കനത്ത കാറ്റില്‍ ഇറങ്ങാന്‍ കഴിയാതെ ഒരു തവണ കൂടി വിമാനത്താവളത്തിനു മുകളില്‍ വലം വയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ അപകടം; ഇന്ധനമില്ലാതെ പറന്ന വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇതൊരു അസാധാരണ ആകാശ രക്ഷപ്പെടല്‍

Update: 2025-02-14 02:35 GMT

ലണ്ടന്‍: മുന്നൂറോളം യാത്രക്കാരുമായി പറന്ന വിമാനം, ആകാശ മദ്ധ്യത്തില്‍ ഇന്ധനം തീരാറായതോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മെക്സിക്കോയിലെ കാന്‍കുനില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ബോയിംഗ് 787-8 വിമാനമാണ് 2023 ഡിസംബറില്‍, മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച പിയ കൊടുങ്കാറ്റ് സമയത്ത് കഷ്ടിച്ച് രക്ഷപ്പെട്ടത്.

വിമാനത്താളവത്തില്‍ ഇറങ്ങാന്‍ ആരംഭിച്ച പൈലറ്റിനോട് പറഞ്ഞത്, സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള സാഹചര്യത്തിനായി മറ്റ് ഏഴ് വിമാനങ്ങള്‍ കാത്തു നില്‍പ്പാണ് എന്നായിരുന്നു. വിമാനം എപ്പോള്‍ ഇറക്കാനാകും എന്ന കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ എയര്‍ ട്രാഫിക് കണ്ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ 62 കാരനായ പൈലറ്റ് വിമാനം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.

എന്നാല്‍, അത്രയും വലിപ്പമുള്ള വിമാനം ഇറങ്ങാനുള്ള സൗകര്യം അവിടെയില്ല എന്ന് പറഞ്ഞ വിമാനത്താവളാധികൃതര്‍ വിമാനം ബര്‍മ്മിംഗ്ഹാമിലേക്ക് തിരിച്ചു വിടുകയായിരുന്നു. കനത്ത കാറ്റില്‍ ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതോടെ വിമാനം വീണ്ടും വട്ടമിട്ട് പറന്നു. അപ്പോഴാണ് വിമാനത്തില്‍ ഇന്ധനം തീരെ കുറവാണെന്ന് അറിയുന്നത്.

ഇന്ധന അടിയന്തിരാവസ്ഥ അറിയിച്ചിട്ടും 28 മൈല്‍ ദൂരേക്ക് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു. എന്നാല്‍, മറ്റൊരു വിമാനത്താവളത്തിലേക്ക് പറക്കാനുള്ള ഇന്ധനം അതില്‍ ഉണ്ടായിരുന്നില്ല. അവസാനം, 291 യാത്രക്കാരും 10 ജീവനക്കാരുമുണ്ടായിരുന്ന വിമാനം നിലത്തിറങ്ങുമ്പോള്‍ അതില്‍ അവശേഷിച്ചിരുന്നത് കേവലം 1250 കിലോ ഇന്ധനം മാത്രമായിരുന്നു.

മണിക്കൂറില്‍ 60.5 കിലോഗ്രാം എരിച്ചു കളയുന്ന വിമാനത്തില്‍ കേവലം 20 മിനിറ്റ് നേരത്തേക്ക് മാത്രമുള്ള ഇന്ധനമായിരുന്നു ഉണ്ടായിരുന്നത് എന്ന് ചുരുക്കം. കനത്ത കാറ്റില്‍ ഇറങ്ങാന്‍ കഴിയാതെ ഒരു തവണ കൂടി വിമാനത്താവളത്തിനു മുകളില്‍ വലം വയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ വന്‍ അപകടമായിരുന്നു സംഭവിക്കുക.

Tags:    

Similar News