യമായെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് പറഞ്ഞു. അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണെന്നും അദ്ദേഹം പരിഹസിച്ചു. മറ്റൊരു തൊഴില്‍ മേഖലയിലും ലഭിക്കാത്ത 'തിരുവായ്ക്ക് എതിര്‍ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പേരില്‍ കഴിഞ്ഞ ഏഴുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്. തന്റെ സസ്പന്‍ഷന് പിന്നിലുളള ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചെന്ന് പ്രശാന്ത് കുറിപ്പില്‍ പറഞ്ഞു. ഫയലിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'ഈ ഫയല്‍ പുറത്തുവന്നാല്‍, ഭരണസംവിധാനമെന്ന ബ്ലാക് ബോക്‌സില്‍ ഒളിച്ചിരുന്ന് യഥാര്‍ത്ഥ തീരുമാനങ്ങള്‍ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്?' എന്നെല്ലാം പുറത്തുവരുമെന്ന് പ്രശാന്ത് പറഞ്ഞു.

ഫയല്‍ കാണണം എന്ന് ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും പൊതുജനസമക്ഷം വയ്ക്കാമെന്നും പ്രശാന്ത് പറഞ്ഞു.

ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് പ്രശാന്തിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നത്. ശാരദ മുരളീധന്‍ വിരമിക്കുന്നതിന് മുമ്പ് സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റി ചേര്‍ന്ന് പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തുവെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. പ്രശാന്ത് നേരത്തെ എതിരായി പരാതി നല്‍കിയ എ ജയതിലക് ചീഫ് സെക്രട്ടറി ആയതോടെ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റി വീണ്ടും ചേരുകയും, ആറ് മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതെന്നും ഇതിനെല്ലാം പിന്നില്‍ ജയതിലക് ആണെന്നുമാണ് പുതിയ പോസ്റ്റിലും പ്രശാന്ത് പരോക്ഷമായി ആരോപിക്കുന്നത്.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്. 'ഫേസ്ബുക്കില്‍ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഉപദ്രവിക്കും' എന്ന പ്രത്യേക പവര്‍.

മറ്റൊരു തൊഴില്‍ മേഖലയിലും ലഭിക്കാത്ത 'തിരുവായ്ക്ക് എതിര്‍ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? ഫയലില്‍ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആര്‍ജ്ജവം, ഇതൊക്കെ ഫയലില്‍ വാരിവിതറുന്നതെങ്ങനെ എന്ന് ഫയല്‍ കുറിപ്പുകളിലൂടെ കാണാം! ആരാണീ ഭരണസംവിധാനമെന്ന ബ്ലാക് ബോക്‌സില്‍ ഒളിച്ചിരുന്ന് യഥാര്‍ത്ഥ തീരുമാനങ്ങള്‍ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്? ഒരു സര്‍ക്കാര്‍ ഫയലിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയാല്‍ എങ്ങനെ അത് മനസ്സിലാക്കാം എന്നും പറയാം. സാധരണക്കാര്‍ നിത്യേന നേരിടുന്ന അധികാര ദുര്‍വ്വിനിയോഗം പ്രോമാക്‌സിനെ എങ്ങനെ വ്യക്തിഗത ഉത്തരവാദിത്തത്തിലേക്ക് നിയമപരമായി എത്തിക്കാം?

വെറുമൊരു ഗുമസ്തനാം എന്നെ സസ്‌പെന്റ് ചെയ്ത ഫയലിലെ വിവരങ്ങളില്‍ എന്ത് പൊതുതാല്‍പര്യം? എന്നാല്‍, ഫയലിലെ താളുകള്‍ കാണണം എന്ന് ഒരാള്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍, നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ മാത്രം, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും ഇവിടെ പൊതുജനസമക്ഷം വെക്കാം. പക്ഷേ, നിര്‍ബന്ധിക്കണം.

NB: ഒരു കാരണവശാലും ഇതൊന്നും പൊതുജനം അറിയല്ലേ, നാറ്റിക്കല്ലേ എന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'ഒരു നിര്‍ബന്ധവും ഇല്ല' എന്ന് രേഖപ്പെടുത്താം.

Full View
Tags:    

Similar News