മരക്കൊമ്പിൽ നിന്നും താഴേക്ക് കുഴഞ്ഞ് വീഴുന്നു; ചിലത് രക്തസ്രാവം സംഭവിച്ച നിലയിൽ; ഷോപ്പിംഗ് സെൻററുകളിലും റോഡുകളിലുമെല്ലാം ദയനീയ കാഴ്ചകൾ; ഓസ്ട്രേലിയയെ ഞെട്ടിച്ച് പക്ഷികളുടെ കൂട്ടമരണം; കാരണം കണ്ടെത്താനാകാതെ ഗവേഷകർ; ആശങ്കയിൽ പക്ഷിപ്രേമികൾ!
കാൻബറ: ഓസ്ട്രേലിയയെ തന്നെ ഞെട്ടിച്ച് പക്ഷികളുടെ കൂട്ടമരണം. ഇതോടെ പക്ഷിപ്രേമികൾ എല്ലാം ഒരുപോലെ ആശങ്കയിലായിരിക്കുകയാണ്. പല പക്ഷികളും രക്തസ്രാവം വന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ലോകത്തിനെ ആശങ്കയിൽ ആയിരിക്കുന്ന സംഭവം നടന്നത്.
നൂറുകണക്കിന് 'കൊറല്ല' ഇനത്തിൽപ്പെട്ട പക്ഷികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് ഗവേഷകർ ഇപ്പോൾ കരുതുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഡസൻ കണക്കിന് പക്ഷികളാണ് മരക്കൊമ്പുകളിൽ നിന്നും താഴേക്ക് കുഴഞ്ഞ് വീഴുന്നത്.
ഇതിൽ ഭൂരിഭാഗവും ചത്ത നിലയിലും ശേഷിക്കുന്നവർ ഗുരുതരാവസ്ഥയിലുമായിരുന്നു. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം തുടങ്ങിയതായി അറിയിച്ചു. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്.
പക്ഷികളിൽ ഭൂരിഭാഗവും ദിശ തെറ്റിയ നിലയിലും രക്തസ്രാവം സംഭവിച്ച നിലയിലുമായിരുന്നു. പക്ഷികളെ ഒരു പ്രാദേശിക മൃഗഡോക്ടർ ദയാവധം ചെയ്തതാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്ധ്യോഗിക സ്ഥിരീകരണമില്ല. ഷോപ്പിംഗ് സെൻററുകളിലും റോഡുകളിലും ഒക്കെ പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാഴ്ച കാണാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികളെ ഇത് ബാധിച്ചേക്കുമോയെന്ന ആശങ്കയും ഉണ്ട്.
കൃഷിയിടങ്ങളിലും തോട്ടങ്ങളിലും കർഷകർക്ക് ഭീഷണിയാകാറുള്ള കൊക്കറ്റൂ ഇനത്തിൽപ്പെട്ട പക്ഷികളാണ് കൊറെല്ലകൾ. പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറയുന്നത് പ്രകാരം താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീടനാശിനികളുടെ ദുരുപയോഗമാകാം ഇതിന് കാരണം എന്നാണ് കരുതുന്നത്. പക്ഷികളുടെ സാമ്പിളുകൾ പരിശോധിച്ച് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആരുടെയെങ്കിലും ബോധപൂർവ്വമായ പ്രവൃത്തിയാണ് ഇതിന് പിന്നിലെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.