ജലീല്‍ ശ്രമിക്കുന്നത് സ്വര്‍ണ്ണക്കടത്തിന് മതവല്‍ക്കണം കൊണ്ടുവരാന്‍; മതപണ്ഡിതരെ അനാവശ്യമായി വലിച്ചിഴക്കുന്നു; പാണക്കാട് തങ്ങന്‍മാരെ കുറിച്ചുള്ള പ്രസ്താവന ദുരുദ്ദേശപരം; ജലീലിനെതിരെ നാസര്‍ ഫൈസി കൂടത്തായി; വിമര്‍ശിച്ച് യൂത്ത് ലീഗും

ജലീല്‍ ശ്രമിക്കുന്നത് സ്വര്‍ണ്ണക്കടത്തിന് മതവല്‍ക്കണം കൊണ്ടുവരാന്‍

Update: 2024-10-06 10:33 GMT

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ എസ് വൈ എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. ജലീലിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് നാസര്‍ ഫൈസി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീല്‍. ജലീല്‍ പിണറായിയുടെ ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്തിന് മതവല്‍ക്കരണം കൊണ്ടുവരാനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇതിനെ മതപരമായ വീക്ഷണത്തില്‍ കൊണ്ടുവരരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ആരായാലും പൊതുസമൂഹം നേരിടുകയും പരമാവധി ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. മുസ്ലിം പണ്ഡിതന്‍മാരെയും ഖാളിമാരേയും പാണക്കാട് തങ്ങന്‍മാരേയും കുറിച്ചുള്ള ജലീലിന്റെ പ്രസ്താവനകള്‍ ദുരുദ്ദേശപരമാണ്. കെടി ജലീല്‍ നേരത്തേയും സമസ്ത നേതാക്കന്‍മാരേയും ആലിക്കുട്ടി മുസ്ലിയാരേയും അടച്ചാക്ഷേപിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്ത് മറ്റു വിഭാഗത്തിന്റെ സിംപതി നേടലാണ് ജലീലിന്റെ ലക്ഷ്യം. ജലീല്‍ പിണറായി വിജയന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

അതേസമയം, കെടി ജലീല്‍ എംഎല്‍എക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും രംഗത്തെത്തി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോള്‍ പിആര്‍ ഏജന്‍സി ഏല്‍പ്പിച്ച ദൗത്യമാണ് ജലീല്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. ജലീല്‍ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിന്‍വലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

അതേസമയം മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്തും വന്നിരുന്നു. മലപ്പുറത്തുകാരനായ തന്നെ കൊത്തിവലിക്കാന്‍ മുസ്ലിം ലീഗ് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ ആരോപിച്ചു. ലീഗുകാര്‍ തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടുകയായിരുന്നു. കള്ളപ്രചാരണങ്ങള്‍ മുസ്ലിം ലീഗ് തനിക്കെതിരെ ഉപയോഗിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മുസ്ലിങ്ങള്‍ മുഴുവന്‍ സ്വര്‍ണക്കള്ളടത്തുകാരെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. ലീഗ് അധ്യക്ഷന്‍ എന്ന നിലയിലായിരുന്നില്ല പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ കൂടി ഖാസി എന്ന നിലയിലായിരുന്നു താന്‍ അക്കാര്യം ആവശ്യപ്പെട്ടത്. ഇതിനെയാണ് മലപ്പുറം വിരുദ്ധതയായി പ്രചരിപ്പിതെന്നും കെ ടി ജലീല്‍ പറഞ്ഞു.

മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താന്‍ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവര്‍ക്ക് ഇല്ലായിരുന്നോ?. താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

പണ്ഡിതന്മാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതത ഇല്ല. ഏത് മതസമുദായത്തിലാണങ്കിലും, ആ മതത്തിലുള്ളവരാണ് ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമം കൊണ്ട് തടയാന്‍ കഴിയാതെ വരുമ്പോഴാണ് മതനേതാക്കളെ സമീപിക്കുന്നത്. ഓരോ വിശ്വാസികളോടും അവരുടെ മതപരമായി പറയണം ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്ന്. ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താന്‍ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോള്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീല്‍ പറഞ്ഞു.

Similar News