''സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകയും അരിവാള്‍ ചുറ്റികയും; സംഗീത പരിപാടിയില്‍ പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകള്‍; കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തില്‍ സര്‍വതും സിപിഎമ്മിന്റെ തന്നിഷ്ടങ്ങള്‍; രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുതെന്ന കോടതി വിധിക്ക് പുല്ലുവില

രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുതെന്ന കോടതി വിധിക്ക് പുല്ലുവില

Update: 2025-03-13 10:34 GMT

കൊല്ലം: കേരളത്തിലെ ആദ്യത്തെ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സിപിഎം അലങ്കോലമാക്കിയതില്‍ ശക്തമായ പ്രതിഷേധം. ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ആചാര അനുഷ്ടാനങ്ങളോടെ ഗംഭീരമായി ആഘോഷിക്കുന്ന ഉത്സവമാണ്. ഉത്സവ വേളയില്‍, ആയിരക്കണക്കിന് ഭക്തരാണ് ദേവിയെ ആരാധിക്കാന്‍ കടയ്ക്കല്‍ സന്ദര്‍ശിക്കാറുള്ളത്. ക്ഷേത്രത്തിന്റെ ഈ ഉത്സവ പരിപാടികളിലാണ് സിപിഎം നേതാക്കളുടെ തന്നിഷ്ടപ്രകാരം പാര്‍ട്ടി പ്രചരണത്തിനുള്ള വേദിയാക്കി മാറ്റിയത്.

ക്ഷേത്രത്തില്‍ നടന്ന സംഗീത പരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണത്തിനുള്ള പാട്ടുകള്‍ ഉപയോഗിച്ചതും സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും പ്രദര്‍ശിപ്പിച്ചതുമടക്കം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ക്ഷേത്ര ഭരണസമിതികളിലും ഉത്സവ കമ്മിറ്റികളിലും കടന്നുകൂടണമെന്ന് അംഗങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ ക്ഷേത്ര ഉത്സവങ്ങള്‍ പാര്‍ട്ടി പരിപാടിയാകുന്നത് നിത്യസംഭവമായി മാറി. തനത് ആചാരങ്ങളെ വികലമാക്കി പരസ്യമാക്കുന്നതും പതിവായി. ഇത് തന്നെയാണ് കടയ്ക്കല്‍ ദേവിക്ഷേത്രത്തിലും അരങ്ങേറിയത്.

ക്ഷേത്രങ്ങളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. കടയ്ക്കല്‍ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയെ ചൊല്ലിയും വിവാദം ഉയരുന്നുണ്ട്. സംഗീത പരിപാടിയില്‍ പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകളടക്കം പാടിയതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

'' കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടി. പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകളാണ് പാടുന്നത്. സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകള്‍, സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക എന്നിവയൊക്കെ തുള്ളിക്കളിക്കുന്നു. രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി വിധിപ്രകാരം ഇതേ ക്ഷേത്രത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് മാറ്റേണ്ടിവന്നത്. അന്നാട്ടിലൊന്നും ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ ആവോ?!, ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു

Tags:    

Similar News