മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടേക്കാം.. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിയും; വന്‍ സുനാമി വീശിയടിക്കും; 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനെ കാത്തിരിക്കുന്നത് അതിഭീകരമായ ഭൂകമ്പം; ജീവനാശം കുറയ്ക്കാന്‍ ഇപ്പോഴേ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി ജപ്പാന്‍

മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടേക്കാം.. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിയും

Update: 2025-07-03 06:38 GMT

ടോക്യോ: വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ഒരു വന്‍ ഭൂകമ്പത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുമായി ജപ്പാന്‍ സര്‍ക്കാര്‍. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനിലെ നങ്കായ് ട്രൗവില്‍ ഒരു വന്‍ ഭൂചലനത്തിനുള്ള സാധ്യത 75മുതല്‍ 82 ശതമാനമായി വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭൂകമ്പത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലോകത്ത് ഏറ്റവുമധികം ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ജപ്പാന്‍. വന്‍ ഭൂകമ്പവും തുടര്‍ന്ന് ഉണ്ടാകുന്ന സുനാമിയുടേയും ഫലമായി 298,000 പേര്‍ മരിക്കുകയും രണ്ട് ട്രില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ക്കും കാരണമാകുമെന്നാണ് സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. 2014 ല്‍ ജപ്പാന്റെ കേന്ദ്ര ദുരന്ത നിവാരണ കൗണ്‍സില്‍ മരണനിരക്ക് 80 ശതമാനം കുറയ്ക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മരണസംഖ്യ 20 ശതമാനം മാത്രമേ കുറയ്ക്കൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ തയ്യാറെടുപ്പ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആളുകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍ മുതല്‍ മോക്ക് ഡ്രില്ലുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിനെ കൂടാതെ മുനിസിപ്പാലിറ്റികള്‍, കമ്പനികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവരെല്ല്ാം ഒത്തുചേര്‍ന്ന് പരമാവധി ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 1,400 വര്‍ഷത്തിനിടയില്‍, നങ്കായ് ട്രൗവില്‍ വന്‍ഭൂകമ്പങ്ങള്‍ ഓരോ 100 മുതല്‍ 200 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് 1946 ലായിരുന്നു സംഭവിച്ചത്. വന്‍ ഭൂകമ്പം വരാന്‍ പോകുന്നു എന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജപ്പാനിലേക്കുള്ള പല വിനോദ സഞ്ചാരികളുടേയും യാത്രകള്‍ റദ്ദാക്കിയിരുന്നു. ഈ മാസം അഞ്ചാം തീയതി വന്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നു എന്ന പ്രവചനവും ഇതിന് ആക്കം കൂട്ടിയിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഗ്രേറ്റര്‍ ബേ എയര്‍ലൈന്‍സ് ജപ്പാനിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറച്ചതായി ടൂറിസം ഉദ്യോഗസ്ഥര്‍ എ.എഫ.്പിയോട് വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 2011ല്‍ ജപ്പാനില്‍ വലിയ തോതിലുള്ള ഒരു ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അന്ന് പതിനയ്യായിരത്തിലധികം പേരാണ് മരിച്ചത്. കൂടാതെ, വെള്ളപ്പൊക്കത്തില്‍ ഫുകുഷിമ പവര്‍ പ്ലാന്റിലെ മൂന്ന് ആണവ റിയാക്ടറുകളില്‍ ചോര്‍ച്ചയും ഉണ്ടായി. എന്നാല്‍ നങ്കായ് ട്രെഞ്ചിലെ വരാനിരിക്കുന്ന ഭൂകമ്പം ഇതിനേക്കാള്‍ വിനാശകരമായിരിക്കും എ്ന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News