'ശനിയാഴ്ച ഉച്ചയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേല്‍ ബന്ദികളെ തിരിച്ചയക്കണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം; ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ പേരാട്ടം തുടരും,; ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Update: 2025-02-11 23:45 GMT

ടെല്‍അവീവ്: ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശനിയാഴ്ച ഉച്ചയോടെ ഹമാസ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേല്‍ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

'ശനിയാഴ്ച ഉച്ചയോടെ ഹമാസ് ഞങ്ങളുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍, വെടിനിര്‍ത്തല്‍ അവസാനിക്കും, ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ഐഡിഎഫ് (ഇസ്രായേല്‍ സൈന്യം) തീവ്രമായ പോരാട്ടം പുനരാരംഭിക്കും.' എന്നാണ് സുരക്ഷാ ക്യാബിനറ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.

ശനിയാഴ്ചയോടെ എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതില്‍ പലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസ് പരാജയപ്പെട്ടാല്‍ ഹമാസിനെതിരെ നരകത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുമുണ്ടായി. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ നെതന്യാഹുവിന് സമ്മര്‍ദ്ദം ഏറിവരുന്നതിന്റെ സൂചനയാണ് ഇത്.

വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ അറിയിച്ചിരുന്നു. ഇതേ നിലപാട് ഇന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു. ഗാസയിലേക്ക് മതിയായ ടെന്റുകളും മറ്റ് സഹായങ്ങളും അനുവദിക്കാത്തത് ഉള്‍പ്പെടെ ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗാസ മുനമ്പിലും പരിസരത്തും കൂടുതല്‍ സൈനികരെ ചേര്‍ക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ ഇന്ന് അറിയിച്ചിരുന്നു. ഈ ശനിയാഴ്ചയോടെ ഹമാസ് തങ്ങളുടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ എല്ലാ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കാന്‍ നെതന്യാഹു ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇതോടെ ഗാസ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍ ആയി. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേല്‍ നിരന്തരം കരാര്‍ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു.

അതിനിടെ ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, പലസ്തീനിലെ ഭൂമി വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചു രംഗത്തുവന്നു.

Similar News