'റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം'; നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്; തരൂരിന്റെ പ്രസ്താവന രാഹുലിന് കനത്ത അടിയെന്ന് അമിത് മാലവ്യ

നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്

Update: 2025-03-19 10:09 GMT

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തിയ സമാധാന ശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് എംപി. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാര്‍ട്ടികള്‍ മുന്‍പ് പറഞ്ഞിരുന്നു. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണ്. പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി പ്രതികരിച്ചു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഡല്‍ഹിയില്‍ 'റായ്‌സിന ഡയലോഗില്‍' സംസാരിക്കുകയായിരുന്നു തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.

'2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. യുഎന്‍ ചാര്‍ട്ടര്‍ ലംഘനം, അതിര്‍ത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ന്‍ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമര്‍ശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാല്‍ നമ്മള്‍ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്'.എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയില്‍ യുക്രെയ്ന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ.'- ശശി തരൂര്‍ പറഞ്ഞു.

തരൂരിന്റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ അഭിനന്ദന കുറിപ്പുമിട്ടു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രന്‍ കുറിച്ചു.

നേരത്തെയും നരേന്ദ്ര മോദിയെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും നേരത്തെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലില്‍ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിരവധി അന്താരാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന റായ് സെയ്ന സംവാദത്തിലാണ് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ നേതാക്കള്‍ അടക്കം തരൂരിന്റെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. പ്രസ്താവന രാഹുല്‍ ഗാന്ധിക്ക് കനത്ത അടിയെന്ന് അമിത് മാലവ്യ എക്‌സില്‍ കുറിച്ചു. എന്നാല്‍ തരൂരിന്റെ പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ സുധാകരനടക്കം പ്രതികരണം ഒഴിവാക്കുകയാണെങ്കിലും പാര്‍ട്ടിക്ക് അകത്ത് ഇതില്‍ അമര്‍ഷമുണ്ട്.

Tags:    

Similar News