ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ളയ്‌ക്കൊപ്പം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു; ഇസ്രേയേല്‍ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരേ വ്യോമാക്രമണം അഴിച്ചുവിടുമ്പോള്‍ ജനറലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് ഐ ആര്‍ എന്‍ എ

ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ളയ്‌ക്കൊപ്പം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു

Update: 2024-09-28 14:03 GMT

ബെയ്‌റൂട്ട്: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ള കൊല്ലപ്പെട്ട ഇസ്രയേല്‍ വ്യോമാക്രമണത്തില്‍, ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു. ജനറല്‍ അബ്ബാസ് നില്‍ഫോറൗഷന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങളൊന്നും ഏജന്‍സി പുറത്തുവിട്ടില്ല.


അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റവല്യൂഷണറി ഗാര്‍ഡ്്‌സ് ഡപ്യൂട്ടി കമാന്‍ഡര്‍ ആണ്് അബ്ബാസ് നില്‍ഫോറൗഷന്‍. 2022 ലാണ് അമേരിക്ക ഈ 58 കാരന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നേരിട്ട് ചുമതല ഉണ്ടായിരുന്ന, പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയെ നയിച്ച ആളാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് മരണത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

അതേസമയം, ഇസ്രയേലിന് എതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഹിസ്ബുളളയെ പിന്തുണയ്ക്കണമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ രാജ്യത്തലവനും, റവല്യൂഷറണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചുമതലയുമുള്ള ഖമനേയി കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

യെമനിലെ ഹൂതി വിമതര്‍ ഹിസ്ബുള്ള മേധാവിയുടെ മരണത്തെ അപലപിച്ചു. ഇസ്രേലിന് എതിരായ തങ്ങളുടെ ചെറുത്ത് നില്‍്പ്പിനെ തകര്‍ക്കാനാവില്ലെന്നും ജിഹാദി പോരാട്ടം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

നസ്രള്ളയുടെ മരണത്തോടെ, ഹിസ്ബുള്ളയുടെ പ്രവര്‍ത്തനത്തിന്റെ ശരിയായ ദിശയില്‍ മാറുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നസ്രള്ളയുടെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുമില്ല. ഇസ്രയേലിന് ഭീഷണിയായ ആരെയും നേരിടുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലെവി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ നസ്രള്ളയെ കുറിച്ച് വിവാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 2006 ല്‍ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ് നസ്രള്ളയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Tags:    

Similar News