ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസം മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കി; മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി; പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍

Update: 2025-03-01 01:36 GMT

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാന്‍. മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.

ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍ നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി.രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി നല്‍കുന്നതും തുടരുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്നാണ് ഛര്‍ദി വന്നത്. ഇതോടെ ആരോഗ്യ നില വീണ്ടും വഷളായി.

Tags:    

Similar News