എന്തുകൊണ്ടാണ് ഇസ്രായേല്‍ സേന ലെബനന്റെ വടക്കന്‍ ഭാഗം കയ്യേറുന്നത്? തുടക്കത്തിലേ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെ? ലെബനന്‍ അധിനിവേശം വഴി ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്തൊക്കെ?

ഇപ്പോള്‍ ഹിസ്ബുളള നേതാക്കളും ആയുധങ്ങളും ഒന്നും കൈവശമില്ലാത്ത അവസ്ഥയിലാണ് ഉള്ളത്.

Update: 2024-10-03 06:53 GMT

ജെറുസലേം: എന്തുകൊണ്ടാണ് ഇസ്രായേല്‍ സേന ലെബനന്റെ വടക്കന്‍ ഭാഗം കയ്യേറുന്നത്? തുടക്കത്തിലേ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണ്? ലെബനന്‍ അധിനിവേശം വഴി ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്തൊക്കെയാണ് എന്നറിയുമ്പോഴാണ് അവരുടെ സ്വന്തം ജനങ്ങളോടുള്ള പ്രതിബദ്ധത മനസിലാക്കാന്‍ കഴിയുന്നത്. രണ്ടാഴ്ച തുടര്‍ച്ചയായി ഹിസ്ബുളള കേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തിയിയതിന് ശേഷമാണ് ഇസ്രയേല്‍ ലബനനില്‍ കരയുദ്ധം ആരംഭിച്ചത്.

ഇസ്രയേലും ഹിസ്ബുള്ളയും പതിറ്റാണ്ടുകളായി ശ്ത്രുക്കളാണ്. രണ്ട് കൂട്ടരും പരസ്പരം മറ്റയാളിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരുമാണ്. കൃത്യമായി ബെയ്റൂട്ടിലെ ഹിസ്ബുള്ള നേതാക്കളെ ഉന്നം വെച്ച് ഇസ്രയേല്‍ നടത്തിയ എല്ലാ ആക്രമണങ്ങളും വിജയകരമായിരുന്നു. ഹിസ്ബുളള തലവന്‍ ഹസന്‍ നസറുള്ളയേയും ഭീകര സംഘടനയുടെ ഉന്നത നേതാക്കളേയും വധിച്ചതിലൂടെ ഇസ്രയേല്‍ ആദ്യഘട്ടം വന്‍ വിജയമായിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയത്. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നത് വരെ ലബനനിലെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്. തങ്ങളുടെ രാജ്യത്തേയ്ക്ക് ആക്രമണം നടത്തിയ ഇറാന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ആയിരത്തിലധികം പേരെ വധിക്കുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഹിസ്ബുള്ള ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നിരന്തരമായി റോക്കറ്റാക്രമണം തുടങ്ങിയത്. ഒരു ദിവസം പോലും ഒഴിയാതെയാണ് അവര്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയിരുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് വരെ ഇത് തുടരുമെന്നും ഹിസ്ബുളള പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അതിര്‍ത്തി മേഖലയില്‍ ഇസ്രയേല്‍ ജനത ഇതിനെ തുടര്‍ന്ന് പലായനം ആരംഭിച്ചിരുന്നു. അറുപതിനായിരത്തോളം ഇസ്രയേല്‍ പൗരന്‍മാരാണ് ഇത്തരത്തില്‍ നാട് വിട്ട് പോകേണ്ടി വന്നത്. ഇവരെ തിരികെ എത്തിക്കുക എന്നതാണ് ഇസ്രയേലിന്റെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി. ഇതിന്റെ ഭാഗമായിട്ടാണ് ലബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയിലെ സുരക്ഷ ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുള്ള ഭീകരരെ തുരത്തുന്ന കാര്യത്തിന് ഇസ്രയേല്‍ മുന്‍ഗണന കൊടുക്കുന്നത്.

ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിന്റെ ഫലമായി ഹിസ്ബുള്ള ഭീകരര്‍ ഇപ്പോള്‍ അഞ്ച് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് മാറിയിരിക്കുകയാണ്. ഒക്ടോബര്‍ ഏഴ് മോഡലില്‍ ലബനന്‍ അതിര്‍ത്തി വഴി ഇസ്രയേലിലേക്ക് ആക്രമണം നടത്താനുളള ഹിസ്ബുള്ളയുടെ നീക്കങ്ങളും ഇസ്രയേല്‍ ഇത്തരമൊരു നീക്കത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ ആയിരുന്നു ഹിസബുള്ള ലക്ഷ്യം വെച്ചിരുന്നത്.

ഇപ്പോള്‍ ഹിസ്ബുളള നേതാക്കളും ആയുധങ്ങളും ഒന്നും കൈവശമില്ലാത്ത അവസ്ഥയിലാണ് ഉള്ളത്. ഇറാനില്‍ നിന്ന് അവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. 2006ല്‍ ഇസ്രയേലുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുളളക്ക് വന്‍ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു.

Tags:    

Similar News