'കുടുംബം തകരാന്‍ പ്രധാന കാരണം അയല്‍ക്കാരി പുഷ്പ; കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല; അതിനാല്‍ പുഷ്പ രക്ഷപ്പെട്ടു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര; പോത്തുണ്ടിയിലെത്തിച്ചു തെളിവെടുത്തു

'അയല്‍ക്കാരി പുഷ്പയെ കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ'

Update: 2025-02-04 16:27 GMT

പാലക്കാട്: തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിയായ അയല്‍ക്കാരി പുഷ്പയെ കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍.

താന്‍ നാട്ടില്‍ വരാതിരിക്കാന്‍ പുഷ്പ ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ നിരന്തരം പരാതി കൊടുത്തിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ചെന്താമര പറഞ്ഞു. ജനുവരി 27ന് പോത്തുണ്ടി ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു പ്രതിയുടെ വെളിപ്പെടുത്തല്‍.

തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നല്‍കി. പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ചെയ്തത് വലിയ തെറ്റാണെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.

പുഷ്പയെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍.നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. നാളെ വൈകീട്ട് 3 മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നാളെയും തെളിവെടുപ്പ് തുടരും.

ആലത്തൂര്‍ കോടതിയില്‍ പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ വിട്ടുകിട്ടിയത്. വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണു തെളിവെടുപ്പ് നടന്നത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു. കൊലപാതകങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള്‍ വാങ്ങിച്ച കടകളിലുള്‍പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.

ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂര്‍ ജയിലില്‍ നിന്ന് ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലേക്കാണ് എത്തിയത്. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. കൊടുവാള്‍ വീട്ടില്‍ വെച്ചശേഷം പാടവരമ്പിലൂടെ ഓടി. ഇടയ്ക്ക് കമ്പി വേലി ചാടി കടന്നപ്പോള്‍ ശരീരത്തില്‍ ചെറിയ മുറിവേറ്റു.

പകല്‍ മുഴുവന്‍ പാടത്തെ ചെറിയ ചാലില്‍ തന്നെ നിന്നു . രാത്രി കനാലിലൂടെ മലകയറിയെന്നും അവിടെ ഒരു ഗുഹയിലായിരുന്നു താമസമെന്നും ചെന്താമര വിശദീകരിച്ചു. ഒളിവിലിരിക്കെ പൊലീസ് ജീപ്പിന്റെ വെളിച്ചം പലവട്ടം കണ്ടുവെന്നും ചെന്താമര പറഞ്ഞു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.

സ്ത്രീകള്‍ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു. പൊലീസിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന കേസായതിനാല്‍ പഴുതടച്ച നടപടിക്രമങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍ സുരക്ഷയാണ് പോത്തുണ്ടി മുതല്‍ ബോയന്‍ കോളനി വരെ ഒരുക്കിയത്. എന്നാല്‍, നാട്ടുകാര്‍ പൊലീസിനോട് പൂര്‍ണമായി സഹകരിച്ചു.

Tags:    

Similar News